രണ്ടുപേരല്ല ഷാഫിയുടെ ലിസ്റ്റില്‍ യുവതികളേറെ 2017ന് ശേഷം കാണാതായത് 100ല്‍ അധികം സ്ത്രീകളെ അവയവ മാഫിയയും കളത്തില്‍

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഷാഫി മുമ്പും സമാനരീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നു സൂചന. ഇതു സംബന്ധിച്ച് നിരവധി തവണ ഷാഫിയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും അയാള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇലന്തൂര്‍ നരബലി സംബന്ധിച്ച പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും ഷാഫി മൗനം ഭജിക്കുകയായിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 2017നു ശേഷം നൂറിലധികം സ്ത്രീകളെ കാണാതായതിനു പിന്നിലെ ദുരൂഹതകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആലപ്പുഴയില്‍ നിന്നും ഒന്‍പത് വര്‍ഷം മുമ്പ് കാണാതായ ബിന്ദു പത്മനാഭന്‍, ചേര്‍ത്തലയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പ് കാണാതായ സിന്ധു എന്നിവരെപ്പറ്റിയുള്ള അന്വേഷണം പോലീസ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.
ഒന്‍പത് വര്‍ഷം മുന്‍പ് ചേര്‍ത്തലയില്‍ നിന്ന് ബിന്ദു പത്മനാഭനെ കാണാതായതുമായി ബന്ധപ്പെട്ട് നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ അന്വേഷണ സംഘം ചോദ്യം ചെയ്യന്നുണ്ട്. ബിന്ദുവിന്റെ തിരോധാനത്തില്‍ ഷാഫിക്ക് ബന്ധമുണ്ടെന്ന് ബന്ദുക്കള്‍ ഉയര്‍ത്തിയ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദുവിനെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഷാഫിയെ ചോദ്യം ചെയ്യുന്നത്. ബിന്ദു കേസിന്റെ ഇതുവരെയുള്ള വിവരങ്ങളും സംശയങ്ങളും അടിസ്ഥാനമാക്കി അടുത്ത ആഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം.
ഷാഫിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതോടെയാണ് പ്രദേശവാസികളില്‍ ചിലരും ബിന്ദുവിന്റെ കുടുംബവും അത്തരത്തിലൊരു വിവരം അന്വേഷണ സംഘത്തിനു കൈമാറിയത്. ബിന്ദുവിന്റെ സഹോദരന്‍ പി. പ്രവീണ്‍ അഭിഭാഷകന്‍ മുഖേന അന്വേഷണ സംഘത്തെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ബിന്ദുവിന്റെ പിതാവ് പത്മനാഭന്‍ 2002ലാണ് മരിച്ചത്. അന്നു ശവസംസ്‌കാര ചടങ്ങില്‍ ഷാഫിയെപ്പോലൊരു അപരിചിതനെ കണ്ടെന്ന വിവരമാണ് പ്രധാനമായും അന്വേഷണ സംഘത്തിന് നല്‍കിയത്. നേരത്തെയുള്ള മൊഴിയെടുക്കലില്‍ ഇത്തരത്തിലുള്ള ഒരാളെക്കുറിച്ച് കുടുംബം പറഞ്ഞിട്ടുമുണ്ട്. ഭാര്യയും മകനുമായാണ് അന്നു വന്നത്. രണ്ടു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു.
ബിന്ദുവിന്റെ പിതാവ് മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് സ്വത്തുക്കള്‍ ബിന്ദുവിന്റെ പേരിലാക്കിയിരുന്നു. ഇത് മനസ്സിലാക്കിക്കൂടിയായിരിക്കണം അയാള്‍ വന്നതെന്നും 4 മാസം മുന്‍പ് ബിന്ദുവിന്റെ അമ്മ അംബികാദേവി മരിച്ചപ്പോള്‍ അയാളെ കണ്ടില്ലെന്ന വിവരവും കൈമാറിയിട്ടുണ്ട്. കോടികളുടെ സ്വത്തിന് ഉടമയായ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മാനിവാസില്‍ ബിന്ദു പത്മനാഭനെ (51) 2013 മുതലാണ് കാണാതായത്. വിദേശത്തായിരുന്ന ബിന്ദുവിന്റെ സഹോദരന്‍ പി. പ്രവീണ്‍ 2017ലാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി ആഭ്യന്തര വകുപ്പിനു നല്‍കിയത്. ആദ്യം ലോക്കല്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്ത് അന്വേഷിക്കുകയാണ്.
