തപാല്‍ വകുപ്പിന്റെ ചാക്കില്‍ ചത്ത പാമ്പ് ; സുരക്ഷയെപ്പറ്റി ആശങ്ക; തപാൽ ഉരുപ്പടികൾ കയറ്റാനും ഇറക്കാനും എറിഞ്ഞപ്പോൾ പാമ്പ് ചത്തതാകാം

കഴിഞ്ഞ ദിവസം പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ തപാലുരപ്പടികൾ നിറച്ച ചാക്കിൽ നിന്ന് ചത്ത പാമ്പിനെ കിട്ടിയിരുന്നു. ഇതോടെ തപാല്‍ ഉരുപ്പടികളുടെ സുരക്ഷയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയർന്നു.ഗുണനിലവാരമില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ ചാക്കുകളാണ് തപാല്‍ ഉരുപ്പടികള്‍ കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന ആക്ഷേപം നേരത്തേ തന്നെയുണ്ട്. എന്നാൽ ഇത് അധികൃതർ കണക്കിലെടുത്തിരുന്നില്ല.
തപാൽ വകുപ്പിന്റെ തന്നെ കട്ടിയുള്ള നീല കവറിലാണ് തപാൽ ഉരുപ്പടികൾ കൈകാര്യം ചെയ്യേണ്ടത്. ഈ ചാക്കുകൾക്ക് പകരം കഴുകിയെടുത്ത വളചാക്കുകളിൽ പലപ്പോഴും തപാൽ സാധനങ്ങൾ കൈമാറ്റം ചെയ്തിട്ടുള്ളതായി ആരോപണമുണ്ട്. ഇത്തരം ഗുണമേന്മ കുറഞ്ഞ ചാക്കുകൾ മഴയത്തുകിടന്ന് നനഞ്ഞ് തപാലുകൾ നശിച്ച സംഭവങ്ങളുമുണ്ടായിരുന്നു. വകുപ്പ് ഇപ്പോൾ ഉപയോഗിക്കുന്ന മിക്ക ചാക്കുകൾക്കും തുളയുൾപ്പെടെ ഉണ്ടെന്നും ഇതൊന്നും കാര്യമാക്കാതെയാണ് തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യപ്പെടേണ്ടിവരുന്നതെന്നും ജീവനക്കാർ പറയുന്നു.
തീവണ്ടിയിലൂടെ പയ്യന്നൂരിലെത്തിച്ച തപാല്‍ ഉരുപ്പടികളുടെ ചാക്ക് തുറന്നുനോക്കിയപ്പോഴാണ് ജീവനില്ലാത്ത പാമ്പിനെ കിട്ടിയത്. മലബാര്‍ എക്‌സ്പ്രസില്‍ പയ്യന്നൂരിലെത്തിച്ച പാഴ്സലുകള്‍ നേരേ പയ്യന്നൂര്‍ പോസ്റ്റ് ഓഫീസിലെത്തിക്കുകയായിരുന്നു. തുളവീണ ചാക്കിൽ കയറിക്കൂടിയ പാമ്പാണ് പയ്യന്നൂരിൽ എത്തിയതെന്ന വിലയിരുത്തലിലാണ് ജീവനക്കാരുള്ളത്. തപാൽ ഉരുപ്പടികൾ എറിഞ്ഞാണ് തീവണ്ടികളിലേക്ക് കയറ്റുന്നതും ഇറക്കുന്നതും. ജീവനോടെ കയറിയ പാമ്പ് ഇതിനിടെ ചത്തതാകാമെന്നും ജീവനക്കാർ പറയുന്നു.
https://www.facebook.com/Malayalivartha

























