'കാണാതായ അവയവങ്ങൾ എവിടെ പോയി എന്ന ചോദ്യത്തിന് ഉത്തരം ഒരു മുഴം മുമ്പേ എറിഞ്ഞതാവണം മനുഷ്യമാംസം വറുത്തു തിന്നു എന്ന കഥ. ഈ കേസിൽ അവയവക്കടത്ത് നടന്നിട്ടുണ്ടോ എന്ന സംശയം പോലും ഇനിയും പുറത്തു പറയാത്ത പോലീസ് കേസിന്റെ തുടക്കത്തിൽ തന്നെ നരബലി, മന്ത്രവാദം, നരഭോജനം എന്നിവയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടു...' ഇലന്തൂരിൽ ഇരട്ടനരബലിക്കേസ്; കുറിപ്പുമായി സനൽകുമാർ ശശിധരൻ

സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ടനരബലി കേസിൽ പല സംഭവങ്ങളാണ് പുറത്ത് വരുന്നത്. ഇതിനുപിന്നാലെ നിരവധി സംശയങ്ങൾ ഉന്നയിച്ചുകൊണ്ട് പലരും രംഗത്ത് എത്തി. അതിൽ പ്രധാനപ്പെട്ടത് അവയവ മാഫിയയുമായി ബന്ധപ്പെട്ടതാണ്. ഇപ്പോഴിതാ ഇതേമുൻനിര്ത്തി കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നരബലി കേസിലെ മൃതദേഹങ്ങളിൽ നിന്നും അവയവങ്ങൾ മുറിച്ചു മാറ്റി എന്ന് വാർത്തകൾ വരുന്നു. കാണാതായ അവയവങ്ങൾ എവിടെ പോയി എന്ന ചോദ്യത്തിന് ഉത്തരം ഒരു മുഴം മുമ്പേ എറിഞ്ഞതാവണം മനുഷ്യമാംസം വറുത്തു തിന്നു എന്ന കഥ. ഈ കേസിൽ അവയവക്കടത്ത് നടന്നിട്ടുണ്ടോ എന്ന സംശയം പോലും ഇനിയും പുറത്തു പറയാത്ത പോലീസ് കേസിന്റെ തുടക്കത്തിൽ തന്നെ നരബലി, മന്ത്രവാദം, നരഭോജനം എന്നിവയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടു.
ഇപ്പോൾ അവയവക്കടത്തിലേക്ക് സംശയമുന നീളുമ്പോൾ കാര്യങ്ങൾ പുറത്തു പറയാതെ സൂക്ഷിക്കുകയും ചെയ്യുന്നു. അവയവങ്ങൾ മുറിച്ചു നീക്കി എന്ന വിവരം പുറത്തു വരുമ്പോഴും വളരെ കുറച്ചു മാധ്യമങ്ങൾ മാത്രമേ അതു റിപ്പോർട്ട് ചെയ്യാൻ മെനക്കെടുന്നുള്ളു എന്നത് ശ്രദ്ധിക്കുക. തങ്ങൾ ഒരിക്കൽ വൈകാരികമായി അവതരിപ്പിച്ച ഒരു സ്റ്റോറിയെ അട്ടിമറിക്കുന്ന വാർത്ത കൊടുക്കാൻ അവർ മടിക്കുന്നത് മാത്രമല്ല കാരണം. ആ വാർത്തയുടെ മറ്റൊരു വശത്തേക്ക് മാധ്യമങ്ങൾ എത്തിനോക്കാതിരിക്കാൻ മറ്റുതരം ഇടപെടലുകളും നടക്കുന്നുണ്ടാവാം. സന്ധ്യയുടെ കേസിൽ നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്ന് കോവിഡ് പരിശോധന ഫലം വന്നത് കോവിഡ് നെഗറ്റീവ് എന്നാണ്.
