മദ്യപാനത്തിനിടെയിലെ തർക്കം കൊലപാതകത്തിലേക്ക് നയിച്ചു; മലപ്പുറത്ത് പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : പ്രതികൾ അറസ്റ്റിൽ

മലപ്പുറം പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമാക്കി പൊലീസ്. കഴിഞ്ഞ മാസം മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.
അതേസമയം മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഒരു മാസം മുമ്പാണ് എടക്കര ബെവ്‌കോയില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെ മൂവരും തമ്മില്‍ പരിചയപ്പെട്ടത്. തുടർന്ന് ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയില്‍ താമസിച്ച് വരുന്ന ലതയുടെ വീട്ടില്‍ വച്ച് മദ്യപിച്ചു.
എന്നാൽ മദ്യപാനത്തിനിടെയിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ബിജു മരവടി കൊണ്ട് ബാബുവിന്റെ തലയ്ക്ക് അടിച്ചു. തുടർന്ന് അടിയുടെ ആഘാതത്തില്‍ കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേര്‍ന്ന് വലിച്ചിഴച്ച് പുന്നപുഴയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല കൊല്ലപ്പെട്ട ബാബുവിന്റെ മൊബൈല്‍ ഫോണും പേഴ്‌സും പ്രതികള്‍ ചേര്‍ന്ന് കവര്‍ന്നിരുന്നു.
ഇതിനു പിന്നാലെ ആറ് ദിവസം കഴിഞ്ഞ് സെപ്തംബര്‍ 13 ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ കരിമ്പുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ എടക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മാത്രമല്ല ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബര്‍ 8-ന് സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























