കോഴിക്കോട് ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്: പിന്നിൽ സി.പി.എം എന്ന് ആരോപണം; പേരാമ്പ്രയിൽ സിപിഎം-ബിജെപി സംഘര്‍ഷം നിലനിൽക്കുന്നതായി പോലീസ്
കോഴിക്കോട് ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിലാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബി.ജെ.പി പ്രവര്‍ത്തകനായ ശ്രീനിവാസന്‍ എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. അപകടത്തില്‍ വീടിന് തകരാര്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ഇതേസമയം കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. അതിനാൽ ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം തന്നെ കോഴിക്കോട് കക്കോടി മോരിക്കരയില്‍ ഗാന്ധി സ്‌ക്വയറില്‍ ഗാന്ധി പ്രതിമയുടെ തല തകർത്തതായും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. തുടർന്ന് വെള്ളിയാഴ്ച രാത്രിയും ഗാന്ധി സ്‌ക്വയറിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
അതോടൊപ്പം തന്നെ അന്ന് നടന്ന ആക്രമണത്തില്‍ മഹാന്മാരുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ തകര്‍ത്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ടു പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ചേവായൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കവേയാണ് ഇവിടെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha