ആര്യാ രാജേന്ദ്രൻെറ കത്ത് പോലെ പ്രിയ വർഗീസിൻ്റെ വീഡിയോയും കാണാനില്ല : തെളിവുകൾ നശിപ്പിക്കാൻ സി പി എം ; കണ്ണൂരിൽ സർവത്ര അട്ടിമറി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് സൂചന.. അഭിമുഖം ശുദ്ധ തട്ടിപ്പാണെന്ന കാര്യം പുറത്തു വന്നതോടെയാണ് റെക്കോർഡിംഗ് നശിപ്പിച്ചത്.. പ്രിയ വർഗീസിൻ്റെ കുടുംബ വിശേഷങ്ങൾ മാത്രം ചോദിച്ച ശേഷം അവർക്ക് ഒന്നാം റാങ്ക് നൽകുകയായിരുന്നു കമ്മിറ്റി. തിരുവനന്തപുരം നഗരസഭയിൽ നടന്ന നിയമന തട്ടിപ്പിലെ കത്ത് താൻ നശിപ്പിച്ചതായി സി പി എം കൗൺസിലർ പറഞ്ഞതുപോലെ കെ.കെ.രാകേഷിൻ്റെ ഭാര്യയുടെ അഭിമുഖതെളിവും സി പി എം നശിപ്പിച്ചതായാണ് ലഭിക്കുന്ന സൂചന.
അഭിമുഖത്തിൻെറ വീഡിയോ പുറത്ത് വിടാനാകില്ലെന്ന് കണ്ണൂർ സർവ്വകലാശാല അറിയിച്ച സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നത്. . ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഇത്തരമൊരു മറുപടി ലഭിച്ചത്. കേസ് കോടതിയിലായതിനാൽ വീഡിയോ നൽകാനാകില്ലെന്നാണ് മറുപടി. കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ വിവരം നൽകാനാകില്ലെന്ന നിലപാട് വിവരാവകാശ നിയമത്തിന്റെ ലംഘനമാണ്. ഒത്തുകളി പുറത്താകുമോ എന്ന ഭയത്തിൽ സർവ്വകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജുവും വിമർശിച്ചു.
അഭിമുഖം നടത്തിയത് ഓൺലൈൻ മോഡിലായതിനാൽ അത് തീർച്ചയായും റെക്കോർഡ് ചെയ്യാമായിരുന്നു.എന്നാൽ ആവശ്യമെങ്കിൽ ഓൺലൈൻ മോഡ് റിക്കോർഡ് ചെയ്യാതെയുമിരിക്കാം.പ്രിയ വർഗീസിൻ്റെ അഭിമുഖം റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ റെക്കോർഡ് ചെയ്തിട്ടില്ലെന്ന് പറയാനാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ സർവകലാശാലയിലെ ഉന്നതൻ്റെ കൈയിൽ സുരക്ഷിതമാണ് ഇപ്പോഴും.
വി .സിക്ക് പുനർ നിയമനം ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് പ്രിയയെ നിയമിക്കാൻ തീരുമാനിച്ചത്. വി.സിക്ക് പുനർ നിയമനം ലഭിക്കാൻ ഒരു ചവിട്ടുപടിയായാണ് പ്രിയയെ ഉപയോഗിച്ചത്. റിസർച്ച് സ്കോറ് 651 ഉള്ള ജോസഫ് സ്കറിയയെ തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്കോറായ 156 മാത്രമുളള പ്രിയ വർഗ്ഗീസിനായിരുന്നു മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ കണ്ണൂർ സർവ്വകലാശാല ഒന്നാം റാങ്ക് നൽകിയത്. നിയമനം ലഭിക്കാൻ യൂജിസി നിഷ്കർഷിക്കുന്ന അടിസ്ഥാന അധ്യാപന പരിചയം പോലും പ്രിയയ്ക്കില്ലെന്ന ആക്ഷേപം നിലനിൽക്കെയായിരുന്നു അതൊന്നും പരിശോധിക്കാതെയുള്ള യൂണിവേഴ്സിറ്റി നീക്കം.
യോഗ്യതയും സ്വാധീനവും രണ്ടും രണ്ടാണെന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് നിയമനം ലഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന് പറയുന്നത് മൗഢ്യമാണ്. തൻ്റെ പി.എസിൻെറ ഭാര്യക്ക് നിയമനം നൽകണമെന്ന് മുഖ്യമന്ത്രി തന്നെ വി.സിക്ക് നിർദ്ദേശം നൽകിയിരുന്നു എന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
വൻ വിവാദമായപ്പോൾ കഴിഞ്ഞ ആഗസ്ത് പതിനഞ്ചിന് പ്രിയ വർഗീസ് തന്റെ നിയമനത്തെ ന്യായീകിരിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി. റിസർച്ച് സ്കോറല്ല മാനദണ്ഡമെന്നും ഇന്റർവ്യൂവിൽ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നുമായിരുന്നു പ്രിയയുടെ അവകാശവാദം. അത് തെളിയിക്കാൻ വിവരാവകാശപ്രകാരം ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ കിട്ടുമെന്നും അത് ടെലികാസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയയുടെ വെല്ലുവിളി.. ആ വെല്ലുവിളി അന്നു തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുത്തു. പിന്നീട് വൈസ് ചാൻസിലറെ കണ്ടപ്പോഴും റെക്കോർഡ് ചെയ്ത ഇന്റർവ്യൂ പുറത്തുവിടുന്നതിൽ സർവ്വകലാശാലയ്ക്ക് ഒരു തടസവും ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്ട്രാർ തന്ന മറുപടി കോടതി പരിഗണനയിലുള്ളതിനാൽ വീഡിയോ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നായിരുന്നു.
പ്രിയയുടെ വെല്ലുവിളി ഒരു അബദ്ധമായിരുന്നു. പ്രിയ വെല്ലുവിളിച്ച ഉടൻ തന്നെ അഭിമുഖ ദ്യശ്യങ്ങൾ നശിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചു. ഇത്തരം വെല്ലുവിളികൾ നടത്തരുതെന്ന ഉപദേശം സർവകലാശാല തന്നെ പ്രിയക്ക് നൽകിയിരുന്നുവെന്നാണ് വിവരം.
ഒരു വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളത്കൊണ്ട് മാത്രം വിവരം തടഞ്ഞുവയ്ക്കാനാകില്ലെന്നാണ് നിയമരംഗത്തെ വിദഗ്ധർ പറയുന്നു. വൈസ് ചാൻസലർ ഇപ്പോൾ ഒഴിഞ്ഞുമാറുന്നത് ഒത്തുകളി പുറത്താകുമോ എന്ന ഭയം കൊണ്ടാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജു വിമർശിച്ചു. നിലവിൽ പ്രിയ വർഗ്ഗീസിന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്. പ്രയ സ്റ്റുഡന്റ് ഡീനായി ചെലവഴിച് രണ്ടുവർഷവും ഫാക്കൽട്ടി ഡെവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവും അധ്യാപന പരിചയമായി കാണാനാകില്ലെന്ന് കോടതിയിൽ യുജിസിയും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഉടനുണ്ടാകും. ചൊവ്വാഴ്ചത്തെ ഹൈക്കോടതി നടപടി മനസിലാക്കിയാൽ പ്രിയക്ക് വിധി എതിരാവുമെന്ന് ഉറപ്പാണ്.
ഇതിനിടെ ഇന്നലെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ സര്‍വകലാശാലയോട് ഹൈക്കോടതി ചില ചോദ്യങ്ങൾ ചോദിച്ചു. എങ്ങനെയാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല. അധ്യാപക നിയമനത്തിന് മികവില്‍ വിട്ടുവീഴ്ച്ച ചെയ്യരുത്. സർവകലാശാലയ്ക്ക് മറ്റൊരു നിലപാടാണെന്ന് തോന്നുന്നതായും കോടതി പറഞ്ഞു. പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി.
റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയയാണ് ഹര്‍ജി നൽകിയത്. കേസിൽ നിയമന നടപടികൾ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. പ്രിയ വർഗീസിന് യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസിയും നിലപാടറിയിച്ചിരുന്നു. സ്റ്റുഡന്‍റ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ യോഗ്യതയായി കണക്കാക്കാൻ കഴിയുകയുള്ളു. സർവ്വകലാശാല ചട്ടം അനുസരിച്ച് സ്റ്റുഡന്‍റ് ഡീൻ അനധ്യാപക തസ്തികയാണെന്നാണ് നിലപാട്. എന്നാൽ പ്രിയ വർഗീസിന് മതിയായ യോഗ്യതയുണ്ടെന്നും നിലവിൽ നിയമന നടപടി ആയിട്ടില്ലെന്നുമാണ് സർവ്വകലാശാല കോടതിയെ അറിയിച്ചത്. ഇതിനെയാണ് കോടതി വിമർശിച്ചത്.
