ഡിജിപിയോട് ഗവര്‍ണര്‍... ഭരണത്തിലായിരുന്നതിനാല്‍ എസ്എഫ്‌ഐയുടെ പൊടിപോലും കണ്ടിട്ടില്ല; ഗവര്‍ണര്‍ക്കെതിരെ സഖാക്കള്‍ തെരുവിലേക്ക് നീങ്ങുമ്പോള്‍ കലാലയങ്ങളെ ചൂടുപിടിപ്പിക്കാന്‍ എസ്എഫ്‌ഐയും; സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് മുതല്‍

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ സമരം കടുപ്പിക്കുകയാണ്. വിഷയം സര്‍വകലാശാലയാകുമ്പോള്‍ അതില്‍ എസ്എഫ്‌ഐയ്ക്കും കാര്യമുണ്ട്. മുന്‍ വിസി വിളനിലത്തിനെതിരെ എസ്എഫ്‌ഐ നയിച്ച സമരം ചരിത്രം സാക്ഷിയാണ്. ഇപ്പോള്‍ പ്രതിപക്ഷത്തായിരുന്നെങ്കില്‍ എസ്എഫ്‌ഐ ഈ വിസിമാരെ കാല് കുത്തിക്കില്ലായിരുന്നു. ഭരണപക്ഷത്തായതിനാല്‍ അവര്‍ അതനുസരിച്ച് നീങ്ങുകയാണ്.
കലാലയങ്ങളെ സമരഭൂമിയാക്കാനുള്ള തിരി ഇന്നലെ കൊളുത്തി. ഗവര്‍ണര്‍ നിശ്ചയിക്കുന്ന വിസിമാരെ ക്യാമ്പസില്‍ കയറ്റില്ലെന്ന് ഇന്നലെ തന്നെ എസ്എഫ്‌ഐ പറഞ്ഞു. അത് മുന്നില്‍ കണ്ടാണ് ഗവര്‍ണര്‍ ഡിജിപിയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
അതേസമയം പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി ഒരുങ്ങിക്കഴിഞ്ഞു. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും.
ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവില്‍ പ്രതിഷേധമെന്ന തീരുമാനത്തിലാണ് ഇടതുമുന്നണി. നവംബര്‍ രണ്ട് മുതല്‍ കണ്‍വെന്‍ഷനും 15 ന് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടത് യുവജന സംഘടനകളും അധ്യാപക സംഘടനകളും പ്രതിഷേധ രംഗത്തുണ്ട്. അതേസമയം, വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശ നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുന്നോട്ട് പോകുമ്പോള്‍ ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം.
സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന വാദത്തിന് ന്യൂനപക്ഷ വിഭാഗത്തിന്റെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി മുസ്ലീം ലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
പൗരത്വ വിഷയത്തില്‍ തുടങ്ങിയ ശീതയുദ്ധമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടുത്ത അനിശ്ചിതത്വം ഉണ്ടാക്കി ഉടനെയൊന്നും പരിഹരിക്കാനാകാത്ത വിഷയമായി വളര്‍ന്ന് പന്തലിച്ചത്. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഇന്നലത്തെ വാര്‍ത്താസമ്മേളനങ്ങളോടെ അനുരഞ്ജനമില്ലെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി. ഇനി സര്‍വശക്തിയുമെടുത്ത് നേര്‍ക്കുനേര്‍ പോരാട്ടമാകും സംസ്ഥാനത്തുണ്ടാകുകയെന്ന് ഉറപ്പാണ്.
സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാദം. ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവതിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഗവര്‍ണര്‍ കണ്ടതടക്കം ചൂണ്ടിക്കാണിച്ച് ആര്‍എസ്എസ് നോമിനികളെ സര്‍വകലാശാലാ തലപ്പത്ത് കൊണ്ട് വരാനാണ് ആരിഫ് മുഹമ്മദ്ഖാന്റെ ശ്രമമെന്ന് സിപിഎം പറയുന്നു.
സംസ്ഥാനത്തെ ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും തല്‍ക്കാലത്തേക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് ഗവര്‍ണര്‍ കരുതരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കീഴ്‌വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഗവര്‍ണര്‍ അന്തിമ ഉത്തരവ് പറയും വരെ സംസ്ഥാനത്തെ ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും തല്‍സ്ഥാനത്ത് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജിവച്ച് പുറത്തുപോകണമെന്ന ഗവര്‍ണറുടെ ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നുമുളള വൈസ് ചാന്‍സലര്‍മാരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുളള ഗവര്‍ണറുടെ നടപടി സ്വഭാവിക നീതിയുടെ ലംഘനമാണെന്ന വൈസ് ചാന്‍സലര്‍മാരുടെ വാദം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു.
നിശ്ചിത യോഗ്യതയില്ലെങ്കില്‍, മാനദണ്ഡം പാലിച്ചല്ല നിയമനമെങ്കില്‍ വൈസ് ചാന്‍സലര്‍മാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന് സ്വീകരിക്കുന്ന നടപടികള്‍ ചട്ടപ്രകാരമാകണം. ഒന്‍പത് വിസിമാരുടെ കാര്യത്തിലും ഇതുണ്ടായില്ല. അവരുടെ ഭാഗം കേള്‍ക്കാതെ രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത് നിയമപരമല്ല. ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഗവര്‍ണര്‍ക്ക് മുന്നോട്ടുപോകാന്‍ തടസമില്ല. പത്തുദിവസത്തിനുളളില്‍ വിസിമാര്‍ നല്‍കുന്ന മറുപടികേട്ട് ചാന്‍സലര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഇനിയെന്താകുമെന്നാണ് ആകാംക്ഷ.
"
https://www.facebook.com/Malayalivartha






















