വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... കണ്ടല്‍കാടിനുള്ളില്‍ ചീഞ്ഞഴിഞ്ഞ നിലയില്‍ ഉടല്‍ വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടതായി സാക്ഷി, കോടതി നിര്‍ദ്ദേശപ്രകാരം മൃതദേഹം കിടന്ന രീതി സാക്ഷിക്കൂട്ടിനുള്ളില്‍ നിന്ന് സാക്ഷി കാണിച്ചു മൊഴി നല്‍കി, യുവതിയെ കാണാതായ ഫെബ്രുവരി 14 മുതല്‍ ബോഡി കണ്ടെടുത്ത 20 വരെയുള്ള കൃത്യ ദിവസങ്ങളിലെ പ്രതികളുടെ നടത്തയെക്കുറിച്ചും അവര്‍ പങ്കുവെച്ച വിവരങ്ങള്‍ തെളിയിക്കുന്നതിനുമായി മൂന്നും നാലും സാക്ഷികളായ ലാലു , സൂരജ് എന്നിവരെ ഇന്ന് വിസ്തരിക്കും

തിരുവല്ലം ചെന്തിലാക്കരി കണ്ടല്‍കാടിനുള്ളില്‍ ചീഞ്ഞഴിഞ്ഞ നിലയില്‍ ഉടല്‍ വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടതെന്ന് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ ഒന്നാം സാക്ഷിമൊഴി നല്‍കി. പൊതുപ്രവര്‍ത്തകനും തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയും വണ്ടിത്തടം ശാന്തിപുരം സ്വദേശിയുമായ പ്രദീപ് ആണ് സാക്ഷിമൊഴി നല്‍കിയത്.
കോടതി നിര്‍ദ്ദേശപ്രകാരം മൃതദേഹം കിടന്ന രീതി സാക്ഷിക്കൂട്ടിനുള്ളില്‍ നിന്ന് സാക്ഷി കാണിച്ചു മൊഴി നല്‍കി. രണ്ടു മരത്തിനിടയിലുള്ള വള്ളിപ്പടര്‍പ്പിലാണ് മൃതശരീരം കണ്ടത്. വള്ളിയില്‍ കുടുങ്ങി 3 അടി പൊക്കത്തില്‍ വള്ളിയില്‍ തൂങ്ങി ലോക്കായാണ് കിടന്നത്. വസ്ത്രങ്ങള്‍ മണ്ണിനോട് ചേര്‍ന്ന് കിടക്കുകയായിരുന്നു. കാലുള്‍പ്പെടെ വയര്‍ ഭാഗം വരെ നിലത്ത് തൊട്ട നിലയിലായിരുന്നു. കഴുത്തിന് മുകള്‍ഭാഗം വേറിട്ട് നില്‍ക്കുകയായിരുന്നു. പാന്റും കോട്ടും ആണ് ധരിച്ചിരുന്നതെന്നും പ്രദീപ് മൊഴി നല്‍കി.
തിരുവല്ലം പോലീസില്‍ താന്‍ മൊഴി കൊടുത്തിട്ടുണ്ട്. ആ പ്രഥമ വിവര മൊഴിയാണ് തന്നെ ഇപ്പോള്‍ കാണിച്ചതെന്നും അതില്‍ കാണുന്ന ഒപ്പ് തന്റേതാണെന്നും പ്രദീപ് മൊഴി നല്‍കി. അസ്സല്‍ മൊഴി വിചാരണ കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ പ്രോസിക്യൂഷന്‍ ഭാഗം മൂന്നാം രേഖയായി അക്കമിട്ട് മാര്‍ക്ക് ചെയ്ത് തെളിവില്‍ സ്വീകരിച്ചു.
വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റ് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നത്. വിഷ്ണു എന്ന തന്റെ സംഘടനയിലെ പ്രവര്‍ത്തകന്‍ ചെന്തിലാക്കരിയില്‍ ഒരു ശവശരീരം കിടപ്പുണ്ടെന്ന് ഫോണില്‍ പറഞ്ഞു.താന്‍ ഉടന്‍ പോയി മൃതശരീരം കണ്ട ശേഷം തിരുവല്ലം എസ് ഐയെ ഫോണില്‍ വിളിച്ചു പറഞ്ഞു. എസ് ഐ വന്ന ശേഷം താനും അവിടെ ചെന്നു. ചതുപ്പുനിലത്തില്‍ വള്ളിപ്പടര്‍പ്പുകളും കാടും നിറഞ്ഞ സ്ഥലത്താണ് മൃതശരീരം കണ്ടത്. വീടുകളില്ലാത്ത ഒറ്റപ്പെട്ട പ്രദേശമാണ്. 50 മീറ്റര്‍ മാറിയാണ് വീടുള്ളതെന്നും മൊഴി നല്‍കി.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇല്‍സ സ്‌ക്രെമേന യുവതിയുടെ വസ്ത്രങ്ങളടക്കം 5 തൊണ്ടി മുതലുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച വിചാരണയില്‍ തിരിച്ചറിഞ്ഞു. രണ്ടാം സാക്ഷിയായ ഇല്‍സയാണ് തൊണ്ടിമുതലുകള്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയത്. മൃതദേഹം കണ്ടെത്തിയ ശേഷം പോലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ (പ്രേത വിചാരണ) കണ്ടെടുത്ത കൃത്യസമയം ഇര ധരിച്ചിരുന്ന വസ്ത്രങ്ങള്‍ , മൃതദേഹത്തിനരികില്‍ കണ്ടെത്തിയ സിഗരറ്റ് ലൈറ്റര്‍ , സിഗരറ്റ് കവര്‍ എന്നിവ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. ഒന്നു മുതല്‍ അഞ്ചു വരെയുള്ള തൊണ്ടി മുതലുകളായി അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു. സഹോദരിയെ കാണാത്തതിനാല്‍ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് പോലീസില്‍ സമര്‍പ്പിച്ച എഫ് ഐ ആറും എഫ് ഐ എസും ആണ് കോടതി മുമ്പാകെയുള്ളതെന്നും അതില്‍ കാണുന്ന ഒപ്പ് തന്റേതാണെന്നും മൊഴി നല്‍കി. അവ ഒന്നും രണ്ടും രേഖകളായി കോടതി തെളിവില്‍ സ്വീകരിച്ചു. പോത്തന്‍കോട് ആയുര്‍വ്വേദ ഹോളിസ്റ്റിക് സെന്ററില്‍ മാനസിക ചികിത്സക്കായെത്തിയ സഹോദരിയെ 2018 ഫെബ്രുവരി 14 മുതല്‍ കാണാതായി. പോലീസില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്നാണ് 20-ാം തീയതി സഹോദരിയുടെ ചേതനയറ്റ ശരീരം പോലീസ് വീണ്ടെടുത്തതെന്നും അവര്‍ മൊഴി നല്‍കി.