പോസ്റ്റ് മോർട്ടം നടത്താതെ അവളുടെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം നടന്നപ്പോൾ ഞാനത് എതിർത്തു. ശരീരത്തിലെ രക്തക്കറയും ചതവുകളും ദേഹപരിശോധയിൽ എഴുതാതെ പോലീസ് അലംഭാവം കാട്ടിയപ്പോഴാണത്. എന്റെ സ്വഭാവികമായ സംശയങ്ങളെ ചെവിക്കൊള്ളാതെ പോലീസുകാർ കോപാകുലരായി എന്നെ മുറിക്കുപുറത്തേക്ക് തള്ളിയിറക്കുകയായിരുന്നു. എന്റെ ചെറുത്ത് നിൽപ് ശക്തമായപ്പോൾ ബോഡി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെനിന്നും കോവിഡ് വീണ്ടും പരിശോധിച്ച് കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നു. അതുപയോഗിച്ച് വീണ്ടും പോസ്റ്റ് മോർട്ടം നടത്താതെ ബോഡി സംസ്കരിക്കാൻ ശ്രമമുണ്ടായി. ഇതൊന്നും ഏതെങ്കിലും ഓണം കേറാ മൂലയിലെ തിരുമ്മു കേന്ദ്രത്തിൽ നടന്ന കാര്യങ്ങളല്ല. പകൽ വെളിച്ചത്തിൽ പോലീസിന്റെയും കേരള തലസ്ഥാനത്തെ മെഡിക്കൽ കോളേജിന്റെയും കാർമികത്വത്തിൽ നടന്ന ക്രമക്കെടുകളാണ്. ആദ്യമൊക്കെ മാധ്യമങ്ങൾ അതു റിപ്പോർട്ട് ചെയ്തെങ്കിലും വളരെ പെട്ടെന്ന് തന്നെ എല്ലാവരും അതുപേക്ഷിച്ചു.
സന്ധ്യയുടെ കേസ് ഇപ്പോൾ അന്വേഷിച്ചാൽ പോലും അവയവ മാഫിയയുടെ ആഴത്തിലുള്ള വേരുകൾ മനസിലാവും. പക്ഷേ അതുണ്ടാവില്ല. ഞാനത് ഫോളോ അപ്പ് ചെയ്യാതിരിക്കാൻ കൂടിയാണ് എനിക്കെതിരെ അപമാനകരമായ കെട്ടുകഥകൾ ഉണ്ടാക്കി വിട്ടത്. എന്റെ വിശ്വാസ്യത തകർക്കുക എന്ന ലക്ഷ്യത്തോടെ മനോരോഗി,മയക്കുമരുന്നിനടിമ എനിങ്ങനെയുള്ള ഇമേജുകളും പ്രചരിപ്പിച്ചു. മനുഷ്യക്കുരുതി, നരഭോജനം തുടങ്ങി ആരും വിശ്വസിക്കാത്ത കഥകൾ വിശ്വസനീയമായി അവതരിപ്പിച്ചാൽ ആരും അവിശ്വസിക്കില്ല എന്നതിന്റെ തെളിവാണ് ഇലന്തൂർ കൊലപാതകക്കേസ്.
കുറച്ചുപേർ ഒന്നിച്ച് ശ്രദ്ധപൂർവം ശ്രമിച്ചാൽ ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയും ആക്കാൻ കഴിയും. നിഷ്കളങ്കരായ പലരും ഇവയ്ക്ക് പിന്നിലുള്ള ദുരുദ്ദേശമെന്തെന്ന് അറിയാതെ ഇത്തരം പ്രചാരണങ്ങൾ ശക്തിയോടെ ഏറ്റെടുത്ത് നടത്തും. ഇങ്ങനെയുള്ള പലതരം കെട്ടുകഥകളിലൂടെ നമ്മുടെ സമൂഹത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്ന ഒരു ക്രിമിനൽ ശക്തി ഇന്ന് നമുക്കിടയിൽ ശക്തമാണ്. ജാഗരൂകരായിരിക്കുക. വേലിതന്നെ വിളവ്തിന്നുന്ന തരം ക്രമസമാധാനപാലനത്തോട് നാം കണ്ണടച്ചാൽ താമസിയാതെ ഇതുപോലുള്ള ക്രൂരമായ ക്രൈമുകൾ കാരണം സ്വൈര്യ ജീവിതം നശിച്ചുപോകും.
https://www.facebook.com/Malayalivartha

























