നിഖിതയുടെ ജീവനെടുത്ത രണ്ടാം കെട്ട് : കിടപ്പുമുറിയിൽ ആ അലർച്ച... തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി, വിളക്കിന്റെ കൂര്‍ത്ത ഭാഗം കൊണ്ട് വയറ്റില്‍ ആഞ്ഞ് കുത്തി, മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി: കമ്പിപ്പാര കൊണ്ട് കതക് കുത്തിത്തുറന്ന വീട്ടുകാർ കണ്ടത് കൈയിലും, ദേഹത്തും രക്തം പുരണ്ട് അക്രമാസക്തനായ അനീഷിനെ:- നിഖിതയുടെ കൊലപാതകം ആസൂത്രിതം

വര്‍ക്കലയില്‍ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, ആസൂത്രിതമായാണ് അനീഷ് കൊലപാതകം നടത്തിയതെന്ന് പോലീസ്. വര്‍ക്കല അയന്തി മൂന്നുമുക്ക് വിളയില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ നിഖിത(ദേവു-26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിഖിതയുടെ കഴുത്തില്‍ തോര്‍ത്തുപയോഗിച്ചു ഞെരുക്കുകയും വിളക്കിന്റെ കൂര്‍ത്തഭാഗംകൊണ്ട് വയറ്റില്‍ കുത്തുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നാകാം വിളക്കുപയോഗിച്ചു തലയ്ക്കടിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ നിഖിതയുടെ തല തകര്‍ന്നിരുന്നു.
ഭാര്യയെ സംശയമുണ്ടായിരുന്നതായി ചോദ്യംചെയ്യലില്‍ അനീഷ് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ചോദ്യംചെയ്യലില്‍ അനീഷ് കുറ്റവും സമ്മതിച്ചു. മൂന്ന് മാസം മുമ്പായിരുന്നു അനീഷിന്റെയും നിഖിതയുടെയും വിവാഹം നടന്നത്. നിഖിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. കുടുംബങ്ങള്‍ നിശ്ചയിച്ച പ്രകാരമാണ് അനീഷിന്റെയും നിഖിതയുടെയും വിവാഹം നടന്നത്.
10 ദിവസം കഴിഞ്ഞ് ഇരുവരും വിദേശത്ത് പോവുകയും ചെയ്തിരുന്നു. ദുബായിലേയ്ക്ക് പോയ നിഖിതയും ഭര്‍ത്താവും ഒമ്പത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അതിനുശേഷമുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം. അനീഷിന്റെ ചികിത്സയ്ക്കായി സെപ്റ്റംബര്‍ ഒന്നിനാണ് ഇവര്‍ നാട്ടില്‍ മടങ്ങിയെത്തിയത്.
വിവാഹശേഷം നിഖിത വളരെ സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ദുബായില്‍നിന്ന് വീഡിയോകോള്‍ ചെയ്യുമ്പോഴെല്ലാം നിഖിത സന്തോഷത്തിലായിരുന്നുവെന്നും അവര്‍ പറയുന്നു. അനീഷിന്റെ പെരുമാറ്റത്തിലും സംശയമൊന്നും തോന്നിയിരുന്നില്ലെന്ന് അവർ പറയുന്നു. അനീഷിന്റെ ഫോണില്‍നിന്ന് തിങ്കളാഴ്ച രാത്രി നിഖിത, അമ്മ ഉഷയെ വിളിച്ചിരുന്നു.
തിരുവോണത്തിനുശേഷം വീട്ടിലെത്തുമെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. നിഖിതയ്ക്ക് സുഖമില്ലെന്നു പറഞ്ഞാണ് ചൊവ്വാഴ്ച പുലര്‍ച്ചേ ഭര്‍ത്തൃവീട്ടില്‍നിന്ന് ഫോണ്‍ വന്നത്. അനീഷിന്റെ അച്ഛന്റെ ഫോണില്‍നിന്നാണ് വിളിയെത്തിയത്. നിഖിതയ്ക്ക് അത്യാഹിതമുണ്ടായെന്നും എത്രയും വേഗം എത്തണമെന്നും ആവശ്യപ്പെട്ടതായി നിഖിതയുടെ ബന്ധുക്കൾ പറയുന്നു.
അനീഷിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. പുലര്‍ച്ചെ കിടപ്പുമുറിയില്‍നിന്ന് നിഖിതയുടെ കരച്ചില്‍ കേട്ടിരുന്നു. ഇതു കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും കതകു തുറന്നില്ല. തുടര്‍ന്ന് സമീപത്തു താമസിക്കുന്ന ബന്ധുക്കളെ വിളിച്ചുണര്‍ത്തി അവരുടെ സഹായത്തോടെ കമ്പിപ്പാരയുപയോഗിച്ച് കതക് കുത്തിത്തുറക്കുകയായിരുന്നു.
മുറിക്കുള്ളില്‍ കയറിനോക്കിയപ്പോള്‍ നിഖിത രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അനീഷ് അക്രമാസക്തനായി മുറിക്കുള്ളിലുണ്ടായിരുന്നു. അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. അനീഷിന്റെ അച്ഛന്‍ അശോകന്‍, അമ്മ ഷീബ, സഹോദരന്‍ അജീഷ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേ സമയം, നിഖിതയുടെ ദാരുണ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും, നാട്ടുകാരും. ആരുമായും പിണങ്ങാത്ത സൗമ്യശീലയായ പെൺകുട്ടിയായിരുന്നു നിഖിത. അച്ഛന് പനി വന്ന് ഇൻജെക്ഷൻ എടുത്തെന്ന് പറഞ്ഞാൽ പോലും തലകറങ്ങി വീഴുന്ന സ്വഭാവമായിരുന്നു നിഖിതയുടേതെന്ന് സഹോദരി പറയുന്നു. എന്നിട്ടും ഇത്ര ക്രൂരമായ മരണം നിഖിതയ്ക്ക് സംഭവിച്ചതിന്റെ ഞെട്ടലിലാണ് കുടുംബം. ഇപ്പോഴും ഇരുവരുടെയും വിവാഹ ഹാരം വീടിന് മുമ്പിലെ മരക്കൊമ്പിൽ ഉണങ്ങിയ നിലയിൽ കാണാം.
https://www.facebook.com/Malayalivartha























