ചേച്ചിയുടെ ചിതയ്ക്ക് പൊന്നനുജൻ തീകൊളുത്തിയപ്പോൾ, അമ്മ രജനിയെയും അച്ഛൻ ഹരീഷ്കുമാറിനെയും ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ: അവസാനമായി അഭിരാമിയെ കാണാൻ ഷീനാ ഭവനിലേക്ക് എത്തിയത് നൂറുകണക്കിന് ആളുകൾ...

പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ കുന്നംകര ഷീലാഭവനിൽ ഹരീഷ് രജനി ദമ്പതികളുടെ മകൾ അഭിരാമിയുടെ സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു. കനത്ത മഴയെയും അവഗണിച്ചാണ് അഭിരാമിയെ അവസാനമായി ഒരുനോക്ക് കാണാൻ ആളുകൾ എത്തിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് റാന്നി മാർത്തോമ്മാ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് അഭിരാമിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. മഴ തോർന്നതോടെ പതിനൊന്നരയോടെ മൃതദേഹം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്ക് എടുത്തു. സഹോദരൻ കാശിനാഥാണ് ചിതയ്ക്ക് തീകൊളുത്തിയത്.
മന്ദപ്പുഴ ചേർത്തലപ്പടിയിലെ ഷീനാ ഭവനിലേക്ക് അവസാനമായി അഭിരാമിയെ കാണാൻ ആളുകളെത്തിയപ്പോൾ അമ്മ രജനിയെയും അച്ഛൻ ഹരീഷ്കുമാറിനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു. കഴിഞ്ഞ 13ന് വീടിന് സമീപത്തു നിന്നാണ് നായയുടെ കടിയേറ്റത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശു പത്രിയിൽ മൂന്ന്‌ടോസ് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. എന്നാൽ കടിയേറ്റ കണ്ണിന്റെ ഭാഗത്ത് അണുബാധ ഉണ്ടാകുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തതിനാൽ, വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായി.
ഇതിനെ തുടർന്നാണ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ഉമിനീർ, കണ്ണുനീർ, നട്ടെല്ലിൽനിന്നുള്ളവെള്ളം, കഴുത്തിന്റെ പിൻഭാഗത്തു നിന്നുള്ള ത്വക്ക് എന്നിവയുടെ സാംമ്പിളുകൾ ശേഖരിച്ച് പൂനെ വൈറോളജി ലാബിൽ അയക്കുകയും ചെയ്തിരുന്നു. എന്നാൽ, തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് മരണം സംഭവിക്കുകയായിരുന്നു.
തെരുവുനായ ഒമ്പത് സ്ഥലത്താണ് പെൺകുട്ടിയെ കടിച്ചത്. പാലുവാങ്ങാൻ പോകുന്നതിനിടെയാണ് നായയുടെ കടി പെൺകുട്ടിയ്ക്ക് ഏറ്റത്. ഇതേ തുടർന്നാണ് ഗുരുതുരമായ അവസ്ഥയിൽ എത്തിയ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. തുടർന്നു മരണം സംഭവിക്കുകയായിരുന്നു.റാന്നി എംഎൽഎ പ്രമോദ് നാരായൺ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സംസ്കാര ചടങ്ങിനെത്തി.
https://www.facebook.com/Malayalivartha
























