അടിമകളെ പോലെ മാത്രം ജീവിക്കാൻ വിധിക്കപെട്ട ജനങ്ങൾ; നിഷേധികളെ തൂക്കിക്കൊല്ലാന്‍ തൂക്കുമരങ്ങള്‍ വരെ സ്വന്തമായുണ്ടായിരുന്നവരായിരുന്നു അക്കാലത്തെ നാടുവാഴികൾ; നേതാക്കന്മാരെ വധിച്ചാല്‍ പ്രസ്ഥാനം തകരുമെന്ന് കരുതിയായിരുന്നു ആ മൂന്ന് പേരെയും വെടിവെച്ചുകൊന്നത്; എന്നാല്‍ രക്തതാരകങ്ങളായി കൂടുതല്‍ പോരാട്ടങ്ങള്‍ക്ക് വരും കാല പോരാളികള്‍ക്കു ആവേശമായി അവർ മാറുകയായിരുന്നു; പാടികുന്ന് രക്തസാക്ഷികൾക്ക് അഭിവാദ്യവുമായി ബിനീഷ് കോടിയേരി

ഇന്ന് പാടികുന്ന് രക്തസാക്ഷി ദിനമാണ് . ഈ ദിനത്തിൽ ബിനീഷ് കോടിയേരി പങ്കു വച്ച കുറിപ്പ് വളരെ ശ്രദ്ധേയമാകുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പാടികുന്ന് രക്തസാക്ഷി ദിനം . ഇരിക്കൂര്‍ ഫര്‍ക്കയില്‍പ്പെട്ട പ്രദേശങ്ങളുടെ നാടുവാഴികളുടെ ഭരണം അതിഭീകരമായിരുന്നു. അടിമകളെ പോലെ മാത്രം ജീവിക്കാൻ വിധിക്കപെട്ട ജനങ്ങൾ , നാടുവാഴികള്‍ കല്‍പ്പിക്കുന്നത് അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട സാധാരണ മനുഷ്യര്‍.
നിഷേധികളെ തൂക്കിക്കൊല്ലാന്‍ തൂക്കുമരങ്ങള്‍ വരെ സ്വന്തമായുണ്ടായിരുന്നവര്‍ ആയിരുന്നു അക്കാലത്തെ നാടുവാഴികൾ . അവരുടെ അധികാരത്തിന് കീഴില്‍ ഞെരിഞ്ഞമര്‍ന്ന് ജീവിതം നരക തുല്യമായിരുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും. വാശി, നുരി, വെച്ചുകാണല്‍, പാട്ടം തുടങ്ങിയ അക്രമപ്പിരിവുകള്‍കൊണ്ട് പൊറുതിമുട്ടിയവര്‍.
ഈ വ്യവസ്ഥയക്ക് അറുതിവരുത്തണമെന്ന് സന്ദേശവുമായെത്തിയ നേതാക്കളുടെ തീരുമാനത്തിന്റെ ഭാഗമായി 1935 ജൂലൈ 13 ന് നണിയൂരില്‍ വിഷ്ണുഭാരതീയന്‍ പ്രസിഡണ്ടും കെ എ കേരളീയന്‍ സെക്രട്ടറിയുമായി ആദ്യ കര്‍ഷകസംഘം രൂപം കൊണ്ടു. ഈ സംഭവം മലബാറിലാകെ വമ്പിച്ച അലയൊലികള്‍ സൃഷ്ടിച്ചു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബോധവാന്മാരാവുകയും സംഘടിക്കാനുള്ള ശ്രമങ്ങള്‍ എല്ലാഭാഗത്തും നടക്കുകയും ചെയ്തു.
ജന്മിമാരുടെയും ഗുണ്ടകളുടെയും അതിക്രമങ്ങളെ കർഷക പ്രസ്ഥാനങ്ങൾ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവര്‍ക്കു മുന്നില്‍ കര്‍ഷകസംഘം സൂര്യ പ്രഭയിൽ തെളിഞ്ഞ പാത പോലെ നിലകൊണ്ടു. 1942 - 46 കാലത്ത് നടന്ന രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളായെത്തിയ ഭക്ഷ്യക്ഷാമവും കോളറയും മൂലം മരിക്കുന്ന സ്ഥിതിയുണ്ടായപ്പോള്‍ ജന്മിമാര്‍ സംഭരിച്ചും പൂഴ്ത്തിയും വെച്ചിരുന്ന നെല്ലെടുത്ത് പട്ടിണി കിടക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു.
വിവിധ സ്ഥലങ്ങളില്‍ ഇത്തരം ധീരമായ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജന്മിമാര്‍ പൊലീസിനെയും ഗുണ്ടകളേയുമുപയോഗിച്ച് ഇതിനെ നേരിട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തകര്‍ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തി. കയരളം മേഖലയിലെ കര്‍ഷക - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തകരായിരുന്നു സഖാക്കൾ കുട്ട്യപ്പയും രൈരു നമ്പ്യാരും ഗോപാലനും.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്ന് വന്നപ്പോള്‍ പ്രധാന പ്രവര്‍ത്തകരെ വകവരുത്തുന്നതിന് അവര്‍ നീക്കം തുടങ്ങി. ഇതിനായി അവര്‍ ക്രൂരതയുടെ പര്യായമായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റേ യുടെ സഹായം തേടി. ഒരു ദിവസം മുല്ലക്കൊടിയില്‍ എത്തിയ സഖാവ് കുട്ട്യപ്പയെ ഒരു കോൺഗ്രസ് ഗുണ്ടാതലവന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്താണ് പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തത്.