ഫിഷറീസ് സർവകലാശാല വി.സിയെ പുറത്താക്കിയ കേരള ഹൈക്കോടതി വിധിയിലും പ്രിയാ വർഗീസിൻ്റെ കേസിന് സമാനമായ ചില നിരീക്ഷണങ്ങളുണ്ടായിരുന്നു. വി.സിയെ പുറത്താക്കാനുള്ള കോടതി വിധി അനുസരിച്ചാണെങ്കിൽ പ്രിയക്ക് കണ്ണൂർ സർവകലാശാലയുടെ വരാന്തയിൽ പോലും കയറാനാവില്ല. ഇതാണ് സത്യമെങ്കിലും പ്രിയയെ രക്ഷിക്കാൻ സർക്കാർ എല്ലാ അടവും ഹൈക്കോടതിയിൽ സ്വീകരിക്കുന്നുണ്ട്.
പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഗുരുതര വീഴ്ച വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് രാജ്ഭവന് നിയമോപദേശം ലഭിച്ചത്. പ്രിയാ വര്‍ഗ്ഗീസിൻ്റെ നിയമന വിവാദത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സ്വജന പക്ഷപാതവും ചട്ടവിരുദ്ധ നടപടികളും സര്‍വകലാശാലയിൽ ഉണ്ടായെന്ന് തുറന്നടിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ചാൻസലറും സർവകലാശാലയും തമ്മിൽ നിയമപോരാട്ടത്തിലേക്ക് ഇതിനോടകം നീങ്ങിയ സംഭവവികാസങ്ങളെ, കൂടുതൽ സങ്കീർണമാക്കുന്ന നടപടിയിലേക്ക് ഗവർണർ കടന്നേക്കുമെന്നത് ഇതോടെ ഉറപ്പായി.
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രിയ വർഗീസ് രംഗത്തെത്തി. വിമർശനം ഉന്നയിക്കുന്നവർക്ക് യുജിസി ചട്ടത്തെപ്പറ്റി അറിവില്ലെന്നാണ് പ്രിയയുടെ വാദം. എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടമെന്നും എഫ്‍ഡിപി സ്റ്റഡീ ലീവ് അല്ലെന്ന് സർവ്വകലാശാല രക്ഷാ"സംഘ"ക്കാർക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനമെന്നും പ്രിയ വർഗീസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണ്ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല തയ്യാറായില്ല.. നിയമനടപടി സ്വീകരിക്കാൻ സിന്‍റിക്കേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് തീരുമാനിച്ചത്. എന്നാൽ പ്രിയ വർഗീസിനോട് കോടതിയിൽ പോകാൻ സർവകലാശാല ഉപദേശിക്കുന്നുണ്ട്. പ്രിയാ വർഗീസിന് വിരോധമില്ലെങ്കിലും കെ കെ രാകേഷ് ഇതിന് തയ്യാറല്ല. പ്രിയക്ക് സംഭവിച്ചത് പിഴവാണെന്ന് രാകേഷിനറിയാം. ഹൈക്കോടതിയിൽ നിന്നും പ്രതികൂല പരാമർശം ഉണ്ടായാൽ രാകേഷിനും സ്ഥാനം രാജിവയ്ക്കേണ്ടി വരും.നിയമപരമായ കാര്യങ്ങൾ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യണമെന്നാണ് രാകേഷിന് സിപിഎമ്മിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശം.
സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ നിയോഗിക്കാൻ ഗവർണര്‍ തീരുമാനിച്ച ത് പ്രിയ വർഗീസിൻ്റെ നിയമനത്തോടെയാണ് . വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയിൽ അംഗങ്ങൾ ആയേക്കും. നിലവിൽ ദില്ലിയിലുള്ള ഗവര്‍ണര്‍ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക. എത്രയും വേഗം അന്വേഷണം പ്രഖ്യാപിക്കാനാണ് ഗവർണറുടെ നീക്കം. മുഴുവൻ സർവ്വകലാശാലകളിലെയും മൂന്ന് വർഷത്തെ നിയമനങ്ങളാണ് ഉന്നതസമിതി അന്വേഷിക്കുക. പ്രിയ വർഗ്ഗീസിൻറെ നിയമനം സ്റ്റേ ചെയ്ത ചാൻസലര്‍ മുഴുവൻ സർവ്വകലാശാലകളിലെയും മുഴുവൻ ബന്ധുനിയമനങ്ങൾക്കുമെതിരെ കടുത്ത നടപടിക്കാണ് ഒരുങ്ങുന്നത്. ഓരോ സർവ്വകലാശാലകളുടെയും ചട്ടങ്ങൾ വ്യത്യസ്തമാണ്. പക്ഷെ സർവ്വകലാശാലയുടെ മേലധികാരി എന്ന നിലയിൽ ചാൻസലര്‍ക്ക് ഏത് നിയമനങ്ങളും പരിശോധിക്കാം. ക്രമക്കേട് കണ്ടെത്തിയാൽ നടപടി എടുക്കാം.
