ചാത്തന്‍ സേവയ്ക്കിറങ്ങിയ മദ്രസ അധ്യാപകന് മുട്ടന്‍ പണി കൊടുത്ത് ഷാഫി അടുത്ത തട്ടിപ്പും പുറത്ത് അലമാരയിലിരുന്ന പണവും സ്വര്‍ണവും പോയ വഴി

ഒന്നുകൊണ്ടൊന്നും പഠിക്കുന്നവരല്ല മലയാളികളെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്ന സംഭവ വികാസങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഇലന്തൂര്‍ നരബലിയും ആഭിജാരവും കേരളത്തില്‍ സജീവ ചര്‍ച്ചായി നില്‍ക്കുമ്പോഴാണ്. ചാത്തന്‍ സേവയില്‍ പെട്ട് പണികിട്ടിയ മദ്രസ അധ്യാപകന്റെ വാര്‍ത്തയും വൈറലായി മാറുന്നത്. ഇവിടെയും ഷാഫി തന്നെയാണ് വില്ലന്‍. നിലവില്‍ ജയിലില്‍ കിടക്കുന്ന ഷാഫിയല്ല. കോഴിക്കോട് കാരനായ മുഹമ്മദ് ഷാഫി. ചാത്തന്‍സേവയുടെ പേരും പറഞ്ഞ് വീട്ടില്‍ കയറിക്കൂടിയ പ്രതി മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന് മുങ്ങുകയായിരുന്നു
എന്തായാലും പ്രതിയെ പയ്യോളി പൊലീസ് ഓടിച്ചിട്ട് പിടിച്ചിട്ടുണ്ട്. ആ കഥ ഇങ്ങനെ. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ട്രെയിന്‍ യാത്രക്കിടെ മന്ത്രവാദവും പച്ചമരുന്ന് ചികിത്സയും നടത്തിവരുന്ന കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെ മദ്രസ അധ്യാപകന്‍ പരിചയപ്പെടുന്നത്. ഒരു അപകടത്തെത്തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകളും സാമ്പത്തിക ബുദ്ധിമുട്ടികളും നേരിട്ടിരുന്ന മദ്രസ അധ്യാപകനോട്, മന്ത്രവാദത്തിലൂടെ ഐശ്വര്യം വരുമെന്നും പച്ചമരുന്നിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്നും പറഞ്ഞ് ഷാഫി വിശ്വസിപ്പിക്കുകയായിരുന്നു. ഒപ്പം താന്‍ ഇത്തരത്തില്‍ ചികിത്സിച്ച് ഭേദമാക്കിയവരുടെയും ഐശ്വര്യം നേടിക്കൊടുത്തവരുടെയും വ്യാജ ലിസ്റ്റ് തന്നെ ഷാഫി പടച്ചുവിട്ടു. ഇതെല്ലാം വിശ്വാസത്തിലെടുത്ത മദ്രസ അധ്യാപകന്‍, ഷാഫിക്ക് കാര്യങ്ങളൊക്കെ നടത്താനായി റൂം ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്തു. നേരിട്ടും ഫോണ്‍ വഴിയും ഷാഫി പലര്‍ക്കും ചികില്‍സ നല്‍കുന്നതും ഈ അധ്യപകന്‍ കണ്ടിട്ടുണ്ട്, അത് വിശ്വാസം വര്‍ദ്ധിപ്പിച്ചു. പിന്നാലെ ചാത്തന്‍ സേവയ്ക്കും ചികിത്സയ്ക്കുമായി ഇയാള്‍ പണവും കൈപ്പറ്റി. ഇതിനിടെ ഒരുദിവസം അതായത് കഴിഞ്ഞ മാസം 22ന് ഷാഫി അധ്യാപകന്റെ വീട്ടില്‍ നിസ്‌കരിക്കാനെന്നും പറഞ്ഞ് എത്തുന്നു. പിന്നാലെ വീടു മുഴുവന്‍ പരിശോധിച്ച ഇയാള്‍. പണവും സ്വര്‍ണവും ഇരിക്കുന്ന ഇടം കണ്ടെത്തി. ആരുടെയും ശ്രദ്ധയില്‍ പെടാതെ ഇതും എടുത്ത് സ്ഥലം വിടുകയായിരുന്നു.
