‘‘കൊട്ടിയത്തുനിന്നും ഒരു കുട്ടിയെ വാഹനത്തിൽ തട്ടികൊണ്ടുപോയിട്ടുണ്ട്... ദേശീയപാതയിലൂടെ തിരുവനന്തപുരം ജില്ലയിലേക്കാണ് വാഹനം വരുന്നത്’’ കൺട്രോൾ റൂമിലെത്തിയ സന്ദേശത്തിനുപുറകെ പാഞ്ഞ തിരുവനന്തപുരം പൊലീസാകെ ജാഗ്രതയോടെ നീങ്ങിയതിനെ തുടർന്നാണ് അക്രമി സംഘം തട്ടിയെടുത്ത 14 വയസ്സുകാരനെ മോചിപ്പിക്കാനായത്...

തിങ്കളാഴ്ച രാത്രി ഏഴര മണിക്ക് ലഭിച്ച സന്ദേശത്തിന്റെ ഗൗരവം മനസ്സിലായതോടെ ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പൊലീസുകാരുൾപ്പെടെ തിരിച്ചെത്തി ദൗത്യത്തിന്റെ ഭാഗമായി. പട്രോളിങ് ടീമുകൾ തിരച്ചിൽ ആരംഭിച്ചു. തമിഴ്നാട്ടിലേക്കു പോകുന്ന പ്രധാനവഴികളിലെല്ലാം പൊലീസ് കാവലേർപ്പെടുത്തി. എട്ടരയോടെ കഴക്കൂട്ടം കടന്ന കാർ ബൈപ്പാസിലൂടെ 8.53ന് പൂവാർ സ്റ്റേഷൻ പരിധിയിലെത്തി.
പട്രോളിങ്ങിലുണ്ടായിരുന്ന പൂവാർ പൊലീസ് ടീം എതിർദിശയിൽവന്ന കാറിനെ തിരിച്ചറിഞ്ഞു. കുട്ടി ഉൾപ്പെടെ 7 പേരാണ് കാറിലുണ്ടായിരുന്നത്. പൊലീസ് വണ്ടി കുറുകെയിട്ട് വാഹനം തടയാൻ ശ്രമിച്ചതോടെ സംഘം പരിഭ്രാന്തരായി ഇടറോഡിലേക്കു ഓടിച്ചു കയറ്റി. പൊലീസ് ജീപ്പ് പിന്തുടർന്നതോടെ പൂവാറിനു സമീപം തിരുപുറത്ത് വാഹനം ഉപേക്ഷിച്ചു രണ്ടുപേർ ഒഴികെ ബാക്കിയുള്ളവർ ഇറങ്ങിയോടി. ഈ രണ്ടുപേർ ഇടറോഡിലൂടെ കുട്ടിയുമായി നടന്ന് പട്യക്കാല ജംക്‌ഷന് തൊട്ടടുത്തുള്ള ജംക്‌ഷനിലെത്തി ഓട്ടോ വിളിച്ചു. കുട്ടിക്ക് സുഖമില്ലെന്നും കളിയിക്കാവിള കഴിഞ്ഞ് പടംതാനിമൂട് എത്തിക്കണമെന്നും പറഞ്ഞു.
രാത്രി 11.30 ഓടെ അതിർത്തിയിൽ കോഴിവിള ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എഎസ്ഐ യാക്കൂബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സിആർവി 8 പട്രോളിങ് വാഹനത്തിനടുത്തേക്ക് ഒരു ഓട്ടോറിക്ഷ എത്തി. പരിശോധനയ്ക്കായി കൈ കാണിച്ചപ്പോൾ ഡ്രൈവർ വാഹനം നിർത്തി. വാഹനം നിർത്തിയ ഉടനെ ഒരാൾ ഇറങ്ങി ഓടിയതോടെ പൊലീസ് സംഘം വാഹനം വളഞ്ഞു. കുട്ടിയെയും ആളുകളെയും കണ്ടതോടെ ഡ്രൈവർ ഉൾപ്പെടെയുള്ള സംഘത്തെ സ്റ്റേഷനിലേക്കു കൊണ്ടുവന്നു. തട്ടികൊണ്ടുവന്ന സംഘത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രിയായതിനാൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് കൂട്ടുവന്നവരായിരുന്നു മറ്റു രണ്ടുപേർ. കുറ്റകൃത്യത്തിൽ പങ്കില്ലാത്തതിനാൽ ഇവരെ വിട്ടയച്ചു.
കൊട്ടിയത്തേക്കു പോയ സംഘത്തിൽ രണ്ടു വാഹനങ്ങളുണ്ടായിരുന്നതായാണ് പിടിയിലായ കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജു (30) പൊലീസിനോട് പറഞ്ഞത്. ഒരു വാഹനത്തിൽ ആറുപേരും മറ്റേ വാഹനത്തിൽ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ആദ്യവാഹനം നേരത്തെ തന്നെ അതിർത്തി കടന്നു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്നും ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്നും ബിജു പൊലീസിനോട് പറഞ്ഞു. പിന്നീട് കൊട്ടിയം പൊലീസിനു ഇയാളെ കൈമാറി. രക്ഷപ്പെട്ട ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്റെ സഹായം തേടി.
https://www.facebook.com/Malayalivartha
























