തമിഴ്‌നാട്ടിലെ ഐഎസ് ചാവേറിന് മലപ്പുറം ബന്ധം..ജമേഷ മുബിൻ വിയ്യൂർ ജയിൽ സന്ദർശിച്ചത് എൻഐഎ കേസിലെ അംജദ് അലിയെ കാണാൻ..NIA കേരളത്തിൽ

കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന് (25) ഐഎസ് ഭീകരൻ ഷഹ്‌റാൻ ഹാഷിമുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തൽ.
2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് ഷഹ്‌റാൻ ഹാഷിം. ജമേഷ മുബിൻ വിയ്യൂർ ജയിൽ സന്ദർശിച്ചത് എൻഐഎ കേസിലെ അംജദ് അലിയെ കാണാനെന്നും അന്വേഷണസംഘം കണ്ടെത്തി. 2020 ഒക്ടോബർ അഞ്ചിനാണ് മുബിൻ വിയ്യൂരിലെത്തിയത്.അതീവസുരക്ഷാ ജയിലിൽ നൽകിയത് മലപ്പുറത്തെ വിലാസമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കോയമ്പത്തൂരിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉക്കടം സ്വദേശികളായ ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ചാവേർ ആയി കൊല്ലപ്പെട്ട ജമേഷ മുബിന്റെ അടുത്ത സുഹൃത്തുക്കളാണ് ഇവർ.
സംഭവത്തിന് പിന്നാലെ ജമേഷയുടെ വീടിന് സമീപത്തു നിന്നും ശേഖരിച്ച സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവർ ഉൾപ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌ഫോടനത്തിന് മുന്നോടിയായി കാറിലേക്ക് സിലിണ്ടറും മാർബിൾ ചീളുകളും എടുത്തുവച്ചത് ഇവരാണെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമേ സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്നത് വിവരം.
മുബിനും ഇന്നലെ അറസ്റ്റിലായ കൂട്ടാളികളും വിയ്യൂരിലെത്തിയിരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ചില ഉപഗ്രൂപ്പുകളുടെ ഭാഗമാണ് മുബിനും കൂട്ടാളികളും എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഷഹ്‌റാൻ ഹാഷിമുമായുള്ള മുബിന്റെ ബന്ധത്തെ എൻഐഎ അതീവ ഗൗരവമായാണ് കാണുന്നത്.
ഷഹ്റാൻ ഹാഷിമും വിയ്യൂർ ജയിലിൽ ശ്രീലങ്കൻ സ്‌ഫോടനക്കേസിലെ വിചാരണ തടവുകാരനായ അസ്‌റുദ്ദീനും തെക്കേ ഇന്ത്യയിലെ ഐഎസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നുവെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. മുബിന്റെ വീട്ടിൽ വലിയ തോതിൽ സ്ഫോടനവസ്തുക്കൾ കണ്ടെത്തിയിരുന്നു.
ഇത് ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനത്തിന് സമാനമായി രാജ്യത്ത് ചില ആക്രമങ്ങൾ നടത്താൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് പോലീസും ,എൻഐഎയും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര സ്ഫോടനങ്ങൾ നടത്തുകയും അന്തർദേശീയ നെറ്റ് വർക്കുകളുടെ ഭാഗമാണ് പിടിയിലായത് എന്നുള്ളത് കൊണ്ടാണ് എൻഐഎ കേസിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha


