ബിന്ദു പത്മനാഭന്റെ തിരോധാനം കൂടാതെ, ചേര്‍ത്തലയില്‍ മറ്റൊരു ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കാനും പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. അര്‍ത്തുങ്കല്‍ സ്റ്റേഷന്‍ പരിധിയില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13–ാം വാര്‍ഡ് വള്ളാകുന്നത്തുവെളി ഉല്ലാസിന്റെ ഭാര്യ ബിന്ദു എന്നു വിളിക്കുന്നസിന്ധുവിന്റെ (45) തിരോധാനമാണ് ചേര്‍ത്തല ഡിവൈഎസ്പി ടി.ബി.വിജയന്റെ നേതൃത്വത്തില്‍ അര്‍ത്തുങ്കല്‍ സിഐ പി.ജി.മധു, എസ്‌ഐ ഡി.സജീവ് എന്നിവരടങ്ങുന്ന ഏഴംഗ സംഘം അന്വേഷിക്കുന്നത്. നരബലി കേസിന്റെ പശ്ചാത്തലത്തില്‍ ഇതിനോടകം കാണാതായ വനിതകള്‍ക്കു വേണ്ടി പ്രത്യേക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംഘം. 2020 ഒക്ടോബര്‍ 19ന് വൈകിട്ട് തിരുവിഴ ക്ഷേത്രത്തില്‍ പോകുന്നെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ് സിന്ധു.
അതേസമയം ഇലന്തൂരില്‍ ഷാഫി ഇരയായ പത്മയുടെ മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ വേര്‍പ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്ന് ഫോറന്‍സിക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. മനുഷ്യശരീരത്തില്‍ എളുപ്പത്തില്‍ വേര്‍പെടുത്താന്‍ സാധിക്കുന്ന സന്ധികള്‍ ഏതെല്ലാമാണെന്ന് മനസിലാക്കിയാണ് അവയവങ്ങള്‍ മുറിച്ചെടുത്തിരിക്കുന്നത്. ശരീരഘടന കൃത്യമായി അറിയാവുന്നവര്‍ക്ക് മാത്രമാണ് ഇതിന് കഴിയുകയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഒന്നില്‍ക്കൂടുതല്‍ കത്തികളാണ് കൃത്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗിനും ലൈലയ്ക്കും ഇത്തരത്തില്‍ അവയവങ്ങള്‍ മുറിച്ചെടുക്കാനുള്ള കഴിവുള്ളതായി പൊലീസ് വിശ്വസിക്കുന്നില്ല. മൃതദേഹം 56 കഷ്ണങ്ങളാക്കി സംസ്‌കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണ് മൊഴിയെങ്കിലും ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ മോര്‍ച്ചറിയില്‍ ജോലി ചെയ്തിട്ടുണ്ടന്നാണ് ഷാഫി മറുപടി നല്‍കിയത്.
സ്ത്രീകളുടെ തലയ്ക്കടിച്ച തടിക്കഷണവും വെട്ടിനുറുക്കിയതെന്ന് കരുതുന്ന വെട്ടുകത്തിയും ചെറുകത്തികളും മുറിയില്‍ നിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പദ്മയുടെ ശരീരം പകുതിയോളം വെട്ടി നുറുക്കുന്നതുവരെ ജീവനുണ്ടായിരുന്നതായി ലൈല പൊലീസിനോട് വെളിപ്പെടുത്തി. പദ്മയുടെ ശരീര ഭാരവും നീളവുമുള്ള ഡമ്മി കൊലപ്പെടുത്തിയ കട്ടിലില്‍ കിടത്തിയശേഷം കൃത്യം നടത്തിയത് എങ്ങനെയെന്ന് പ്രതികളെക്കൊണ്ട് പറയിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