ചെറുപഴശ്ശി എന്ന സ്ഥലത്തുവെചുള്ള കോൺഗ്രസ് ഗുണ്ടകളാണ് സഖാവ് രൈരു നമ്പ്യാരെ പിടിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുന്നത്. മുല്ലക്കൊടിയില്‍ വെച്ച് ഒരു കോണ്‍ഗ്രസ് നേതാവിനെ അടിച്ചു എന്ന കള്ളക്കേസുണ്ടാക്കിയാണ് സഖാവ് ഗോപാലനെ അറസ്റ്റ് ചെയ്ത് എം എസ് പി ക്കാര്‍ അവിടെത്തന്നെ സജ്ജീകരിച്ച ലോക്കപ്പിലടച്ചത്.
സഖാക്കൾ രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യത്തിലെടുക്കുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറക്കി ഇന്‍സ്‌പെക്ടര്‍ റേയുടെ നേതൃത്വത്തില്‍ ഇരുവരുടേയും കണ്ണുകള്‍ കെട്ടി പാടിക്കുന്നില്‍ എത്തിക്കുകയായിരുന്നു. കയരളത്തെ എം എസ് പി ക്യാമ്പില്‍ നിന്നും ഗോപാലനേയും ഇവിടേക്കെത്തിച്ചു. അര്‍ദ്ധരാത്രി പാടിക്കുന്നിന്റെ നെറുകയിൽ നിരത്തി നിര്‍ത്തിയ സഖാക്കളുടെ നെഞ്ചിനു നേരെ തോക്ക്ചൂണ്ടി ഇൻസ്പെക്ടർ അലറി, ''വിളിക്കെടാ കമ്മ്യൂണിസ്റ്റ് പാർടി മൂർദാബാദ്''... എന്നാൽ പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച സഖാക്കൾ ഇൻസ്പെക്ടറുടെ ആവശ്യം പുച്ഛിച്ചു തള്ളി.
''കമ്മ്യൂണിസ്റ്റ് പാർടി മൂർദാബാദ് എന്ന് വിളിച് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാമെന്നു സമ്മതിച്ചാൽ നിങ്ങളെ ഞാൻ മോചിപ്പിക്കാം. അല്ലെങ്കിൽ ഇവിടെ കിടന്നു നിങ്ങൾക്ക് വെടി കൊണ്ട് മരിക്കേണ്ടിവരും. ഇതിലേതു വേണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം''. ഇന്‍സ്പെക്ടര്‍ പറഞ്ഞു. അവര്‍ ഇന്‍സ്പെക്ടറുടെ നിറതോക്കിന് മുന്നില്‍ നെഞ്ചും വിരിച്ചു നിന്ന് ആകാശത്തേക്ക് മുഷ്ടി ഉയര്‍ത്തി ഉറക്കെ ഉറക്കെ വിളിച്ചു ''ഇങ്ക്വിലാബ് സിന്ദാബാദ്, കമ്മ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ്, കര്‍ഷകസംഘം സിന്ദാബാദ്, രക്തപതാക സിന്ദാബാദ്.....'' പാടിക്കുന്നിന്റെ നെറുകയില്‍ റോഡില്‍ നിന്നും മാറ്റി പാടിക്കുന്നിലെ ഏറ്റവും ഉയര്‍ന്ന പാറയ്ക്കു മുകളില്‍ കയറ്റി നിര്‍ത്തിയാണ് മൂന്നു സഖാക്കളെയും വെടിവെച്ച് കൊന്നത്.
പാടിക്കുന്ന് രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമര സംഭവങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. വെടിവെച്ചു കൊല്ലുവാന്‍ മാത്രമായി കള്ളജാമ്യത്തിലെടുത്തും കള്ളക്കേസ് ചുമത്തിയും മൂന്ന് സഖാക്കളെ കൊണ്ടുവന്ന് നിരത്തി നിര്‍ത്തി വധിച്ച സംഭവം ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ആ ധീരപോരാളികളുയര്‍ത്തിയ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം നാലുദിക്കിലും പ്രതിധ്വനിച്ചു. നേതാക്കന്മാരെ വധിച്ചാല്‍ പ്രസ്ഥാനം തകരുമെന്ന് കരുതിയായിരുന്നു ആ മൂന്ന് പേരെയും വെടിവെച്ചുകൊന്നത്. എന്നാല്‍ രക്തതാരകങ്ങളായി കൂടുതല്‍ പോരാട്ടങ്ങള്‍ക് വരും കാല പോരാളികള്‍ക്കു ആവേശമായി അവർ മാറുകയായിരുന്നു ....
പാടിക്കുന്ന് രക്തസാക്ഷികൾ : പോരാട്ടങ്ങളിലെ ഊർജ്ജം
https://www.facebook.com/Malayalivartha


























