ഒൻപത് വൈസ് ചാൻസലർമാർക്ക് ആയുസ് ഇനി രണ്ടാഴ്ച മാത്രം; ഹൈക്കോടതി വിധിയിൽ സംപ്രീതരായി വീട്ടിലേക്ക് പോയ വി.സി.മാർക്ക് ഗവർണറുടെ പണി രണ്ടാഴ്ചക്കകം വരും, ചാന്‍സലര്‍കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനം എടുക്കുന്നതുവരെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും തല്‍ക്കാലം പദവിയില്‍ തുടരാമെന്ന് കോടതി

ഒൻപത് വൈസ് ചാൻസലർമാർക്ക് ആയുസ് ഇനി രണ്ടാഴ്ച മാത്രം. ഹൈക്കോടതി വിധിയിൽ സംപ്രീതരായി വീട്ടിലേക്ക് പോയ വി.സി.മാർക്ക് ഗവർണറുടെ പണി രണ്ടാഴ്ചക്കകം വരും. അന്തിമതീരുമാനം എടുക്കാനുള്ള ആവകാശം ഗവര്‍ണര്‍ക്ക് എന്ന് ഹൈക്കോടതി പറഞ്ഞത് അദ്ദേഹത്തിൻ്റെ അധികാരങ്ങൾക്ക് അടിവരയിടുന്നു. ചാന്‍സലര്‍കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനം എടുക്കുന്നതുവരെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും തല്‍ക്കാലം പദവിയില്‍ തുടരാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ നോട്ടിസിനെതിരെ വി സിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ച വി.സി മാർ ഇതോടെ നിരാശരായി.
യഥാർത്ഥത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വി.സി മാർക്ക് പണി നൽകുകയാണ് ചെയ്തത്.ഗവർണറുടെ നിർദ്ദേശം സ്റ്റേ ചെയ്തിരുന്നെങ്കിൽ അവർക്കത് ഗുണകരമായി ഭവിച്ചേനെ.ഗവർണറുടെ ഉത്തരവ് ശരിവച്ചിരുന്നെങ്കിലും വി.സി മാർക്ക് പദവിയിൽ തുടരാമായിരുന്നു. സിംഗിൾ ബഞ്ചിൻെറ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചാൽ മാത്രം മതിയായിരുന്നു. സിംഗിൾ ബഞ്ചിൻ്റെ ഉത്തരവിൽ സ്റ്റേ ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.
ഹൈക്കോടതിയിൽ ഗവർണർ എടുത്ത നിലപാടാണ് ഗവർണർക്ക് അനുകൂലമായി മാറിയത്.തിങ്കളാഴ്ച രാവിലെ രാജിവയ്ക്കണമെന്ന ഉത്തരവിൽ അദ്ദേഹം ഉറച്ചു നിന്നിരുന്നെങ്കിൽ കോടതിയിൽ നിന്നും ഗവർണർക്ക് തിരിച്ചടി ലഭിക്കുമായിരുന്നു.എന്നാൽ കേൾക്കാനുള്ള അവകാശം ഗവർണർ നൽകിയതോടെ അദ്ദേഹം കോടതിയിൽ ജയിച്ചു. കേൾക്കാനുള്ള അവകാശം ലഭിച്ചില്ല എന്നത് മാത്രമായിരുന്നു വി.സിമാരുടെ തർക്കം. ഈ തർക്കം ഗവർണർ തന്നെ പരിഹരിച്ചതോടെ വി.സിമാരുടെ സ്ഥാനചലനം ഉറപ്പായി.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഉടന്‍ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നതുവരെ വിസിമാര്‍ക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിപ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുന്‍പ് നടത്തിയ അഭ്യര്‍ഥന മാത്രമായിരുന്നു ഗവര്‍ണറിന്റെ ഭാഗത്തു നിന്നുമുണ്ടായത്. അതുവഴി വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരകൂടിയാണ് ഗവര്‍ണര്‍ നല്‍കിയതെന്നും കോടതി വിലയിരുത്തി.
വിശദീകരണം നല്‍കാനും വിസിമാരുടെ ഭാഗം കേള്‍ക്കാനുമായി 10 ദിവസത്തെ സാവകാശം കാരണം കാണിക്കല്‍ നോട്ടിസില്‍ നല്‍കിയിട്ടുണ്ട്. വിസിമാര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ഗവര്‍ണര്‍ കേള്‍ക്കണം. വിശദീകരണം കേള്‍ക്കാതെ കടുത്ത നടപടി എടുക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം ചാന്‍സലര്‍ക്ക് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. അതായത് നടപടിക്ക് ഗവർണർക്ക് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു.
