സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ... ഗവർണറെ സോപ്പിടാൻ 18 അടവും പയറ്റി പിണറായി! കാലുമടക്കി തൊഴിക്കുമോ?

ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ നിയമഭേദഗതി ബില്ലും ഗവർണറുടെ അനുമതിക്കായി സർക്കാർ അയച്ചു.. 18ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ ബില്ലുകളിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ച ഗവർണറുടെ തീരുമാനം നീളുമെന്നുറപ്പാണ്. ഇത് ഒഴിവാക്കാനാണ് പിണറായിയുടെ ശ്രമം.
പന്ത് ഇനി രാജ്ഭവൻറെ കോർട്ടിലാണ്. നിയമസഭ പാസ്സാക്കിയ വിവാദബില്ലുകൾ നിയമവകുപ്പ് കൂടുതൽ പരിശോധന കൂടി നടത്തിയാണ് ഗവർണർക്ക് കഴിഞ്ഞ ദിവസം അയച്ചത്. 14 ാം വകുപ്പ് ഭേദഗതി ചെയ്ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും ഗവർണർ എടുക്കുന്ന തീരുമാനമാണ് നിർണായകം. സർക്കാർ-ഗവർണർ പോര് അനുനയമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ബില്ലുകൾ രാജ്ഭവനിലെത്തിയത്.
ലോകായുക്ത ബില്ലിൽ ഒപ്പിടുകയാണെങ്കിൽ സർവകലാശാലാ ബിൽ ഒപ്പിടേണ്ടതില്ലെന്ന് സർക്കാർ ഗവർണറെ അറിയിക്കും. ലോകായുക്ത ബിൽ മാത്രമാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. ലോകായുക്ത ബിൽ ഒപ്പിട്ടാൽ എന്ത് വിട്ടുവീഴ്ചക്കുംപിണറായി തയ്യാറാവും. ഇക്കാര്യം ഗവർണറെ അറിയിക്കും.
ബില്ലുകളിൽ സമവായമുണ്ടാക്കിയാണ് ഗവർണർക്ക് കൈമാറിയതെന്നാണ് നിയമവകുപ്പിലെ ഉന്നതർ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ നടപടി നിയമസഭ തീരുമാനിക്കുമെന്നതിൽ ഗവർണർക്ക് എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ കരുതുന്നത്. മന്ത്രിമാരുടെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കുന്നതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിയമ വകുപ്പ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ കാല തർക്കങ്ങളിൽ നിന്നും വ്യത്യസ്തമായി ഗവർണർ അയയുന്നതിൻറെയും സർക്കാർ അനുനയത്തിൻറെയും സൂചനകൾ ഇതുവരെ നൽകുന്നില്ല. ഓണം വാരാഘോഷത്തിൻറെ സമാപനത്തിലെ ഘോഷയാത്രയിൽ ഗവർണറെ ക്ഷണിക്കുന്ന പതിവ് വരെ സർക്കാർ തെറ്റിച്ചു. തരം കിട്ടുന്ന സമയത്തെല്ലാം സർക്കാറിനെ പരസ്യമായി തന്നെ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ച് വരുന്നു. ഒന്നുകിൽ ബില്ലിൽ ഒപ്പിടാം, അല്ലെങ്കിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഗവർണ്ണർ തീരുമാനമെടുക്കൂ. ഇതിൽ രാഷ്ട്രപതിക്ക് അയച്ചാൽ സർക്കാർ തീരുമാനം നിലനിൽക്കുമെന്നും സർക്കാർ കരുതുന്നു.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയിൽ വിധി പറയാനിരിക്കെയാണ് സർക്കാർ പിടിവാശി വിട്ട് അനുനയത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.. ഇത്ര വിവാദമുണ്ടായശേഷം ബില്ലിൽ ഒപ്പിട്ടാൽ ബിജെപി-സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും. 2021ൽ നിയമസഭ പാസ്സാക്കിയ സർവ്വകലാശാല അപലേറ്റ് ട്രിബ്യൂണൽ ബില്ലിൽ ഇതുവരെ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. സഹകരണ സംഘ നിയന്ത്രണ ബില്ലും രാജ്ഭവനിൽ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലിൽ ഇത്ര സമയത്തിനുള്ളിൽ ഗവർണർ ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നുമില്ല.
ബിജെപി ദേശീയ നേതാവ് നിധിൻ ഗഡ്ഗരിയാണ് പിണറായിക്ക് വേണ്ടി ഡൽഹിയിൽ ചരടുവലിക്കാറുള്ളത്. ആരിഫ് മുഹമ്മദ് ഖാനും ഗഡ്ഗരിയും അടുത്ത സുഹൃത്തുക്കളാണ്. പിണറായിക്കുണ്ടായ പ്രതിസന്ധിയിൽ ഗഡ്ഗരി അദ്ദേഹത്തെ സഹായിക്കുമെന്ന പ്രതീക്ഷയാണ് സി പി എം നേതാക്കൾക്കുള്ളത്. തത്കാലം ഗവർണർക്കെതിരെ ആരും സംസാരിക്കരുതെന്ന നിർദ്ദേശം സി പി എം സംസ്ഥാന നേതൃത്വം പാർട്ടി നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ഗവർണർ ഉടക്കിയാൽ മുഖ്യമന്ത്രിയുെടെ നില പരുങ്ങലിലാകുമെന്ന നിർദ്ദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























