ഭാര്യക്ക് വേദനിച്ചാൽ ഭർത്താവിന് വെള്ളമടിക്കാം... പുതിയ ചികിത്സാ രീതിയുമായി ഡോക്ടറുടെ കുറിപ്പടി

തൃശ്ശൂർ ദയ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗുരുവായൂർ മമ്മിയൂർ കോക്കൂർ വീട്ടിൽ അനിൽകുമാറിനും ഭാര്യ പ്രിയ (44)യ്ക്കുമാണ് ഡോക്ടറുടെ "പരിഹാസ ചികിത്സ" നേരിടേണ്ടി വന്നത്. കാലിന് വേദനയുമായി ചെന്ന രോഗിയോടും ഭർത്താവിനോടും വിശ്രമിക്കേണ്ട ആവശ്യമില്ലെന്നും ഓടിച്ചാടി നടന്നാൽ വേദന മാറുമെന്നും പറഞ്ഞ ഡോക്ടർ ഭാര്യയുടെ വേദന അലട്ടുന്നുണ്ടെങ്കിൽ ബാറിൽ പോയി രണ്ടെണ്ണമടിച്ചാൽ അറിയില്ലെന്ന് ഭർത്താവിനെ ‘ഉപദേശിക്കുകയും’ ചെയ്തു. ഇത് ഡോക്ടർ കുറിപ്പടിയിലും ചേർത്തു.
ഇവിടത്തെ വാസ്‌കുലർ സർജറി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. റോയ് വർഗീസാണ് അപഹസിക്കും വിധം കുറിപ്പെഴുതി നൽകിയത്. വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാരിയായ പ്രിയയ്ക്ക് രണ്ടു വർഷത്തിലേറെയായി കാലിന് വേദനയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇവർ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിയത്. വേദനയുണ്ടെന്ന് പറഞ്ഞപ്പോൾതന്നെ എക്‌സ്‌റേ എടുക്കാനായിരുന്നു നിർദേശം.
അരമണിക്കൂറിനകം എക്‌സ്‌റേ എടുത്ത് ഡോക്ടറുടെ അടുത്ത് തിരിച്ചെത്തി. വല്ലതും മനസ്സിലായോ എന്നായിരുന്നു ആദ്യ ചോദ്യം. നീർക്കെട്ടുള്ളതിനാൽ വേറെ ഡോക്ടറെ കാണിച്ചോളൂവെന്നും ഫിസിയോതെറാപ്പി ചെയ്താൽ നന്നായിരിക്കുമെന്നും നിർദേശിച്ചു. ഭാര്യയ്ക്ക് കാലുകൾ നിലത്തുവെയ്ക്കാൻ പറ്റാത്തത്ര വേദനയാണെന്നും അത് കുറയ്ക്കാൻ എന്തെങ്കിലും മരുന്നെഴുതി തരണമെന്നും പറഞ്ഞപ്പോഴാണ് തനിക്ക് നേരെ ഡോക്ടർ പരിഹാസവാക്കുകൾ ചൊരിഞ്ഞതെന്ന് അനിൽ പറഞ്ഞു. തുടർന്ന് വെള്ളമടിക്കാൻ കുറിപ്പടിയെഴുതിക്കൊടുത്തു.
https://www.facebook.com/Malayalivartha



























