മദ്യവില്‍പ്പനയ്ക്ക്അനുമതി നല്‍കും? നിർണ്ണായക നീക്കവുമായി സൗദി പ്രധാനമന്ത്രി ബിൻ സൽമാൻ

ബിൻ സൽമാൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് സൗദിയിൽ സംഭവിക്കുന്നത്. ഇതുവരെ പിന്തുടർന്നുവന്ന പല നയങ്ങളിലും കാതലമായ മാറ്റം വരുത്തുകയാണ് സൗദി. അങ്ങനെ നീണ്ട 30 വര്‍ഷത്തിലേറെ നീണ്ട നിരോധനം നീക്കി സിനിമാ പ്രദര്‍ശനം ആരംഭിച്ചത് അടുത്തിടെയാണ്. എന്നുമാത്രമല്ല സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചു, മൈതാനങ്ങളില്‍ സ്ത്രീകള്‍ക്ക് എത്താന്‍ അനുമതി നൽകി, സ്വന്തമായി ബിസിനസ് ആരംഭിക്കാം, മഹ്‌റമിന്റെ കൂടെ അല്ലാതെ തന്നെ ഉംറയ്ക്ക് മക്കയിലെത്താം...തുടങ്ങി ഒരുപിടി പരിഷ്‌കാരങ്ങളാണ് സൗദി നടപ്പാക്കിയിരിക്കുന്നത്. ഇനി മദ്യവില്‍പ്പനയ്ക്ക് കൂടി സൗദി അനുമതി നല്‍കുമെന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്.
അതായത് കലാകാലങ്ങളായി മദ്യവില്‍പ്പനയ്ക്ക് നിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ. ഈ നിരോധനത്തില്‍ ചില ഇളവുകള്‍ വരുമെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. വിമാനത്താവളങ്ങളില്‍ മദ്യവില്‍പ്പന തുടങ്ങുന്നതാണ്. അതായത് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ആരംഭിക്കുമെന്നാണ് വിവരം. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറേബ്യന്‍ ബിസിനസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുകയാണ്.
എന്നാൽ എല്ലാ വിമാനത്താവളങ്ങളിലും മദ്യവില്‍പ്പന ആരംഭിക്കില്ല. തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ മാത്രമാകും വില്‍പ്പന നടക്കുക. അന്താരാഷ്ട്ര യാത്രക്കാരെ ലക്ഷ്യമിട്ടാകുമിത്. കടുത്ത നിയന്ത്രണത്തോടെയാകും വില്‍പ്പന എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടൂറിസം മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യം അനുവദിച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
മദ്യവില്‍പ്പന സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഈ റിപ്പോര്‍ട്ടിനോട് സൗദി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദിയില്‍ ഒരുങ്ങുന്ന നിയോം മെഗാസിറ്റിയില്‍ മദ്യം വില്‍ക്കുന്ന റിസോര്‍ട്ടുണ്ടാകുമെന്ന് കഴിഞ്ഞ മാസം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
അതേസമയം സൗദിയില്‍ മദ്യവില്‍പ്പന ആരംഭിക്കുമെന്ന് വ്യക്തമാക്കി ഇടയ്ക്കിടെ വാര്‍ത്തകളും വരാറുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും ഒടുവില്‍ സൗദി ഭരണകൂടം പ്രതികരിച്ചത് ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു. സൗദി ടൂറിസം സഹമന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദ് ആണ് സൗദി അറേബ്യയുടെ നിലപാട് അന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha


























