ഇത്രയും പ്രതീക്ഷിച്ചില്ല... കണ്ണൂര്‍ വിസിയെ ഇളക്കിവിടുവിച്ച് ഗവര്‍ണറെ പ്രകോപിപ്പിച്ചവര്‍ക്ക് ശക്തമായ തിരിച്ചടി; കണ്ണൂര്‍ വഴി കേരളം വഴി സാങ്കേതിക സര്‍വകലാശാല വഴി മൊത്തം ഇളകി; സുപ്രീം കോടതി വരെ പോയാലും ജയിക്കില്ലെന്നുറപ്പ്; ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് തുറന്ന പോരിന്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യപോരിനായി കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനെ ഇറക്കുമ്പോള്‍ കേരളം മൊത്തം ആഞ്ഞടിക്കുമെന്ന് കരുതിയില്ല. കേരള വിസിയ്‌ക്കെതിരെ ഗവര്‍ണര്‍ നീങ്ങി. തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാലയില്‍ സുപ്രീം കോടതി വിധി വന്നതോടെ അതിനും തീരുമാനമായി. ഇപ്പോഴിതാ 9 വിസിമാര്‍ക്കാണ് പണിയായത്.
സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ കത്ത് ഗവര്‍ണര്‍ അവസരമാക്കി പ്രവര്‍ത്തിച്ചു. കോടതി വിധി അംഗീകരിക്കുന്നതായും ഡോ. എം.എസ് ജയശ്രീക്കു പകരം ഡിജിറ്റല്‍ സര്‍വകലാശാലാ വിസി ഡോ. സജി ഗോപിനാഥിനെ കെടിയു വിസിയായി നിയമിക്കണമെന്നും ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ശനിയാഴ്ച ഗവര്‍ണര്‍ക്കു കത്തു കൈമാറിയിരുന്നു.
ഇതിനു പിന്നാലെയാണ് 9 വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. സുപ്രീംകോടതി തീരുമാനം അംഗീകരിച്ചെന്ന സര്‍ക്കാരിന്റെ കത്തും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ളയെ ഗവര്‍ണര്‍ ഫോണില്‍ വിളിക്കുകയും വിസി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ശനിയാഴ്ച തന്നെ രാജി വച്ചു എന്നു രേഖപ്പെടുത്തി രാജികത്തു നല്‍കണമെന്നും വിസിയുടെ ചുമതല സാങ്കേതിക സര്‍വകലാശാല വിസിക്കു കൈമാറണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വിസി എന്ന നിലയില്‍ തന്റെ അവസാന പ്രവൃത്തി ദിവസമായിരുന്നു ശനിയാഴ്ചയെന്നും രാജി വയ്ക്കില്ലെന്നും ഡോ. മഹാദേവന്‍ പിള്ള ഗവര്‍ണറെ അറിയിച്ചു. മഹാദേവന്‍ പിള്ളയെ കൂടാതെ മറ്റ് 8 വിസിമാരെയും ഗവര്‍ണര്‍ ഫോണില്‍ വിളിച്ചെന്നാണു സൂചന.
അതേസമയം രാജിവക്കില്ലെന്നു വ്യക്തമാക്കിയ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് ഇന്നു നോട്ടിസ് നല്‍കിയേക്കും. 9 വിസിമാരുടെയും നിയമനങ്ങളില്‍ ചട്ടവിരുദ്ധമായ നടപടികളുണ്ടെന്നാണ് രാജ്ഭവന്‍ കണ്ടെത്തിയത്. കണ്ണൂര്‍, സംസ്‌കൃതം, കുഫോസ്, എംജി, കേരള വിസിമാരുടെ സ്ഥാനത്തേക്ക് ഒരാളുടെ പേരു മാത്രമാണ് സേര്‍ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. 3 മുതല്‍ 5 പേരുകള്‍ നിര്‍ദേശിക്കണമെന്നാണ് യുജിസി ചട്ടം.
കാലിക്കറ്റ്, കുസാറ്റ് എന്നിവിടങ്ങളിലേക്ക് 3 പേരുടെ പട്ടികയും മലയാളം സര്‍വകലാശാലയിലേക്ക് 2 പേരുകളടങ്ങിയ പട്ടികയും നല്‍കി. സേര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂ എന്നു യുജിസി ചട്ടമുള്ളപ്പോള്‍ അക്കാദമിക് വിദഗ്ധനല്ലാത്ത ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടു എന്നതാണ് ഇവിടെ വിനയായത്. പാനല്‍ ചുരുങ്ങിയതും വിഷയമായി. കേരള, എംജി, കണ്ണൂര്‍, കെടിയു സര്‍വകലാശാലകളിലും ചീഫ് സെക്രട്ടറി സേര്‍ച് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു.
അതേസമയം അസാധാരണ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിന് ഇടതുമുന്നണി. ഉന്നതവിദ്യാഭ്യാസ രംഗത്തു ഗവര്‍ണര്‍ നടത്തുന്ന ഇടപെടലിനെതിരെ നവംബര്‍ 15നു രാജ്ഭവനു മുന്‍പില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി തിരുവനന്തപുരത്തു 2നു വിപുലമായ കണ്‍വന്‍ഷന്‍ ചേരും.
വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, അക്കാദമിക സമൂഹത്തിന്റെ പ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 10നു മുന്‍പു ജില്ലാ കണ്‍വന്‍ഷനുകള്‍ ചേരും. 12നു മുന്‍പു ക്യാംപസ്തല കണ്‍വന്‍ഷനുകളും സംഘടിപ്പിക്കും. ചാന്‍സലര്‍ പദവി ഉപയോഗിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ക്കാനാണു ഗവര്‍ണറുടെ ശ്രമമെന്നും ഇത് ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗമാണെന്നും മുന്നണി യോഗത്തിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവുമാണു ഗവര്‍ണറുടെ നടപടികളെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയതു സുപ്രീംകോടതിയല്ലേ എന്ന ചോദ്യത്തിന്, ആ കേസ് അവസാനിച്ചിട്ടില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. പിശകുണ്ടെന്നു കോടതി അന്തിമമായി തീര്‍പ്പു കല്‍പിച്ചാല്‍ തിരുത്തും. എന്നാല്‍ ഗവര്‍ണര്‍ കോടതിയാകാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
9 വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കുന്നതിനുള്ള അജന്‍ഡയാണു സംഘപരിവാര്‍ നടപ്പാക്കുന്നത്. ഗവര്‍ണര്‍ ആര്‍എസ്എസിന്റെ കുഴലൂത്തുകാരനാണെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.എല്ലാ സര്‍വകലാശാലകളെയും ഒറ്റയടിക്ക് അനാഥമാക്കാനുള്ള ഗവര്‍ണറുടെ നീക്കം ശരിയല്ലെന്നു മന്ത്രി ആര്‍.ബിന്ദു ഇരിങ്ങാലക്കുടയില്‍ പറഞ്ഞു. വിഷയത്തില്‍ എന്തു ചെയ്യണമെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