എന്നാല്‍ ഇയാള്‍ തന്നെ സംശയിക്കാതിരിക്കായി തന്ത്രപരമായി പണവും സ്വര്‍ണവും ഇപ്പോള്‍ നഷ്ടപ്പെടാനിടയുണ്ട് സൂക്ഷിക്കണം എന്ന മുന്നറിയിപ്പും നല്‍കി. മാത്രമല്ല അലമാര രണ്ട് ദിവസം കഴിഞ്ഞേ തുറക്കാവൂ എന്നും നിര്‍ദ്ദേശിച്ചു. ഇതോടെ അധ്യാപകന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും അവിടെയുണ്ടോ എന്ന് പരിശോധിക്കണമെന്നും ചാത്തന്‍ സേവയിലൂടെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. അലമാര തുറന്നപ്പോഴാണ് വീട് പണിയാനായി വച്ചിരുന്ന ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ട കാര്യം ഭാര്യ അധ്യാപകനെ വിളിച്ച് അറിയിക്കുന്നത്. ഷാഫിയെ വിളിച്ചപ്പോള്‍ നഷ്ടപ്പെട്ട പണവും സ്വര്‍ണ്ണവും ചാത്തന്‍ സേവയിലൂടെ തന്നെ തിരികെ കിട്ടുമെന്നായിരുന്നു മറുപടി നല്‍കിയത്. ഇതോടെ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി അധ്യാപകനും കുടുംബത്തിനും ബോധ്യമായി. പിന്നാലെയാണ് ഇലന്തൂരിലെ നരബലിയുടെ വാര്‍ത്ത പുറത്തുവരുന്നതു. സംശയം തോന്നിത്തുടങ്ങിയ അധ്യാപകന്‍. സംഭവം പൊലീസിനെ അറിയിച്ചു.ഒരു പരാതിയും നല്‍കി. ജീവന് ഭീഷണിയുളളതിനാല്‍ തന്റെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് ഈ അധ്യാപകന്‍ പൊലീസിനോടും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഇത്തരത്തില്‍ മന്ത്രവാദത്തിന്റെയും പച്ചമരുന്ന് ചികിത്സയുടെയും പേരില്‍ ഇയാള്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തതായാണ് വിവരം. എന്തായാലും കോഴിക്കോട് വെച്ച് മുഹമ്മദ് ഷാഫിയെ പൊലീസ് പിടികൂടി. കളവ്, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ നിലവില്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്തായാലും ഇലന്തൂരിലെ സംഭവം പുറത്തായതിന് പിന്നാലെ ഇത്തരത്തില്‍ നിരവധി തട്ടിപ്പു കാരാണ് പൊലീസ് പിടിയിലായത്. അതില്‍ വാര്‍ത്തയായതും ആകാത്തതും ഉണ്ട്.
കോന്നിയിലുണ്ടായൊരു സംഭവം ഇങ്ങനെയാണ്. കാന്‍സര്‍ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പൂജനടത്തി വീട്ടമ്മയില്‍ നിന്ന് നാലു ലക്ഷം തട്ടി. ആ മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് തേക്കുതോട് ചവുണിക്കോട്ട് വീട്ടില്‍ നിന്നും മഞ്ഞക്കടമ്പ് മാടത്തെത്ത് വീട്ടില്‍ താമസിക്കുന്ന ബാലന്‍ ആണ് പൊലീസിന്റെ പിടിയിലായത്.
ഐരവണ്‍ സ്വദേശിനിയെയാണ് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം പണം തട്ടിയത്. ഏപ്രില്‍ മാസം ബാലന്റെ വീട്ടില്‍ വച്ചായിരുന്നു പൂജ. നാലു ലക്ഷം രൂപ ഇതിനായി കൈപ്പറ്റിയിരുന്നു. എന്നാല്‍ അസുഖം ഭേദമാകാതെ വന്നതോടെ പണം തിരികെ ചോദിച്ചു. എന്നാല്‍ മന്ത്രവാദം നടത്തി ശരീരം തളര്‍ത്തിക്കളയുമെന്നായിരുന്നു ബാലന്‍ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സുഖമില്ലാതെ വീട്ടില്‍ കഴിഞ്ഞുവന്ന സ്ത്രീയുടെ പരാതി പ്രകാരം പൊലീസ് വീട്ടിലെത്തി വിശദമായ മൊഴിവാങ്ങി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വിശ്വാസവഞ്ചനയ്ക്കും, ഉദ്ദിഷ്ട കാര്യം സാധിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ചശേഷമുള്ള ആഭിചാര ക്രിയനടത്തി പറ്റിച്ചതിനുമാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിവൈ.എസ്പി കെ. ബൈജുകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. മഞ്ഞക്കടമ്പില്‍ നിന്നുമാണ് ശനിയാഴ്ച രാവിലെ പ്രതിയെ പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നിന്നും പൂജകള്‍ നടത്താനുപയോഗിച്ച സാധനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ സജു എബ്രഹാം, ഏ എസ് ഐ റോയ് മോന്‍, എസ് സി പി ഓ രഞ്ജിത്ത്, സി പി ഓ അരുണ്‍ രാജ് എന്നിവരാണുള്ളത്
https://www.facebook.com/Malayalivartha

























