അകത്ത് കയറിയതിന് പിന്നാലെ കട്ടിലിലേയ്ക്ക് തള്ളിയിട്ട് വായില്‍ പ്ലാസ്റ്റര്‍ ഓട്ടിച്ച് ഭഗവൽ സിംഗും, ലൈലയും കൈകാലുകൾ കെട്ടാൻ തുടങ്ങി: ബലാത്സംഗ ശ്രമമെന്ന് കരുതി, കയ്യിലെ കെട്ടഴിച്ച് കുതറി ഓടുന്നതിനിടെ അടിയേറ്റ് വീണു: വീണ്ടും എഴുന്നേറ്റ് ഓടി ഓട്ടോക്കാരനെ ഇലന്തൂരിലേയ്ക്ക് വിളിച്ച് വരുത്തി: നൈറ്റിയും ധരിച്ച്, ജീവൻ കൈയിൽ പിടിച്ച് ഓമന ഓട്ടോയിൽ കയറി... പത്തനംതിട്ടക്കാരിയുടെ രക്ഷകനായെത്തിയ ഓട്ടോ ഡ്രൈവർ പറയുന്നു...

ഇലന്തൂരിലെ ഇരട്ട നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ 25കാരിയെയും, പത്തനംതിട്ട സ്വദേശിനിയെയും എത്തിച്ചിരുന്നതായി പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു. തന്റെ നടുക്കുന്ന അനുഭവം ഇപ്പോൾ വിദേശത്തേയ്ക്ക് പോയ പത്തനംതിട്ട സ്വദേശിനി പോലീസിനോട് മൊഴി നല്കിരുന്നു. ഇപ്പോഴിതാ പത്തനംതിട്ടക്കാരിയുടെ രക്ഷകനായെത്തിയ ഓട്ടോ ഡ്രൈവർ അന്നത്തെ സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു. മാസങ്ങൾക്ക് മുമ്പാണ് സംഭവം. സ്ത്രീ ഭയന്ന് വിറച്ചാണ് ഫോണ്‍ വിളിച്ചത്. തുടര്‍ന്ന് അവരെ വീട്ടില്‍ കൊണ്ട് ചെന്നുവിട്ടുവെന്നും ഓട്ടോ ഡ്രൈവര്‍ പറയുന്നു. അവരുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവര്‍ ഹാഷീം പറയുന്നു.
'താന്‍ ടൗണില്‍ നില്‍ക്കുമ്പോഴാണ് ഓമന എന്ന സ്ത്രീ വിളിക്കുന്നത്. തന്നെ എത്രയും പെട്ടന്ന് രക്ഷിക്കണമെന്ന് അവര്‍ പറഞ്ഞു. ഇലന്തൂരില്‍ ഒരു വീട്ടിലാണെന്നും എത്രയും പെട്ടെന്ന് ഇവിടെ നിന്ന് എന്നെ പത്തനംതിട്ടയ്ക്ക് എത്തിക്കണമെന്ന് പറഞ്ഞു. കറക്ടായി വഴി തനിക്ക് അറിയില്ലെന്ന് പറഞ്ഞപ്പോൾ ഓമന പറഞ്ഞതനുസരിച്ച് കാവിന് സമീപമുള്ള വീടിന്റെ മുമ്പിൽ എത്തിയതായി ഹാഷീം പറയുന്നു. ചെല്ലുമ്പോൾ കാണുന്നത് ഓമന നൈറ്റിയുമിട്ട് ഓട്ടോയ്ക്കരികിലേയ്ക്ക് വരുന്നു.
കൂടെ മറ്റൊരു സ്ത്രീയും ഉണ്ട്. സങ്കടഭാവത്തോടെ വന്നുകയായിട്ടും ഓമനയോട് താൻ ഒന്നും ചോദിച്ചില്ലെന്ന് ഹാഷീം പറയുന്നു. വീട്ടിലെത്തിച്ച് തിരികെ മടങ്ങുന്നതിനിടയ്ക്കാണ് വായില്‍ പ്ലാസ്റ്റര്‍ ഓട്ടിച്ച് കൈയും കാലും കെട്ടിയതായി ഓമന പറയുന്നത്. നടന്നു വന്നിരുന്നുവെങ്കില്‍ സ്‌കോര്‍പിയോ വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഓമന പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാം എന്ന് പറഞ്ഞപ്പോള്‍, മാനം പോകും കേസ് കൊടുക്കുവാനില്ലെന്ന് അവര്‍ പറഞ്ഞുവെന്നും ഹാഷിം പറയുന്നു.