യുവതിയെ കാണാതായ ഫെബ്രുവരി 14 മുതല്‍ ബോഡി കണ്ടെടുത്ത 20 വരെയുള്ള പ്രതികളുടെ കൃത്യ ദിവസങ്ങളിലെ നടത്തയെക്കുറിച്ചും അവര്‍ പങ്കുവെച്ച വിവരങ്ങള്‍ തെളിയിക്കുന്നതിനുമായി മൂന്നും നാലും സാക്ഷികളായ ലാലു , സൂരജ് എന്നിവരെ വെള്ളിയാഴ്ച (ഇന്ന്) വിസ്തരിക്കും.
അതേ സമയം സമന്‍സ് കൈപ്പറ്റിയിട്ടും ദൃക്‌സാക്ഷിയും നിര്‍ണ്ണായക മൊഴി നല്‍കേണ്ട ഒന്നാം സാക്ഷിയുമായ തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപ് ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നില്ല. ഒന്നാം സാക്ഷിയെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഒന്നാം സാക്ഷിയെ മൊഴി മാറ്റാന്‍ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തിയതിന് തിരുവല്ലം പോലീസ് മെയ് 27 ന് കേസെടുത്ത് അറസ്റ്റ് ചെയ്തു. തിരുവല്ലം തിന വിള പുത്തന്‍ വീട്ടില്‍ ജയപാലനെ (54) യാണ് തിരുവല്ലം പോലീസ് പിടികൂടിയത്. ഇയാള്‍ പ്രതികളുടെ ബന്ധുവാണ്. പ്രദീപിന്റെ സുഹൃത്തുക്കളോട് ജൂണ്‍ 1 ന് കേസ് വിളിക്കുമെന്നും പ്രതികളായവര്‍ക്കെതിരെ പോലീസ് കുറ്റം കെട്ടിച്ചമച്ചതാണെന്ന് പറയണമെന്നും അല്ലാത്തപക്ഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചാല്‍ സാക്ഷിയെ കൊല്ലുമെന്നും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാത്വിയന്‍ യുവതിയെ കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടില്‍ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികള്‍ കാട്ടുവള്ളി കഴുത്തില്‍ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തന്‍കോട് ആയുര്‍വ്വേദ കേന്ദ്രത്തില്‍ മാാനസിക ചികിത്സക്കായെത്തിയ ലിഗ ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് ബസ്സില്‍ കയറി കോവളം തീരത്തെത്തുകയായിരുന്നു. പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി ലിഗയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി ( കഞ്ചാവ് ) നല്‍കാമെന്നും വിശ്വസിപ്പിച്ച് മോട്ടോര്‍ ഘടിപ്പിച്ച വഞ്ചിയില്‍ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നല്‍കി മയക്കി പീഡിപ്പിച്ചു. ഉറക്കമുണര്‍ന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.
സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികള്‍ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയുടെ സഹോദരിയെ തിരുവല്ലം പോലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ യുവതിയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തില്‍ ഇടപെട്ടതോടെയാണ് പരാതിക്ക് മേല്‍ കിടന്നുറങ്ങിയ തിരുവല്ലം പോലീസിന് അനക്കം വച്ചത്. ഒടുവില്‍ ദിവസങ്ങള്‍ പഴകി കഴുത്തു വേര്‍പെട്ട് കാട്ടു വള്ളി പടര്‍പ്പില്‍ ഉടല്‍ വേര്‍പെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പോലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്റ്റേഷനതിര്‍ത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പോലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താന്‍ വൈകിയത്. സ്റ്റേഷനതിര്‍ത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാന്‍ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പോലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
വിദേശ വനിതയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പോക്‌സോ കോടതിയില്‍ കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായത്. ഇതില്‍ നിന്നു തന്നെ പ്രതികള്‍ക്ക് പോലീസിലുള്ള സ്വാധീനം വെളിവാകുന്നതാണ്. ആ കേസില്‍ ഉമേഷ് ഹാജരാകാന്‍ നെയ്യാറ്റിന്‍കര പോക്‌സോ കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 366 , 376 എന്നിവയും പോക്‌സോ നിയമത്തിലെ 3 , 4 , 5 (1) , 6 എന്നീ വകുപ്പുകളും ചുമത്തിയാണ് കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha

