സര്‍വകലാശാലകള്‍ക്ക് സുരക്ഷ നല്‍കണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്ത് ഇതുവരെ പിൻവലിക്കാത്തത് രണ്ടാഴ്ചക്കുള്ളിൽ കാര്യങ്ങൾ കീഴ് മേൽ മറിയുമെന്ന യാഥാർത്ഥ്യത്തിനുള്ള ഉദാഹരണമായി കണക്കാക്കാം.
ഒന്‍പത് സര്‍വകലാശാലകളില്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഗവര്‍ണര്‍ കത്തുനല്‍കി. പ്രശ്‍നസാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിര്‍ദേശം. വിധിപ്പകര്‍പ്പ് കിട്ടിയശേഷമാണ് ഗവര്‍ണറുടെ പ്രതികരണം. വിസിമാർക്ക് തൽക്കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. വിസിമാര്‍ക്ക് തത്ക്കാലം തുടരാമെന്ന കോടതിവിധി ആശ്വസകരമെന്ന് എം ജി യൂണിവേഴ്‍സിറ്റി വി സി ഡോ. സാബു തോമസ് പറഞ്ഞു.. പത്ത് ദിവസത്തിനകം വിശദീകരണം നൽകും. നിയമോപദേശം തേടിയതിന് ശേഷമായിരിക്കും വിശദീകരണം നൽകുകയെന്നും സാബു തോമസ് പറഞ്ഞു.
വി.സി മാർക്ക് പുറത്തു പോകേണ്ടി വരുമെന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനും സംശയങ്ങളൊന്നുമില്ല. വി .സി സ്ഥാനം സംരക്ഷിക്കാൻ കഴിയില്ലെന്ന വ്യക്തമായ ഉപദേശം അദ്ദേഹം സർക്കാരിന് നൽകിയിട്ടുണ്ട്. തത്കാലം ഗവർണറിൽ നിന്നും രക്ഷപ്പെടാനുള്ള വഴി മാത്രമാണ് സർക്കാർ തേടിയത്.അതിൽ അവർക്ക് സാധ്യത തെളിഞ്ഞു കിട്ടിയത് അത്ഭുതം. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. രാജശ്രീ എം.എസിനെ നിയമിച്ചത് യുജിസി ചട്ട പ്രകാരമല്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണമാണ് 9 വി.സി മാർക്ക് വിനയായി മാറ്റിയത്. വൈസ് ചാൻസലർ നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ മുൻ ഡീൻ ശ്രീജിത്ത് പി.എസാണ് വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. 2013 ലെ യുജിസി ചട്ടങ്ങൾ ലംഘിച്ച് കൊണ്ടാണ് നിയമനമെന്ന് ശ്രീജിത്തിന്റെ അഭിഭാഷകർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ 2013 ലെ യുജിസി ചട്ടങ്ങൾ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ അധികാരമുണ്ടെന്ന് രാജശ്രീയുടെയും സംസ്ഥാന സർക്കാരിന്റെയും അഭിഭാഷകർ ചൂണ്ടിക്കാട്ടി. യുജിസിയുടെ അനുമതിയോടെയായിരുന്നു നിയമനമെന്നും രാജശ്രീയുടെ യോഗ്യതയുടെ കാര്യത്തിൽ ആർക്കും തർക്കം ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. യുജിസി ചട്ടങ്ങൾ പ്രകാരം വൈസ് ചാൻസലർ നിയമനത്തിന് ഒന്നിലധികം പേരുകൾ അടങ്ങുന്ന പാനലാണ് സെൻച്ച് കമ്മിറ്റി ചാൻസലർക്ക് കൈമാറേണ്ടിയിരുന്നത്. എന്നാൽ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാൻസലർക്ക് കൈമാറിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് ചട്ട ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
വൈസ് ചാൻസലറുടെ കാലാവധി ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് രാജശ്രീയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകുന്ന വ്യക്തി നേരത്തെ പിരിഞ്ഞ് പോയാൽ കുഴപ്പം ഉണ്ടോയെന്ന് ജസ്റ്റിസ് എം.ആർ. ഷാ ആരാഞ്ഞു. രാജശ്രീയ്ക്ക് വേണ്ടി അഭിഭാഷകൻ പി.വി. ദിനേശാണ് ഹാജരായത്. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവർ ഹാജരായി. അഭിഭാഷകരായ ഡോ.അമിത് ജോർജ്, മുഹമ്മദ് സാദിഖ്, ആലിം അൻവർ എന്നിവരാണ് ഹർജിക്കാരൻ ശ്രീജിത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.
