തെറ്റുപറ്റിയിട്ടില്ല, അവധി പ്രഖ്യാപനം പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍: ജില്ലാ കലക്ടര്‍ ഡോ. രേണുരാജ്

എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് വിവാദമായതോടെ വിശദീകരവുമായി എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ്. അവധി പ്രഖ്യാപിച്ചതില്‍ തെറ്റുണ്ടായിട്ടില്ലെന്ന് രേണുരാജ് വ്യക്തമാക്കി. അവധി പ്രഖ്യാപിച്ചത് പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും രാവിലെ 7.30 നുള്ള മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചതെന്നും രേണുരാജ് വ്യക്തമാക്കി.
അതേസമയം അന്നേ ദിവസം ജില്ലയില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായത് മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിൽ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കനത്തമഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഓഗസ്റ്റ് നാലിന് രാവിലെ 8.25 ന് ജില്ലാ കലക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതാണ് വിവാദമായത്.
തുടർന്ന് അവധി പ്രഖ്യാപനം വൈകിയതോടെ എറണാകുളത്ത് അടിമുടി ആശയക്കുഴപ്പമുണ്ടായിരുന്നു. മാത്രമല്ല കലക്ടറുടെ അവധി പ്രഖ്യാപനത്തിന് മുമ്പുതന്നെ നിരവധി കുട്ടികൾ സ്‌കൂളുകളിൽ എത്തിയിരുന്നു. എന്നാൽ രാത്രിയിൽ ആരംഭിച്ച മഴ നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചതെന്നും, പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടെന്നും പിന്നാലെ മറ്റൊരു വിശദീകരണക്കുറിപ്പും കലക്ടർ പുറപ്പെടുവിച്ചു. പക്ഷേ ഇതിനു പിന്നാലെ കലക്ടറുടെ അവധി പ്രഖ്യാപനത്തിലും വിശദീകരണത്തിലും രൂക്ഷ വിമർശനമാണ് ഉയർന്നത്.
https://www.facebook.com/Malayalivartha


























