ശ്രീപത്മനാഭ സന്നിധിയിൽ കുന്തള ദേശത്തിൻറെ സംഗീതാഞ്ജലി; ശ്രീപത്മനാഭ ക്ഷേത്രാങ്കണത്തിൽ കച്ചേരി നടത്തുക എന്ന ചിരകാല അഭിലാഷം പൂവണിഞ്ഞതിന്റെ സന്തോഷത്തിൽ ഡോക്ടർ ഷൈലജ പന്തലു

കർണാടക സംഗീതത്തിൽ വളരെ പ്രശസ്തയും അന്തരിച്ച ഡോക്ടർ എം എൽ വസന്തകുമാരിയുടെ പ്രധാന ശിഷ്യയും ബാംഗ്ലൂർ സ്വദേശിനിയുമായ ഡോക്ടർ ഷൈലജ പന്തലുവും ഒരു കൂട്ടം കർണാടക സ്വദേശികളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അതിഥികളായി തിരുവനന്തപുരത്ത് എത്തുകയുണ്ടായി. ശ്രീപത്മനാഭ ക്ഷേത്രാങ്കണത്തിൽ കച്ചേരി നടത്തുക എന്ന അവരുടെ ചിരകാല അഭിലാഷം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് അവരെല്ലാവരും.
ശ്രീ വെങ്കട് അക്കാഡമി ഓഫ് മ്യൂസിക്കിന്റെ സ്ഥാപകയാണ് Dr ഷൈലജ പന്തലു. സംഗീതം വളരെ ലളിതമായി അടിസ്ഥാനപരമായി പഠിക്കാൻ ഉതകുന്ന " ഗ്രാഫോ ടെക്നിക് " ആലാപനരീതി ആവിഷ്കരിക്കുകയും ഇന്ത്യയിൽ തന്നെ ഈ രീതിയിൽ സംഗീതം പഠിപ്പിച്ച് തുടങ്ങിയതും ഡോക്ടർ ഷൈലജ പന്തലുവിന്റെ നേതൃത്വത്തിൽ ഈ അക്കാദമിയിലൂടെയാണ്. ലോകത്തെമ്പാടും സംഗീതത്തിൽ ശിഷ്യഗണങ്ങൾ ഉള്ള ഡോക്ടർ ഷൈലജ പന്തലുവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാഫല്യമായത്.
തിരുവിതാംകൂർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ ആദിത്യം സ്വീകരിച്ച് ശൈലജയും എല്ലാ മേഖലയിലും പൂർണ്ണ പിന്തുണയായി കൂടെയുള്ള ശൈലേജയുടെ ഭർത്താവ് രഘു പന്തുലുവും കുടുംബ സുഹൃത്തായ ഡോക്ടർ കെ ആർ രവികുമാറും മലയാളികളുടെ ആഥിത്യ മര്യാദയെ കുറിച്ച് നന്ദി പ്രകാശിപ്പിച്ചു. ഡോക്ടർ ശൈലജയുടെ നേതൃത്വത്തിൽ നടന്ന കച്ചേരി ശ്രോതാക്കൾക്ക് പുതിയൊരു അനുഭവം തന്നെയായിരുന്നു. വലച്ചീ രാഗത്തിൽ നവരാകമാലികയിൽ തുടങ്ങി വളരെ പ്രസിദ്ധവും ജനകീയവുമായ സ്വാതി തിരുനാൾ കൃതികളും മറ്റു പ്രസിദ്ധ കൃതികളും ആലപിച്ചു .
പിന്നണിയിൽ പ്രസിദ്ധ പക്ക വാദ്യക്കാർ അനുഗമിച്ചു. മൃദംഗത്തിൽ ഡോക്ടർ എണ്ണക്കാട് മഹേശ്വരനും വയലിനിൽ കണ്ണൻ രാമസ്വാമിയും ഘടത്തിൽ ആദിച്ചനല്ലൂർ അനിലും തങ്ങളുടെ മാസ്മരിക പ്രകടനം കാഴ്ചവച്ചു. പ്രസിദ്ധ ഗായികയും ചാനൽ പ്രവർത്തകയുമായ സരിതാറാമിന്റെ സംവിധാന സഹായത്താൽ ആയിരുന്നു ഈ മനോഹരമായ സംഗീത സമർപ്പണം ക്ഷേത്രസന്നിധിയിൽ അരങ്ങേറിയത്.
https://www.facebook.com/Malayalivartha





















