പെരുമാതുറയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ട് മരണം: പത്ത് പേർ കടലിൽ കുടുങ്ങിക്കിടക്കുന്നു: രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പല്‍ പെരുമാതുറയിലെത്തും:- കൊച്ചിയില്‍ നിന്ന് രണ്ട് നേവി ഹെലികോപ്ടറുകളും, രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു:- തിരുവനന്തപുരം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം പെരുമാതുറയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വർക്കല സ്വദേശികളായ രണ്ടുപേർക്ക് ദാരുണാന്ത്യം. മുതലപ്പൊഴി ഹാർബറിലാണ് വള്ളം മറിഞ്ഞ് വൻ അപകടം ഉണ്ടായത്. 15 ഓളം മത്സ്യ തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. പത്ത് പേർ കടലിൽ കുടുങ്ങിയതായി സൂചനയുണ്ട്. ശക്തമായ കാറ്റും മഴയും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന പത്തിലധികം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പല്‍ പെരുമാതുറയിലെത്തും.
കൊച്ചിയില്‍ നിന്ന് രണ്ട് നേവി ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു. വർക്കലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തമായ കാറ്റിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽപൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
അതേ സമയം തിരുവനന്തപുരം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുന്നറിയിപ്പെന്ന നിലയില്‍ നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊല്ലം ജില്ലയിൽ കനത്ത കാറ്റിൽ വ്യാപക നാശം റിപ്പോർട്ട് ചെയ്തു. രു മണിക്കൂറോളമായി വീശിയടിച്ച കാറ്റിൽ നിരവധി ഇടങ്ങളിൽ മരണം വീണു. ആര്യങ്കാവ് പാതയിൽ എഴുകോണിനും കുണ്ടറയ്ക്കും ഇടയിൽ റെയിൽപ്പാതയിലേക്ക് മരം വീണു. കൊല്ലത്തേക്ക് ഉള്ള ട്രെയിൻ കൊട്ടാരക്കരയിൽ പിടിച്ചിട്ടു. മുണ്ടയ്ക്കൽ സ്വദേശി രവീന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞു വീണു. ഓച്ചിറ വലിയകുളങ്ങര സ്വദേശി ജയേഷിന്റെ വീടിന് മുകളിലും മരം വീണു. ആളപായമില്ല.
https://www.facebook.com/Malayalivartha
























