സാമ്പത്തിക അഭിവൃദ്ധിക്ക് തിരുവല്ലയിൽ നരബലി; ദമ്പതികൾക്ക് വേണ്ടി സ്ത്രീകളെ എത്തിച്ചത് പെരുമ്പാവൂരിലെ ഏജന്റ്:- തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി: മൃതദേഹം കണ്ടെടുക്കാൻ ആർ ഡി ഒ അടക്കമുള്ള സംഘം സ്ഥലത്ത്:- ദമ്പതികളും ഏജന്റും അറസ്റ്റിൽ

കേരളത്തെ നടുക്കി നരബലി. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കിയതായാണ് വിവരം. മൃതദേഹം കണ്ടെടുക്കാൻ ശ്രമം തുടരുകയാണ്.
ആർ ഡി ഒ അടക്കമുള്ള സംഘം മൃതദേഹം കണ്ടെത്താൻ തിരുവല്ലയിൽ എത്തി. മിസ്സിംഗ് കേസ് അന്വേഷണത്തിലാണ് വിവരം പുറത്ത് വന്നത്. കാലടി കടവന്ത്ര സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെ നരബലിക്കായി എത്തിച്ചത് ഏജന്റ് പെരുമ്പാവൂർ സ്വദേശി ശിഹാബ് ആണെന്ന് പോലീസ് പറഞ്ഞു. അമ്പത് വയസിനോടടുത്ത് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. നരബലി നടന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയെന്ന് സൂചന.
തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. തിരുവല്ല സ്വദേശിയായ വൈദ്യനും ഭാര്യയുമാണ് പിടിയിലായത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. കടവന്ത്രയിലെ സ്ത്രീയെ കാണാതായ സംഭവത്തിലെ അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയതോടെ കാലടിയിൽ നിന്നുള്ള മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയത്.
രണ്ട് പേരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായി കേരളത്തിൽ നരബലി നടന്ന സംഭവം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ദില്ലിയിലടക്കം ഇത് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പരിഷ്കൃത സമൂഹമെന്ന് അഭിമാനത്തോടെ പറയുന്ന കേരളത്തിൽ നരബലി റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
തിരുവല്ലയിലെ വൈദ്യർക്കും ഭാര്യയ്ക്കും വേണ്ടിയാണ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കാലടിയിൽ നിന്നാണ് യുവതിയെ ആദ്യം കൊണ്ടുപോയത്. പെരുമ്പാവൂരിലെ ഏജന്റാണ് വൈദ്യരെയും ഭാര്യയെയും നരബലി നൽകിയാൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചതെന്നാണ് വിവരം. ഇയാളാണ് സ്ത്രീകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം ഇവരെ തിരുവല്ലയിലേക്ക് കൊണ്ടുപോയത്. കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ വെച്ച് പൂജ നടത്തി ബലി നൽകിയെന്നാണ് വിവരം.
പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫെയ്സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. കാലടിയിൽ നിന്ന് യുവതിയെ തിരുവല്ലയിലേക്ക് കൊണ്ടുപോകുന്നത് ഇതിന് ശേഷമാണ്. കാലടി സ്വദേശിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സെപ്തംബർ 27 ന് കടവന്ത്രയിൽ നിന്ന് പൊന്നുരുന്നി സ്വദേശിയായ സ്ത്രീയെ ഇതേ പോലെ തിരുവല്ലയിലേക്ക് കൊണ്ടുപോയി. ഈ സ്ത്രീയുടെ മൊബൈൽ ടവർ ലൊക്കേഷന് പിന്നാലെ പോയ പൊലീസ് അന്വേഷണം തിരുവല്ലയിലാണ് ചെന്ന് നിന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha






