നിയമനങ്ങളുടെ മുഴുവൻ രേഖകളും വിസിമാരോട് ആവശ്യപ്പെടും. വിസിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിംഗ് നടത്തിയുള്ള നടപടികളിലേക്കാണ് രാജ്ഭവൻ നീങ്ങുന്നത്. ഇടത് സർക്കാർ വന്നശേഷം വിവിധ നേതാക്കളുടെ ഭാര്യമാരെ അടക്കം നിയമിച്ചതിൽ ഉയർന്നത് നിരവധി പരാതികളാണ്. പല പരാതികളും ചാൻസലറുടെ പരിഗണനയിലുമാണ്. ഇതെല്ലാം പരിഗണിച്ചാകും അന്വേഷണം. അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്തതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്ന പറഞ്ഞ കണ്ണൂർ വിസി, ഗോപീനാഥ് രവീന്ദ്രനെതിരെ കടുത്ത രോഷത്തിലാണ് ഗവർണ്ണർ. പ്രിയയുടേത് രാഷ്ട്രീയ നിയമനം എന്ന് ആവർത്തിക്കുകയാണ് ഗവർണ്ണർ . കൂട്ട് നിന്ന് പ്രിയയെ പിന്തുണക്കുന്ന വിസിയുടെ നടപടിക്ക് പിന്നിലും രാഷ്ട്രീയതാല്പര്യം മാത്രമെന്ന പരസ്യവിമർശനം വിസിക്കെതിരെ ശക്തമായ നടപടിയിലേക്ക് നീങ്ങുന്നതിൻറെ വ്യക്തമായ സൂചനയാണ്. തൻറെ അധികാരം കവരാനുള്ള നീക്കങ്ങളുമായി സർക്കാറും തീരുമാനങ്ങൾ ചോദ്യം ചെയ്ത് സർവ്വകലാശാലകളും പോകുന്ന പശ്ചാത്തലത്തിലാണ് ഗവർണ്ണർ വിട്ടുവീഴ്ചയില്ലാത്ത വലിയ നടപടികളിലേക്ക് നീങ്ങു. കണ്ണൂർ സർവകലാശാലയിലെ വിവാദങ്ങൾ കാരണമാണ് ഗവർണറുടെ ചാൻസലർ പദവിക്ക് തന്നെ പ്രതിസന്ധിയുണ്ടായത്.
തെളിവുകൾ നശിപ്പിക്കുക എന്നതാണ് സി പി എമ്മിൻെറ പുതിയ രീതി. തെളിവില്ലെങ്കിൽ നിയമപരമായ നടപടികൾ സാധ്യമല്ലെന്ന് സി പി എം നേതാക്കൾക്കറിയാം. ഇതാണ് ആര്യാ രാജേന്ദ്രൻെറയും ഡി.ആർ.അനിലിൻ്റെയും കേസുകളിൽ സംഭവിച്ചത്. എത്രയും വേഗം പ്രിയയുടെ അഭിമുഖ ഫയലുകളും നശിപ്പിക്കാൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. ആരെയും ഭയക്കാതെ കെ.കെ.രാകേഷിനൊപ്പം നിൽക്കുക എന്ന നിലപാടാണ് വി.സി. സ്വീകരിച്ചിരിക്കുന്നത്. ഏതായാലും തൻ്റെ വി.സി.പദവി പോകുമെന്ന് ഗോപിനാഥ് രവീന്ദ്രൻ മനസിലാക്കിക്കഴിഞ്ഞു. അതു കൊണ്ടാണ് അദ്ദേഹം തെളിവുകൾ തോട്ടിലെറിയാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha