'കായികലോകത്ത് ഇത്രയധികം വിജയിച്ച മറ്റൊരു സ്ത്രീ ഉണ്ടാകുമോ എന്നറിയില്ല, ഇനിയും റാക്കറ്റുമായി കളിക്കളത്തിൽ തുടരാൻ ആഗ്രഹിച്ച, വിരമിക്കൽ എന്ന വാക്കുപോലും ഇഷ്ടപ്പെടാത്ത, ഒളിമ്പിയയുടെ ഒളിമ്പ്യനായ അമ്മ പറയുന്നു....' വൈറലായി കുറിപ്പ്

നാല്പതാമത്തെ വയസ്സിൽ ടെന്നീസ് കോർട്ട് കണ്ട ഏറ്റവും ബലിഷ്ഠമായ കരങ്ങളുടെ ഉടമ സെറീന വില്യംസ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. '4 ഒളിമ്പിക് സ്വർണം, 14 ഡബിൾ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ, ആകെമൊത്തം 73 സിംഗിൾ കിരീടങ്ങൾ! ലോകചാമ്പ്യനായി സ്വന്തം പേര് ഏറ്റവും ഉയരത്തിൽ എഴുതിച്ചേർത്ത 2233 ദിവസങ്ങൾ! എന്തൊരു ഉശിരുള്ള, ഉയരമുള്ള, കരിയർ' എന്ന് കുറിക്കുകയാണ് ഷിബു ഗോപാലകൃഷ്ണൻ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നാല്പതാമത്തെ വയസ്സിൽ ടെന്നീസ് കോർട്ട് കണ്ട ഏറ്റവും ബലിഷ്ഠമായ കരങ്ങളുടെ ഉടമ സെറീന വില്യംസ് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മകൾ ഒളിമ്പിയയെ ഒപ്പം നിർത്തി പറയുന്നു. "ഞാൻ ഒരു പുരുഷൻ ആയിരുന്നെങ്കിൽ ടെന്നിസിനും കുടുംബത്തിനും ഇടയിൽ നിന്നുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുമായിരുന്നില്ല. ഞാൻ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി വീട്ടിൽ വച്ചുവിളമ്പുകയും ചെയ്യുമായിരുന്നു."
ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ച സെറീനയുടെ 23 സിംഗിൾ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ ടെന്നീസിലെ മഹാത്ഭുതമാണ്, പുരുഷ ടെന്നീസ് കളിക്കാർക്കു പോലും അവരുടെ തലയുയർത്തി നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന ഉയരം. വിജയികളുടെ ഈ നിരയിൽ റാഫേൽ നദാലും ദോക്യോവിച്ചും റോജൻ ഫെഡററും സെറീനയ്‌ക്കു പിന്നിലാണ് റാക്കറ്റുമായി നിൽക്കുന്നത്. 4 ഒളിമ്പിക് സ്വർണം, 14 ഡബിൾ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ, ആകെമൊത്തം 73 സിംഗിൾ കിരീടങ്ങൾ! ലോകചാമ്പ്യനായി സ്വന്തം പേര് ഏറ്റവും ഉയരത്തിൽ എഴുതിച്ചേർത്ത 2233 ദിവസങ്ങൾ! എന്തൊരു ഉശിരുള്ള, ഉയരമുള്ള, കരിയർ!!
കറുത്ത വംശത്തിൽ ജനിച്ച പെൺകുട്ടികൾക്കും വിജയിക്കാനാകുമെന്ന്, അവരുടെ ജൈത്രയാത്രകൾക്കും അതിരുകൾ ഇല്ലെന്ന്, അവർക്കും ലോകത്തിന്റെ ചാമ്പ്യനാകാൻ കഴിയുമെന്ന്, അവരുടെ മുടിക്കും കണ്ണഞ്ചിപ്പിക്കുന്ന ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാകാൻ കഴിയുമെന്ന്, അവരുടെ നിറത്തിനും ലോകത്തെ സൗന്ദര്യപ്പെടുത്താൻ കഴിയുമെന്ന്.. രണ്ടു പതിറ്റാണ്ടോളം ടെന്നീസ് കോർട്ടിനു പുറത്തേക്കും കുതിച്ചുപാഞ്ഞ വിജയത്തിന്റെയും പ്രചോദനത്തിന്റെയും പേരാണ് സെറീന.
കായികലോകത്ത് ഇത്രയധികം വിജയിച്ച മറ്റൊരു സ്ത്രീ ഉണ്ടാകുമോ എന്നറിയില്ല, ഇനിയും റാക്കറ്റുമായി കളിക്കളത്തിൽ തുടരാൻ ആഗ്രഹിച്ച, വിരമിക്കൽ എന്ന വാക്കുപോലും ഇഷ്ടപ്പെടാത്ത, ഒളിമ്പിയയുടെ ഒളിമ്പ്യനായ അമ്മ പറയുന്നു:
"ഞാൻ ഒരു പുരുഷൻ ആയിരുന്നെങ്കിൽ ടെന്നിസിനും കുടുംബത്തിനും ഇടയിൽ നിന്നുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുമായിരുന്നില്ല. ഞാൻ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി വീട്ടിൽ വച്ചുവിളമ്പുകയും ചെയ്യുമായിരുന്നു".
https://www.facebook.com/Malayalivartha