സാങ്കേതിക സർവകലാശാലയിലെ വി.സി. നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ്, സംസ്ഥാനത്തെ അഞ്ചു സർവകലാശാലകളെ ബാധിച്ചിരിക്കുകയാണ്. പാനലിനുപകരം ഒറ്റപ്പേരാണ് വി.സി. നിയമനത്തിനായി ഗവർണർക്കു നൽകിയത്. പാനൽ തയ്യാറാക്കുന്നതിനുപകരം ഒറ്റപ്പേരു നിർദേശിച്ചതാണ് സാങ്കേതിക സർവകലാശാലയിലെ പ്രശ്നം. സുപ്രീംകോടതി ഇതു റദ്ദാക്കിയതോടെ, കണ്ണൂർ, കാലടി, ഫിഷറീസ്, എം.ജി., കേരള എന്നീ സർവകലാശാലകളിലെ വി.സി. നിയമനങ്ങളും ചോദ്യംചെയ്യപ്പെടാനിടയുണ്ട്. അങ്ങനെവന്നാൽ അതും നിയമക്കുരുക്കിലേക്കു നീങ്ങും. സുപ്രീം കോടതിക്ക് പകരം ഗവർണറാണ് ഇടപെട്ടത് എന്നു മാത്രം. ഈ നിയമനങ്ങളെല്ലാം യു.ജി.സി. ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. ഗവർണർ പുനഃപരിശോധനയ്ക്കു നടപടിയെടുത്തതാണ് സർക്കാരിനെയും സർവകലാശാലകളെ യും പ്രതിസന്ധിയിലാക്കിയത്.
വി.സി. നിയമനത്തിന് മുന്നുമുതൽ അഞ്ചു വരെയുള്ളവരുടെ പാനൽ സെർച്ച് കമ്മിറ്റി നൽകണമെന്നാണ് യു.ജി.സി. ചട്ടം. ഈ പാനലിൽനിന്ന് വി.സിയെ ചാൻസലറായ ഗവർണർ നിയമിക്കണം. കണ്ണൂർ വി.സിയുടെ ആദ്യനിയമനം പാനലിൽനിന്നല്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. സംസ്കൃത സർവകലാശാലയിലെ വി.സി. നിയമനത്തിൽ സെർച്ച് കമ്മിറ്റി പാനൽ ഒഴിവാക്കിയതിനാൽ നിയമനം രണ്ടുമാസം ഗവർണർ തടഞ്ഞുവെച്ചു. പിന്നീട്, സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വഴങ്ങി. ഫിഷറീസ്, എം.ജി., കേരള സർവകലാശാല വി.സി.മാരെ നിയമിച്ചപ്പോഴും പാനലുണ്ടായില്ല.
കേരള വി.സിയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാൽ അതിലൊരു പുനഃപരിശോധനയ്ക്കു സാധ്യതയില്ല. മറ്റു വി.സിമാരുടെ നിയമനങ്ങളിൽ ഗവർണർ ഇടപെട്ടതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ഗവർണർ മറ്റു സർവകലാശാലകളിലെ നിയമനത്തിൽ പരിശോധനയ്ക്കു തുനിഞ്ഞതോടെ വി.സി.മാരുടെ പദവി ചോദ്യംചെയ്യപ്പെട്ടു . ഗവർണർ-സർക്കാർ പോരു കടുക്കാനും ഇപ്പോഴത്തെ സുപ്രീംകോടതി വിധി വഴിവച്ചു.
സർക്കാർ തത്കാല ശാന്തിയാണ് ഹൈക്കോടതിയിൽ നിന്നും തേടിയത്. ഒറ്റനോട്ടത്തിൽ സർക്കാരിന് ശാന്തി ലഭിച്ചെന്ന് കരുതാമെങ്കിലും യഥാർത്ഥത്തിൽ സർക്കാരിന് പണി കിട്ടുകയാണ് ചെയ്തത്. കോടതി ഗവർണറുടെ ഉത്തരവ് ശരി വയ്ക്കുകയായിരുന്നു ഇതിനെക്കാൾ ഭേദമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു തുടങ്ങി. കാരണം ഗവർണർ 10 ദിവസത്തെ സാവകാശം നൽകിയതോടെ വി.സി മാർക്ക് നിരായുധരായി ഇറങ്ങി പോകേണ്ട സാഹചര്യം ഒഴിവായി. സ്റ്റേയാണ് സർക്കാർ പ്രതീക്ഷിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബഞ്ചായതിനാൽ അത് കിട്ടാതെ പോയി.
https://www.facebook.com/Malayalivartha





















