മുട്ടത്തറ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കിണറ്റിൽ കണ്ടെത്തിയത് തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവിന്റെ വെട്ടിമാറ്റിയ കാലുകൾ; തിരുവനന്തപുരത്തേയ്ക്ക് വിളിച്ച് വരുത്തി ഗുണ്ടയെ കൊലപ്പെടുത്തിയത് ക്വട്ടേഷനാകാമെന്ന് സംശയം: പ്രതികൾ പോലീസ് പിടിയിൽ:- മൃതദേഹം വെട്ടി പല ഇടങ്ങളിലായി ഉപേക്ഷിച്ചു

മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് കന്യാകുമാരിയിൽ നിന്നുള്ള ഗുണ്ടാനേതാവാണെന്ന് റിപ്പോർട്ടുകൾ. ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ രണ്ട് പ്രതികൾ പോലീസ് പിടിയിലായി. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഓഗസ്റ്റ് 14നാണ് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കണ്ടെത്തിയതിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നുള്ള കൊലപാതകമാണിതെന്ന് കണ്ടെത്തിയത്.
തമിഴ്നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഇയാളുടെ പേര് വെളിപ്പെടുത്തൂ. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽനിന്നാണു കൊല്ലപ്പെട്ടത് ഗുണ്ടാനേതാവ് ആയിരിക്കുമെന്ന നിഗമനത്തിൽ എത്തിയത്. ഓഗസ്റ്റ് 12 മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്നാണ് ഇയാളുമായി ശത്രുതയിലുള്ള ഗുണ്ടകളെ അന്വേഷിച്ചതും അറസ്റ്റിലായവരിലേക്ക് എത്തുന്നതും. ഒന്നാം പ്രതിയായ മനു രമേഷിന്റെ അമ്മ കന്യാകുമാരി സ്വദേശിയാണ്. മാത്രമല്ല, അവിടുത്തെ ചില കേസുകളിൽ ഇയാൾ പ്രതിയുമാണ്.
മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കിണറ്റിലായിരുന്നു കാലുകൾ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്താന്‍ ഈ കിണറ്റിലേക്ക് ഒരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി ആശുപത്രിയില്‍ നിന്നായിരിക്കാം കാലുകള്‍ ഒഴുകിയെത്തിയത് എന്നായിരുന്നു ആദ്യ നിഗമനം. ഇത്തരത്തില്‍ നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളാണ് കാലുകള്‍ കണ്ടെത്തിയത്. തുടർന്ന് വലിയതുറ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതികം പുറത്ത് കൊണ്ടുവന്നത്. ഗുണ്ടാനേതാവിന്റെ സംഘവും ഇപ്പോൾ കസ്റ്റഡിയിലുള്ളവരുടെ സംഘവും തമ്മിൽ വർഷങ്ങളായി കുടിപ്പക നിലനിൽക്കുന്നുണ്ട്.
കസ്റ്റഡിയിലായ മനു രമേഷിന്റെ അമ്മ കന്യാകുമാരി സ്വദേശിനിയാണ്. മാത്രമല്ല മനു അവിടത്തെ ചില കേസുകളിൽ പ്രതിയുമാണ്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മറ്റൊരാൾ വഴി ഗുണ്ടാനേതാവിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മനുരമേഷാണ് കൊലപാതകം നടത്തിയത്. കൊലയ്ക്കു ശേഷം കഷണങ്ങളാക്കിയ മൃതദേഹങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചു. ഷഹിൻഷാ ആണ് ഇത് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.കാൽപ്പാദങ്ങൾ കണ്ടെടുക്കാൻ ആയെങ്കിലും ബാക്കി ശരീര ഭാഗങ്ങൾ കണ്ടുകിട്ടിയിട്ടില്ല. ഇവ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനായുള്ള തെളിവെടുപ്പ് എവിടെയാണ് നടക്കുന്നതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ശംഖുമുഖം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha



























