പെരുമാതുറയിൽ ബോട്ട് പുലിമുട്ടിൽ ഇടിച്ചുതകർന്ന സംഭവത്തിൽ കണ്ടെത്താനുള്ള ആളുകളുടെ എണ്ണത്തിൽ അവ്യക്തത: ഭൂരിഭാഗം പേരും പരസ്പരം അറിയാത്തവരെന്ന് സംശയം:- തിരച്ചിൽ ശക്തമാക്കണം എന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികൾ അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ കാറ്റിലും തിരയിലുംപെട്ട് തീരത്തേക്ക് മടങ്ങുകയായിരുന്ന ബോട്ട് പുലിമുട്ടിൽ ഇടിച്ചുതകർന്ന സംഭവത്തിൽ അപകടത്തിൽ ഇനിയും കണ്ടെത്താനുള്ളത് മൂന്നു പേരാണെന്ന് പറയുന്നുണ്ടെങ്കിലും കൂടുതൽ പേരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. രണ്ട് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. മൂന്നുപേരെ കാണാതായി. 9 പേർ നീന്തി കരയ്ക്കെത്തി. ഒൻപതുപേരെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ബോട്ടിൽ 25 പേരാണുണ്ടായിരുന്നത്. രണ്ടുപേർ അപകടത്തിന് തൊട്ടുമുമ്പ് ചെറുബോട്ടിൽ കരയിലെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അഴിമുഖത്ത് തീരത്തോടടുക്കുമ്പോഴായിരുന്നു സംഭവം.
വർക്കല വിളബ്ഭാഗം വിളയിൽ വീട്ടിൽ നിസാമുദ്ദീൻ (65), വെട്ടൂർ മൂപ്പക്കുടി റംസി മൻസിലിൽ ഷാനവാസ് (62) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ വർക്കല, ചിറയിൻകീഴ് സ്വദേശികളായകുഞ്ഞുമോൻ നവാസ് (45), ഷൈജു (40), ഇബ്രാഹീം (39), നാസിം (33), യൂസഫ് (30), അഹദ് (50), റാഷീദ് (34), ഷാജഹാൻ തുടങ്ങിയവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ 'സഫാ മർവാ' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഏഴിനാണ് മത്സ്യബന്ധനത്തിനായി മുതലപ്പൊഴിയിൽ നിന്ന് പോയത്. കടലിൽ ശക്തമായ കാറ്റ് വീശിയതിനാൽ മുന്നോട്ടുപോകാനാകാതെ മടങ്ങി.
അഴിമുഖത്ത് എത്തിയപ്പോഴാണ് ശക്തമായ തിരയിൽപെട്ട് ബോട്ട് മറിഞ്ഞ് പുലിമുട്ടിൽ ഇടിച്ച് തകർന്നത്. ആ ഭാഗത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടുടമ കഹാറിന്റെ അനുജനാണ് മരിച്ച ഷാനവാസ്.കഹാറിന്റെ മക്കളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഉസ്മാൻ, വർക്കല സ്വദേശി അബ്ദുൾ സമദ് ഉൾപ്പെടെയുള്ളവരെയാണ് കാണാതായത്.
അതേ സമയം മറൈൻ എൻഫോഴ്സമെന്റും പൊലീസും എത്തിയെങ്കിലും ശക്തമായ തിരയടിയും അടിയൊഴുക്കും മൂലം അപകടസ്ഥലത്ത് നിലയുറപ്പിക്കാനായില്ല. ഇത്രയേറെ ശക്തമായ തിര അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ബോട്ടിന്റെ യന്ത്രഭാഗങ്ങളിൽ തരകാറ് സംഭവിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്താൻ വൈകുന്നുവെന്നാരോപിച്ച് തീരദേശവാസികളും മത്സ്യത്തൊലാളികളും സംഭവസ്ഥലത്ത് പ്രതിഷേധിച്ചു. ചില റോഡുകൾ ഉപരോധിക്കുകയും ചെയ്തു.
കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പൽ പുറപ്പെട്ടുവെങ്കിലും മോശം കാലാവസ്ഥ കാരണം പിൻവാങ്ങേണ്ടിവന്നതായി അധികൃതർ അറിയിച്ചു. കൊച്ചിയിൽ നിന്നു ഹെലികോപ്റ്ററിനും കാലാവസ്ഥ മോശമായതിനാൽ പുറപ്പെടാനായില്ല. സമർ എന്ന കപ്പലിലേക്ക് വിവരം കൈമാറി വിഴിഞ്ഞത്തു നിന്നു ഇന്നു രാവിലെ ചെറു കപ്പൽ തിരച്ചിലിന് ഇറങ്ങുമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.
അതേ സമയം പെരുമാതുറ - താഴംപള്ളി മിനി ഫിഷിങ് ഹാർബർ മരണക്കെണിയായെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ് പറഞ്ഞു. അപകടത്തിൽപ്പെട്ട 18 പേർ രക്ഷപ്പെട്ടത് അവരുടെ മനോധൈര്യം കൊണ്ടു മാത്രമാണ് കഴിഞ്ഞ യുഡിഎഫിന്റെ കാലത്ത് പൊഴിമുഖം വീതി കൂട്ടാനും ഡ്രജിങ് നടത്താനും ഹാർബർ വകുപ്പ് 14 കോടിയുടെ ടെൻഡർ നൽകിയിരുന്നു.ആ പണി മുന്നോട്ടു പോയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha





















