പാലക്കാട് ജില്ലയിൽ ബസ്സുകളുടെ പരിശോധന തുടരുന്നു; ജില്ലയിൽ 13 ബസ്സുകളുടെ കൂടി ഫിറ്റ്നസ് റദ്ദാക്കി, വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമലംഘനത്തിൽ നിലവിൽ നടന്നു വരുന്നത് കർശന പരിശോധന

പാലക്കാട് ജില്ലയിൽ ബസ്സുകളുടെ പരിശോധന തുടർന്ന് ആർടിഒ. ജില്ലയിൽ 13 ബസ്സുകളുടെ കൂടി ഫിറ്റ്നസ് റദ്ദാക്കി. എട്ടു ബസുകൾക്ക് എതിരെ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതിന് നടപടി എടുക്കുകയുണ്ടായി. അതായത് പാലക്കാട് ജില്ലയിൽ മാത്രം ഇതുവരെ റദ്ദാക്കിയത് 44 ബസുകളുടെ ഫിറ്റ്നസ് ആണ്. ഇവയിൽ മൂന്നു കെഎസ്ആർടിസിയും ഉൾപ്പെടുന്നുണ്ട്. പല ബസുകളിലും വേഗപ്പൂട്ട് കൃത്രിമം നടത്തിയതിന്റെ പേരിലാണ് നടപടി സ്വീകരിച്ചത്. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമലംഘനത്തിൽ കർശന പരിശോധനയാണ് നിലവിൽ നടന്നു വരുന്നത്.
അതോടൊപ്പം തന്നെ നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിക്കുകയുണ്ടായി. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. ഉടൻ തന്നെ ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം.
കൂടാതെ നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിക്കുകയുണ്ടായി. വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും എന്ന ചോദ്യവും ഉന്നയിക്കുകയാണ് ചെയ്തത്.
അതേസമയം ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം ട്രെയിനിംഗ് കോഴ്സുകളും നടത്തുന്നതാണ്. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്സൈസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തുകയും ചെയ്യും. ഏകീകൃത കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതാണ്. രൂപമാറ്റം വരുത്തിയാലുള്ള പിഴ ഓരോ രൂപമാറ്റത്തിനും അയ്യായിരത്തിൽ നിന്നും 10000 രൂപയാക്കി ഈടാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha























