ഡല്‍ഹിയില്‍ ഗവര്‍ണര്‍ ആവേശം... ഒരു ഗവര്‍ണര്‍ക്കിത്രയും ചെയ്യാന്‍ പറ്റുമോയെന്ന് ചോദിക്കുന്നവര്‍ക്ക് ഇതിലപ്പുറവും പറ്റുമെന്ന് ബോധ്യമാക്കിക്കൊടുത്തു; ഗവര്‍ണര്‍ക്കെതിരെ കീഴുദ്യോഗസ്ഥമായ വിസി കേസ് കൊടുക്കുമെന്ന് പറഞ്ഞതല്ലാതെ കൊടുക്കില്ല; മാത്രമല്ല ഗവര്‍ണറെ വെല്ലുവിളിച്ചതിന് പണി പുറകെ

ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുന്ന ചട്ടുകമായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അദ്ദേഹത്തിനെ തന്നെ വിനയാകുന്നു. ഗവര്‍ണറുടെ പദവിയറിയാതെ വെല്ലുവിളിച്ച വിസിയ്ക്ക് എട്ടിന്റെ പണിയാണ് വരുന്നത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ചാന്‍സലര്‍ക്കെതിരേ മാധ്യമങ്ങളോടു സംസാരിച്ചതും ഗവര്‍ണര്‍ക്കെതിരേ നിയമനടപടിക്കായി സിന്‍ഡിക്കറ്റ് വിളിച്ചുകൂട്ടിയതും ഗുരുതര ചട്ടലംഘനമാണെന്ന നിയമോപദേശം ഗവര്‍ണര്‍ക്കു ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ 25നു മടങ്ങിയെത്തിയാലുടന്‍ നടപടിയുണ്ടായേക്കും. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ചട്ടലംഘനമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു ഗവര്‍ണര്‍ നിയമനം മരവിപ്പിച്ചത്.
ഇതിനെ വി.സി. ഗോപിനാഥ് രവീന്ദ്രന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അതിനിടെ, പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞുകൊണ്ടുള്ള ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരേ തല്‍ക്കാലം കോടതിയെ സമീപിക്കേണ്ടതില്ലെന്നു കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചു. നേരത്തെ ഗവര്‍ണര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ വി.സിക്ക് സിന്‍ഡിക്കേറ്റ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സര്‍വകലാശാലയുടെ മേധാവിയായ ചാന്‍സലര്‍ക്കെതിരേ വി.സി. എങ്ങനെ കോടതിയെ സമീപിക്കും എന്ന നിയമപ്രശ്‌നം ഉയര്‍ന്നുവന്നു.
ഇത് പരിഹരിക്കാന്‍ വി.സിക്കു പകരം രജിസ്ട്രാറെ കൊണ്ട് ഹര്‍ജി നല്‍കിയ്ക്കാനായിരുന്നു സര്‍വകലാശാലയുടെ ശ്രമം. എന്നാല്‍, ഈ സമയത്ത് അപ്പീല്‍ നല്‍കുന്നതില്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമനം ഗവര്‍ണര്‍ സ്‌റ്റേചെയ്യാതെ തടഞ്ഞുവച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമനടപടിക്ക് സാധ്യതയില്ലെന്നാണ് അവര്‍ക്കു ലഭിച്ച നിയമോപദേശം.
അതേസമയം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അതിനെതിരേ സര്‍വകലാശാലകള്‍തന്നെ പ്രതിരോധം തീര്‍ക്കണമെന്നുമുള്ള നിലപാടിലാണ് സി.പി.എമ്മും സര്‍ക്കാരും.
ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കങ്ങളില്‍ നേരിട്ട് ഇടപെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടും നേരത്തെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഡോ: ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി ഒരു തവണകൂടി നീട്ടി നല്‍കാനുള്ള തീരുമാനം ആദ്യം അംഗീകരിച്ച ഗവര്‍ണര്‍ പിന്നീട് അതിനെതിരേ രംഗത്തു വന്നിരുന്നു. എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയില്‍വന്നപ്പോള്‍ നിയമനത്തെ സാധൂകരിച്ചുകൊണ്ടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യുജിസി ചട്ടത്തെപ്പറ്റി ലവലേശം അറിവില്ല. എഫ്ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം. എഫ്ഡിപി സ്റ്റഡീ ലീവ് അല്ല എന്ന് സര്‍വ്വകലാശാല രക്ഷാ'സംഘ'ക്കാര്‍ക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമര്‍ശനമെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ആശയക്കുഴപ്പത്തിലാണ്. നിയമനടപടി സ്വീകരിക്കാന്‍ സിന്റിക്കേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീല്‍ പോകുന്നത് കൂടുതല്‍ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം. അതേസമയം പ്രിയ വര്‍ഗീസിനെ ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. സ്‌കറിയ തോമസ് ഹൈക്കോടതിയെ സമീപിച്ചു. ഇത് പ്രിയയ്ക്ക് തിരിച്ചടിയാണ്.
"
https://www.facebook.com/Malayalivartha
























