26 ഓളം മുറിപ്പാടുകൾ, സ്വകാര്യഭാഗങ്ങളടക്കം സിഗരറ്റുകൊണ്ട് പൊള്ളിച്ചു; സ്റ്റൗവ്വിൽ ഇരുത്തി പൊള്ളിച്ചെടുത്ത നിലയിൽ... ബാധയൊഴിപ്പിക്കാൻ ഇലന്തൂരിൽ മുമ്പും നരബലി: പിഞ്ചുബാലികയെ 'വെപ്പാട്ടി'യുമായി ചേർന്ന് കുരുതിക്കഴിച്ചത് സ്വന്തം പിതാവ്
കേരളത്തെ നടുക്കി കഴിഞ്ഞ ദിവസമാണ് ഇലന്തൂരിൽ നടന്ന നരബലി വാർത്ത പുറത്ത് വന്നത്. പൈശാചികമായ കൊലപാതകമായിരുന്നു അരങ്ങേറിയത്. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും സന്തോഷത്തിനും വേണ്ടിയായിരുന്നു ആ നരബലി. ഇപ്പോഴിതാ പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് ഇലന്തൂരിൽ മുമ്പും നരബലി നടന്നിരുന്നു. ഇലന്തൂർ, പരിയാരം പൂക്കോട്ട് കണിയാംകണ്ടത്തിൽ ശശിരാജപണിക്കരുടെ മകൾ നാല് വയസുകാരി അശ്വതി ഇരുപത്തിയഞ്ച് വർഷം മുമ്പ് നരബലിക്കിരയാവുകയായിരുന്നു. 1997ൽ പെൺകുട്ടിയുടെ സ്വന്തം അച്ഛൻ ശശിരാജപണിക്കർ തന്നെയാണ് ഈ നിഷ്ടൂരമായ പാതകം ചെയ്തത്. പിന്നിൽ കാമുകിയായ ചേർത്തല സ്വദേശിയെ വിവാഹം കഴിക്കാനുള്ള ലക്ഷ്യമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശശിരാജപണിക്കർ വൈകാതെ മറ്റൊരു വിവാഹം കഴിച്ചു. ഇതിലുണ്ടായ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്ത് കത്തിച്ച സിഗരറ്റ് കുത്തി നോവിച്ചുകൊണ്ടാണ് ക്രൂരത തുടങ്ങിയത്. ഇതിനിടെ, ചേർത്തലയിലെ യുവതിയുമായി ഇയാൾ വീട്ടിലെത്തി. മാന്ത്രിക സിദ്ധിയുള്ള യുവതിയാണെന്ന് ഭാര്യയെ വിശ്വസിപ്പിച്ചു. യുവതിയുമൊത്ത് പ്രാർത്ഥനാമുറിയിൽ കടന്ന ഇയാൾ ഭാര്യയെ അകറ്റിനിറുത്തി. ഇതിനിടെ, ക്രൂരതയ്ക്ക് ഇരയായ കുട്ടി കടുത്ത അണുബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആർ.ശ്രീലേഖ പത്തനംതിട്ട എസ്. പിയായിരിക്കെ കേസ് അന്വേഷിച്ചത് അന്നത്തെ ആറൻമുള എസ്. ഐ കെ.ഹരികൃഷ്ണനാണ്. നരബലി പൂജ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ആറൻമുള സ്റ്റേഷനിൽ നിന്ന് പൊലീസ് ഇലന്തൂരിലേക്കെത്തിയതെന്ന് അന്ന് എസ്.ഐ ആയിരുന്ന ഹരികൃഷ്ണൻ പറയുന്നു. പക്ഷേ അവിടെ എത്തിയപ്പോഴേക്ക് കുട്ടി കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. 26 ഓളം മുറിപ്പാടുകൾ കുട്ടിയുടെ ശരീരത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പപ്പടം കുത്തി ഉപയോഗിച്ച് കാലുകൾ ആഴത്തിൽ കുത്തി മുറിച്ച നിലയിലായിരുന്നു.
സ്വകാര്യ ഭാഗങ്ങളിലടക്കം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. സ്റ്റൗവ്വിൽ ഇരുത്തി പൊള്ളിച്ചെടുത്ത നിലയിലായിരുന്നു. നാട്ടുകാർ ഇങ്ങനെ ഒരു പൂജ നടക്കുന്നുവെന്ന് അറിയിച്ചാണ് പോലീസ് ഇവിടേയ്ക്ക് എത്തിയത്. പണിക്കരുടെ ഭാര്യയുടെ മൊഴി നിർണായകമായി. പണിക്കരും ഭാര്യയും കാമുകിയും അറസ്റ്റിലായി. ശശിരാജപണിക്കർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. മറ്റുള്ളവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് ശശിരാജപണിക്കർ മരിച്ചു.
സമാനമായ നരബലിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഇലന്തൂരിലെത്തും. ലോട്ടറി വിൽപ്പന തൊഴിലാളികളും നിർധനരുമായ സ്ത്രീകൾക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്നാണ് ഇവരോട് പറഞ്ഞത്. തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം ഇവരെ കട്ടിലിൽ കിടത്തി. കൈകാലുകൾ കട്ടിലിൽ കെട്ടിവെച്ചു. സിനിമയുടെ ചിത്രീകരണം എന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തത്. ഈ സമയത്ത് വൈദ്യൻ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലേക്ക് മാറ്റി. പിന്നീട് കട്ടിലിൽ വെച്ച് തന്നെ കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്.
ആദ്യം കഴുത്തറത്തത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് വിവരം. സിദ്ധനായി കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നത് ഷാഫി എന്ന റഷീദായിരുന്നു. ഒരു രാത്രി മുഴുവൻ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേൽപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടിയത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും വന്നിരുന്നു. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ ആണ് ലൈല ഇക്കാര്യം പറഞ്ഞത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.
https://www.facebook.com/Malayalivartha