നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി; വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി സുപ്രീം കോടതി തള്ളി; ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടിയുമായി സുപ്രീംകോടതി . നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി സുപ്രീം കോടതിയും തള്ളി. ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. വിചാരണ നടത്തുന്ന ജഡ്ജിയോട് വാ അടക്കാൻ പറയാനാവില്ലെന്നും, ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി.
ജഡ്ജിയുടെ ജീവിത പങ്കാളിയുമായി ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകുമെന്ന് കോടതി ചോദിച്ചു.ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ടോ ?. ഇതിന് തെളിവുകളില്ല.ഹൈക്കോടതി തീരുമാനം എടുത്തതിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് നല്ല കീഴ് വഴക്കമല്ല..ജുഡീഷ്യൽ ഉദ്യാഗസ്ഥയെ സമ്മർദ്ദത്തിലാക്കാൻ ഇത്തരം ഹർജികൾ ഇടയാക്കില്ലേ എന്ന് ചോദിച്ചാണ് കോടതി അതിജീവിതയുടെ ഹര്‍ജി തള്ളിയത്.
അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയാണ് വിചാരണ കോടതിക്കെതിരെ അതിജീവിത സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിചാരണ കോടതിയിൽ നിന്നും തനിക്ക് കേസിൽ നീതി കിട്ടില്ലെന്നാണ് നടിയുടെ ഹർജിയിൽ പറയുന്നത്. വിചാരണ കോടതിയും അവരുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഇതിന് ശക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിട്ടുണ്ട്.വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നു വ്യക്തമാക്കി ഹൈക്കോടതിയും മുൻപ് തള്ളിയിരുന്നു.
https://www.facebook.com/Malayalivartha



























