സ്ത്രീ വിഷയത്തിൽ മർദ്ദിച്ച് കൊലപ്പെടുത്തി വീടിന്‍റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസ്: സംസ്ഥാനം വിട്ട പ്രതികൾ പോലീസ് പിടിയിൽ

ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ. കോട്ടയം പുതുപ്പള്ളി മാങ്ങാനം സ്വദേശികളായ ബിബിൽ ബിനോയ് എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ ഇയാളുടെ സുഹൃത്തായ മുത്തുകുമാർ ചങ്ങനാശേരി പൂവത്തെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ സംസ്ഥാനത്തിനു പുറത്തേയ്ക്കു കടന്നിരുന്നു. തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് കോയമ്പത്തൂരിലേയ്ക്കു കടന്ന പ്രതികളെ പൊലീസ് സംഘം പിടികൂടിയത്.
ഭാര്യയുമായുള്ള ബന്ധം സംശയിച്ച് പ്രതിയായ മുത്തുകുമാർ ബിന്ദുകുമാറിനെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തി വീടിനുള്ളിൽ അടുക്കള ഭാഗത്തോട് ചേർന്ന് കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രധാനപ്രതിയായ മുത്തുകുമാറിനെ സംഭവ ദിവസം തന്നെ പൊലീസ് സംഘം പിടികൂടിയിരുന്നു. ഇതേ തുടർന്ന് വിശദമായ അന്വേഷണത്തിന് ഒടുവിലാണ് മറ്റു രണ്ടു പ്രതികളെ കൂടി പിടികൂടിയത്.
കൊല്ലപ്പെട്ട ബിന്ദു കുമാറും പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തികമായി അടക്കമുള്ള ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മുത്തു കുമാറിന്റെ ഭാര്യ വിദേശത്താണ്. ഒരു മാസം മുമ്പ് മുത്തുകുമാറിന് പണം അയച്ചുകൊടുത്ത ഭാര്യ, ഇതിൽ നിന്നും 5000 രൂപ ബിന്ദു കുമാറിന് നൽകണമെന്ന് അറിയിച്ചതായി പറയുന്നു. ഈ പണം എന്തിനാണ് നൽകുന്നത് എന്ന് ചോദിച്ച് മുത്തുകുമാറും ഭാര്യയും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് ബിന്ദു കുമാറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തു കുമാറിന് സംശയമുയർന്നത്.
ഈ ബന്ധത്തെപ്പറ്റി ചോദിച്ചറിയുന്നതിന് വേണ്ടിയാണ് ബിന്ദു കുമാറിനെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മദ്യപിക്കുന്നതിനിടെ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്ന് വിഷയം ബിന്ദു കുമാറിനോട് ചോദിക്കുകയും ഇതേ ചൊല്ലി വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ചങ്ങനാശ്ശേരി പൂവത്തെ വീട്ടിൽ വച്ചാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർന്നുണ്ടായ മർദ്ദനത്തിനിടെ ബിന്ദു കുമാർ കൊല്ലപ്പെടുകയായിരുന്നു. കൃത്യം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുത്തുകുമാര്‍ മക്കളെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഇതാണ് കരുതിക്കൂട്ടിയുള്ള കൊലപാതമാണോയെന്ന് പോലീസ് സംശയിക്കാന്‍ കാരണം.
വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ... പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയതെന്നായിരുന്നു മുത്തുകുമാറിന്റെ വെളിപ്പെടുത്തൽ. കൊലപാതകം വിവരിച്ചതോടെ കേട്ടുനിന്ന പോലീസുകാർ പോലും ഞെട്ടി. ഒന്നു കൂടാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയതാണ്. മദ്യം നൽകി മയക്കിയാണു കൃത്യം നിർവഹിച്ചത്. എന്തിനാണു കൊന്നതെന്ന ചോദ്യത്തിനു മാത്രം ആദ്യം മുത്തുകുമാറിന് മറുപടി ഉണ്ടായിരുന്നില്ല.
ചില തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ മുത്തുമാർ പിന്നെ അബദ്ധം പറ്റിയെന്നു പറഞ്ഞു തടി തപ്പാൻ ശ്രമം നടത്തി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായി ചോദ്യം ചെയ്യൽ. കൃത്യമായ തെളിവുകൾ നിരത്തി പൊലീസ് ചോദിച്ചതോടെ മുത്തുകുമാർ പതറി. ഒടുവിലാണു കൃത്യം നടത്തിയത് താനുൾപ്പെടെ 3 പേരാണെന്നു സമ്മതിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ശരീരം അഴുകിയ നിലയിലായതിനാല്‍ മൂടിക്കെട്ടിയാണ് കൊല്ലപ്പെട്ട ബിന്ദുമോന്റെ മൃതദേഹം ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കിഴക്കെവെളി വീട്ടുമുറ്റത്തെത്തിച്ചത്. ചടങ്ങുകള്‍ വേഗം പൂര്‍ത്തിയാക്കി ഇരുപതു മിനിറ്റിനുള്ളില്‍ മൃതദേഹം വീട്ടുമുറ്റത്ത് സംസ്‌കരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























