മൽസ്യത്തൊഴിലാളികളുടെ സമരം ശക്തമായി തുടരുന്നു; പദ്ധതി പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ച് സർക്കാർ

വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികളുടെ സമരം അഞ്ചാം ദിവസത്തിലേക്ക് എത്തിനിൽക്കുകയാണ്. സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പദ്ധതി പ്രദേശത്ത് കൂടുതൽ പൊലീസിനെ സർക്കാർ വിന്യസിക്കുകയുണ്ടായി. പ്രതിഷേധക്കാര്‍ ഇന്നലെ പദ്ധതി പ്രദേശത്ത് പ്രവേശിച്ചതോടെയാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.
അതേസമയം, മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളില്‍ അടിയന്തര പരിഹാരം ഉറപ്പു നല്കിയും രണ്ട് പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാതെയുമാണ് മന്ത്രിമാരായ വി അബ്ദുറഹിമാനും ആന്റണി രാജുവും സമരസമിതി നേതാക്കളുമായി കഴിഞ്ഞ വര്ഷം നടത്തിയ ചര്‍ച്ച അവസാനിച്ചത്. തീരശോഷണത്തിന് ശാശ്വത പരിഹാരം , ക്യാംപുകളിൽ കഴിയുന്നവരെ വാടക നൽകി മാറ്റിപ്പാർപ്പിക്കൽ , വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, കാലാവസ്ഥാ മുന്നറിയിപ്പിൽ തൊഴിൽ നഷ്ടമാകുന്നവർക്ക് മിനിമം വേതനം, മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളില്‍ ധാരണയിലെത്തിയിരുന്നു.
അതോടൊപ്പം തന്നെ തുറമുഖ നിർമാണം നിർത്തിവച്ച് തീര ശേഷണത്തെക്കുറിച്ച് പഠിക്കുക, തമിഴ്നാട് മാതൃകയിൽ മണ്ണെണ്ണ നല്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഒരാഴ്ചയ്ക്കുളളില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