ഓമന പറഞ്ഞപ്രകാരം അവര്‍ താമസിക്കുന്ന സ്ഥലത്ത് അവരെ കൊണ്ടുവിട്ടു. ഒരു സ്ത്രീയുടെ മാനം പോകുമല്ലോ എന്ന് കരുതിയാണ് സംഭവം പുറത്ത് പറയാതിരുന്നത്. പീഡിപ്പിക്കുവാനുള്ള ശ്രമമാണെന്നാണ് കരുതിയത്. നരബലി സംബവിച്ച വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നും ഹാഷിം പറയുന്നു. എന്നാൽ ഓമനയടക്കം കരുതിയിരുന്നത് ബലാത്സംഗ ശ്രമമെന്നായിരുന്നു. നരബലി എന്നൊരു കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ഹാഷീം പറയുന്നു.
ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രീയാണ് ഓമന. പത്തനംതിട്ട ആനപ്പാറ സ്വദേശിയായ ഇവരിൽ നിന്ന് ലോട്ടറി മൊത്തമായി വാങ്ങി പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ തിരുമ്മുകേന്ദ്രത്തിൽ 18,000 രൂപ ശമ്പളത്തിൽ ജോലിയുണ്ടെന്ന് പറഞ്ഞ് ഇവരെ ഇലന്തൂരിൽ എത്തിച്ചു.ആദ്യ ദിവസം ശമ്പളമായി 1000 രൂപ നൽകുകയും ചെയ്തു. രണ്ടാം ദിവസം ജോലി കഴിഞ്ഞ് നിൽക്കുകയായിരുന്ന ഇവരെ ലൈലയും ഭഗവൽ സിംഗും വീട്ടിലേയ്ക്ക് ക്ഷണിച്ചു. അകത്ത് കയറിയതിന് പിന്നാലെ കട്ടിലിലേയ്ക്ക്
തള്ളിയിട്ട് ഇരുവരും ചേർന്ന് സത്രീയുടെ കൈ ബന്ധിക്കാൻ ആരംഭിച്ചു. പ്രതികൾ ഇരുവരും കാലുകൾ ബന്ധിക്കാൻ തുടങ്ങുന്നതിനിടെ കയ്യിലെ കെട്ടഴിച്ച് ഇവർ രക്ഷപ്പെട്ടോടുകയായിരുന്നു. ഇതിനിടെ ഷാഫിയുടെ അടിയേറ്റ് നിലത്തുവീണെങ്കിലും ഇവർ പുറത്തുകടന്നു. ഇവരെ അനുനയിപ്പിച്ച് തിരികെയെത്തിക്കാൻ ലൈല ശ്രമിച്ചെങ്കിലും സ്ത്രീ വഴങ്ങിയില്ല. പിന്നാലെ ഓട്ടോ വിളിച്ച് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് ഈ യുവതി വിദേശത്തേയ്ക്ക് പോയിരുന്നു. ഇവരിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് 25കാരിയെയും ഇവർ ഇലന്തൂരിൽ എത്തിച്ചിരുന്നു. മാതാപിതാക്കളുമായി ഇവിടെയെത്തിയ പെൺകുട്ടി ഷാഫിയെ ഫോൺവിളിച്ചു. വീട്ടിലേയ്ക്ക് എത്തിച്ചെങ്കിലും മാതാപിതാക്കൾ കൂടെ ഉള്ളതിനാൽ 5000രൂപ ഇവരുടെ കയ്യിൽ കൊടുത്ത് മടക്കി അയക്കുകയായിരുന്നു.
നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വിൽക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവൽ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നതായി ഷാഫി ഇപ്പോള് പോലീസിനോട് വെളിപ്പെടുത്തിട്ടുണ്ട്. ഇത്തരത്തിൽ മനുഷ്യ മാംസം വിറ്റാൽ, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നൽകി.
കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവൽ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. ഈ പണം കൊണ്ട് സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന് ഇരുവരോടും പറഞ്ഞു. ഇരുവരെയും വിശ്വസിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്നും ഷാഫി മൊഴി നൽകി. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ആളു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. മാംസം വാങ്ങാൻ ആളുവരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടത്.
https://www.facebook.com/Malayalivartha

























