അടി സക്കേ..ഒട്ടും പിന്നോട്ടില്ല അടുത്ത അണുബോംബ് പൊട്ടി.. രണ്ട് വി സിമാർക്ക് കൂടി നോട്ടീസ് അയച്ച് ഗവർണർ

കേരള ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാന്‍സലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. സാങ്കേതിക സർവകലാശാല വിസി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഗവർണറുടെ നീക്കം. സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ രണ്ടുപേർക്കും സ്ഥാനത്തു തുടരാൻ കഴിയില്ലെന്ന് നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. ഡോ.സജി ഗോപിനാഥാണ് ഡിജിറ്റൽ സർവകലാശാലയുടെ വിസി. മുബാറക് പാഷയാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വിസി.
സംസ്ഥാനത്തെ ഒൻപതു സർവകലാശാലകളുടെ വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് നേരത്തെ ഗവർണർ നിർദേശിച്ചിരുന്നു. ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതുവരെ വിസിമാർക്ക് തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. പുറത്താകാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഒൻപതു വിസിമാർക്ക് അടുത്തമാസം മൂന്നുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാലാ വിസിമാർ നാലിനകം കാരണം ബോധ്യപ്പെടുത്തണം.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഫിഷറീസ് സമുദ്ര പഠന സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവയിലെ വിസിമാർക്കാണ് ആദ്യം നോട്ടിസ് നൽകിയത്.
സാങ്കേതിക സർവകലാശാലയ്ക്കു പുറമേ അഞ്ച് സർവകലാശാലകളിലെ വിസിമാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണെന്ന് ഗവർണറുടെ നിർദേശത്തിൽ പറയുന്നു. മറ്റുള്ളവരുടെ നിയമനത്തിനു പാനൽ ഉണ്ടായിരുന്നെങ്കിലും സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായും ഗവർണർ വ്യക്തമാക്കിയിരുന്നു. ഡോ.രാജശ്രീയെ നീക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ റിവിഷൻ ഹർജി നൽകാൻ സർക്കാരും സർവകലാശാലയും തയാറെടുക്കുന്നതിനിടെ ആണ് ഗവർണറുടെ നടപടി.
സംസ്ഥാനത്തെ ഇടത് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലെ തർക്കം ഒരു പടി കൂടെ കടന്ന് മൂർച്ഛിക്കുന്ന നിലയിലേക്ക്. നവംബർ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക.പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്ക് ഒപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താൻ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുൻപ് വീണ്ടും ചേരാനും തീരുമാനമായിട്ടുണ്ട്.എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധങ്ങൾക്ക് ഇന്ന് മുതലാണ് തുടക്കം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പാളയത്ത് ഇന്ന് വൈകീട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണിത്.
നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15 ന് രാജ്ഭവന് മുന്നിൽ ജനകീയ പ്രതിഷേധവുമെന്ന നിലയിൽ പ്രതിഷേധ പരിപാടികൾക്ക് നേരത്തെ തന്നെ രൂപം നൽകിയിരുന്നു. ഇടത്, യുവജന സംഘടനകളും അധ്യാപക സംഘടനകളും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രതിഷേധ രംഗത്തേക്ക് വന്നിരുന്നു. ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്ണര്‍ ശ്രമിക്കുന്നുവെന്ന വാദത്തിന് ന്യൂനപക്ഷ വിഭാഗത്തിന്‍റെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
https://www.facebook.com/Malayalivartha


























