തെക്കും വടക്കും നോക്കാതെ കേരളം ഒന്നായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോകണം; കെ സുധാകരന്‍ പറഞ്ഞതെന്തെന്ന് മുഴുവന്‍ വായിച്ചില്ല! തെക്കന്‍ കേരളത്തെക്കുറിച്ചുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ് എം പി
തെക്കന്‍ കേരളത്തെക്കുറിച്ചുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പ്രതികരണവുമായി അടൂര്‍ പ്രകാശ് എം പി രംഗത്ത് എത്തിയിരിക്കുകയാണ്. തെക്കും വടക്കും നോക്കാതെ കേരളം ഒന്നായി തന്നെ പ്രവര്‍ത്തിച്ച് മുന്നോട്ടുപോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. കെ സുധാകരന്‍ പറഞ്ഞതെന്തെന്ന് മുഴുവന്‍ വായിച്ചിരുന്നില്ല. അത് മനസിലാക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അടൂര്‍ പ്രകാശ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
അതോടൊപ്പം തന്നെ ശശി തരൂര്‍ സംഘടനയെ നയിക്കാന്‍ പ്രാപ്തനല്ലെന്ന അഭിപ്രായം കെ സുധാകരന് ഉണ്ടായിരിക്കാം. പാര്‍ട്ടിയെ നയിക്കാന്‍ കൂടുതവല്‍ അനുഭവ സമ്പത്തുള്ളവര്‍ വേണം. തരൂരിന് മറ്റ് മേഖലകളില്‍ അറിവും അനുഭവ സമ്പത്തുമുണ്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിയെ നയിക്കാനുള്ള എക്‌സ്പീരിയന്‍സ് ഉണ്ടോയെന്ന് സംശയിക്കുന്നതായും അടൂര്‍ പ്രകാശ് കൂട്ടിച്ചേർത്തു.
അതേസമയം, ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ വിവാദ പ്രസ്താവന. തെക്കന്‍ കേരളത്തിലെ നേതാക്കള്‍ക്ക് ചരിത്രപരമായി ചില പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു കെ സുധാകരന്‍ വ്യക്തമാക്കിയത്. കേരളത്തില്‍ സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുടെ തലപ്പത്ത് മലബാറില്‍ നിന്നുള്ള നേതാക്കളാകാന്‍ കാരണം മലബാറ് സ്വദേശികളുടെ സത്യസന്ധതയും ധൈര്യവുമാണെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha