അഭിഭാഷകരുടെ മോശമായ സമീപനം..അതിജീവിതയുടെ ആവശ്യങ്ങൾ കോടതി തള്ളി.. ഇനി ജനങ്ങൾ പ്രതികരിക്കണം
വിചാരണ കോടതി ജഡ്ജി സ്ത്രീ ആയത് കൊണ്ട് മാത്രം നടിയാക്രമിക്കപ്പെട്ട കേസിൽ ശരിയായൊരു സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സംവിധായകൻ പ്രകാശ് ബാരെ. ' ഈ കേസിനെ അട്ടിമറിക്കാന്‍ വേണ്ടി പ്രതികളും കൂട്ടരും തയ്യാറെടുത്ത് നില്‍ക്കുകയാണെന്ന് മനസിലാക്കി അതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഈ കേസില്‍ നീതി കിട്ടില്ലെന്നും സത്യം പുറത്ത് വരില്ലെന്നും പ്രകാശ് ബാരെ പറഞ്ഞു.
ഈ കേസിൽ 'ആത്മബന്ധങ്ങളുടെ ഒരു പരമ്പര' തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നും പ്രകാശ് ബാരെ ആരോപിച്ചു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ബാരെയുടെ വാക്കുകളിലേക്ക്..
'ഇതൊരു യുദ്ധമാണ്. ശക്തമായ ഇടപെടലുകൾ ഉണ്ടായി ഈ കേസിൽ നീതി ലഭ്യമാക്കി തരുമെന്നൊക്കെ കരുതിയാൽ അത് ആന മണ്ടത്തരമായി പോകും. സിപിഎമ്മോ കോൺഗ്രസോ ഈ വിഷയത്തിൽ ഇടപെടുമെന്ന് പ്രതീക്ഷികേണ്ടതില്ല. വരും വരായ്കളെ കുറിച്ച് സത്യത്തിനൊപ്പം നിന്ന് കൊണ്ടാണ് പിടി തോമസ് നടി ആക്രമിക്കപ്പെട്ട അന്ന് രാത്രി ഇറങ്ങി തിരിച്ചത്. അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഈ വിഷയത്തിൽ ഒരു നിലപാട് എടുക്കാതെ പ്രചരണം നടത്തുന്നതിന് പിന്നിലുള്ള ഇരട്ടത്താപ്പ് ജനത്തിന് മനസിലാകും'.
വളരെ കഷ്ടപ്പെട്ട് പ്രയത്നിച്ച് ഉണ്ടാക്കിവെച്ചിരിക്കുന്ന ആത്മബന്ധങ്ങളുടെ പരമ്പര ഉണ്ട് ഇവിടെ. അത് പൊളിച്ചാലേ ഈ കേസിൽ സത്യം പുറത്തുവരുമെന്നും നീതി ലഭിക്കുമെന്നും പ്രതീക്ഷിക്കാൻ സാധിക്കൂ. ആത്മ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു തവണ അത്തരം ബന്ധങ്ങൾ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ആ ബന്ധങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും'.
'വിചാരണ കോടതിയിൽ തന്നെ കേസ് മുന്നോട്ട് പോകണമെന്ന നിർബന്ധം സിസ്റ്റത്തിന് തന്നെ ഉണ്ടെന്ന് വേണം കണക്കാക്കാൻ. നീതി ലഭിക്കേണ്ട അതിജീവിത തന്നെ വിചാരണ കോടതിയിൽ വിശ്വാസമില്ലെന്ന് പറയുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർമാർ വരെ രാജിവെയ്ക്കുന്നു. വിചാരണ കോടതി ജഡ്ജ് സ്ത്രീ ആയത് കൊണ്ട് ജന്റർ പൊളിറ്റിക്സും പോളിസികളും ഉണ്ടാകണമെന്നില്ല. വിചാരണ കോടതി ജഡ്ജി സ്ത്രീ ആകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് ഈ കേസിൽ ഒരു പാരയായി മാറിയിരിക്കുകയാണെന്നാണ് എന്റെ അഭിപ്രായം'.
'ഒരു കാലം വരെ നമ്മുക്കൊന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണ്. സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ തന്നെ ഇക്കാര്യത്തിൽ എത്രമാത്രം അവബോധവും വിദ്യാഭ്യാസവുമെല്ലാം നൽകേണ്ടതിന്റെ അനിവര്യതയെ കുറിച്ച് ബോധ്യപ്പെടുത്തുകയാണ്. ഇവിടെ രാഷ്ട്രീയക്കാരുടെ കാര്യത്തിലും സിനിമ മേഖലയിലും എന്തിന് കോടതിയുടെ കാര്യത്തിലടക്കം ഈ വിഷയത്തിൽ കൃത്യമായ വിദ്യാഭ്യാസവും അവബോധവും നൽകേണ്ടതുണ്ട്'.
'വിചാരണ കോടതി ജഡ്ജി സ്ത്രീ ആയത് കൊണ്ട് മാത്രം ശരിയായൊരു സമീപനം ഈ കേസിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന് പുറമേയാണ് ഈ കേസിൽ ഉണ്ടാക്കിയിരിക്കുന്ന ആത്മ ബന്ധങ്ങളുടെ പരമ്പര. ഈ കേസിനെ അട്ടിമറിക്കാന്‍ വേണ്ടി അവര്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്ന് മനസിലാക്കി അതിനെതിരെ നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ ഈ കേസില്‍ നീതി കിട്ടില്ല,സത്യം പുറത്ത് വരില്ല'..
https://www.facebook.com/Malayalivartha