ബലിയും ഹോമവും പൊടിപൊടിക്കുന്നു ; നെട്ടോട്ടമോടി പോലീസും; തങ്കമണിയിലും ആഭിചാര കർമമെന്ന് ആരോപണം
ഇലന്തൂർ നരബലി വാർത്ത പുറത്തു വന്നതിനു പിന്നാലെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ബലിയും ചാത്തൻസേവയും എല്ലാം പരാതിയായി വരുകയാണ്. ഇപ്പോൾ ഒടുവിൽ ഇടുക്കി തങ്കമണിക്ക് സമീപമുള്ള യൂദാഗിരിയില്‍ ആഭിചാര കര്‍മങ്ങള്‍ നടത്തുന്നെന്ന ആരോപണമാണ് പുറത്തു വന്നിരിക്കുന്നത്.
യൂദാഗിരി പറത്താനത്ത് റോബിനെതിരേ നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. ഇയാളുടെ വീട്ടില്‍ ബലിത്തറകളും, മൃഗബലിക്കുള്ള കത്തികളും വാളും പാത്രങ്ങളും ഹോമകുണ്ഡവും കണ്ടെത്തി.
പോലീസ് എത്തുന്നതറിഞ്ഞ്, മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ ഇവിടെനിന്ന് മാറ്റിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.റോബിന്റെ പറമ്പില്‍നിന്ന് തലയറുത്ത കോഴികളുടെ അവശിഷ്ടങ്ങളും കിട്ടി.
നാട്ടുകാര്‍ നേരത്തേ തന്നെ റോബിന്റെ വീട്ടില്‍ മന്ത്രവാദവും മൃഗബലിയും നടക്കുന്നെന്നുകാട്ടി പരാതി നൽകിയിരുന്നു . എന്നാൽ പോലീസ് ഇത് കാര്യമായി എടുത്തില്ല. ഇലന്തൂരിലെ നരബലിയോടെ വീണ്ടും ഇത് വാർത്തയായി തുടർന്നാണ് പരിശോധനയ്ക്ക് തങ്കമണി പോലീസ് എത്തിയത്.
റോബിനും കുടുംബവും 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തങ്കമണിക്ക് സമീപം യൂദാഗിരിയില്‍ (ഉണ്ണിസിറ്റി) താമസമാക്കുന്നത്. ഇവരെ ക്രൈസ്തവസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. വന്ന നാൾ മുതല്‍ മന്ത്രവാദവും മൃഗബലിയും നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കോഴി, ആട്, മുയല്‍ തുടങ്ങിയവയെയാണ് ബലി നല്‍കിയിരുന്നത്. ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ ആളുകള്‍ കുടുംബസമേതം ഇവിടെ എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഇവർക്ക് അയല്‍ക്കാരും പ്രദേശവാസികളുമായി സഹകരണം കുറവാണു. ഇടയ്ക്കു അപരിചിതരായ പെണ്‍കുട്ടികളെ ഇവിടെ താമസിപ്പിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. മത്സ്യ, മാംസ വിപണനകേന്ദ്രങ്ങളില്‍നിന്നു മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്നിട്ടിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചായത്താണ് ഇത് നിര്‍ത്തിച്ചത്.
മുമ്പ് വീട്ടില്‍ വിവിധ പൂജകള്‍ നടത്തിയിരുന്നെന്നും, പോലീസ് നിര്‍ദേശപ്രകാരം അതെല്ലാം നിര്‍ത്തിയെന്നുമാണ് റോബിന്റെ വാദം . റോബിന്‍ അടുത്ത ദിവസം തങ്കമണി സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha