ഇത് അതിവേഗ വ്യാപനം...ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളിൽ നിയന്ത്രണം കർശനമാക്കി...ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം ഉടൻ...തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം... വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിൽ റാൻഡം കൊവിഡ് പരിശോധന ഇന്നലെ ആരംഭിച്ചു....

രാജ്യത്ത് കൊവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമാക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം ഉടൻ ലഭിക്കും. ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മാസ്‌ക് ഉപയോഗം, സാമൂഹിക ആകലം എന്നിവ പാലിക്കാനും നിർദേശമുണ്ടാകും.
ചൈനയിൽ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് ഒമിക്രോൺ ബി.എഫ്- 7 വകഭേദം ഇന്ത്യയിൽ കണ്ടെത്തുകയും യു.എസ് അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കുന്നത്. മികച്ച കരുതൽ നടപടികൾ കൊണ്ട് ചെറുക്കാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിൽ റാൻഡം കൊവിഡ് പരിശോധന ഇന്നലെ ആരംഭിച്ചു. ആരെങ്കിലും കൊവിഡ് പോസിറ്റീവ് ആയാൽ തുടർന്ന് എല്ലാ യാത്രക്കാരെയും പരിശോധിക്കും. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും.
പോസിറ്റീവ് സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി മികച്ച സംവിധാനങ്ങളുള്ള ഇൻസാകോഗ് ലാബുകളിലേക്കയയ്ക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകി. രാജ്യത്താകെ 38 ലാബുകൾ ഇത്തരത്തിലുണ്ട്. പോസിറ്റീവ് സാമ്പിളുകൾ ജീനോം സീക്വൻസിംഗിന് അയയ്ക്കണം. ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നമാണ് നിർദ്ദേശം.
ഗുജറാത്തിൽ യു.എസിൽ നിന്ന് വഡോദരയിൽ എത്തിയ ഇന്ത്യൻ വംശജയ്ക്കും വിദേശത്തുനിന്ന് അഹമ്മദാബാദിൽ തിരിച്ചെത്തിയ പുരുഷനുമാണ് പുതിയ വകഭേദം ബാധിച്ചത്. ഒഡീഷയിലാണ് മൂന്നാമത്തെ രോഗി.ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ അവലോകന യോഗം ചേർന്നിരുന്നു. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, യു.എസ്, യു.കെ, ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡന്മാർക്ക് എന്നീ രാജ്യങ്ങളിലുൾപ്പെടെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ബീജിംഗിൽ 40 ശതമാനത്തിലധികം പേരും കൊവിഡ് ബാധിതരായെന്നാണ് സൂചന.
അതിവേഗ വ്യാപനം
ഒമിക്രോൺ ബി.എ 5 ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ശക്തമായ അണുബാധയ്ക്കും അതിവേഗ വ്യാപനത്തിനും ശേഷിയുണ്ട്. വാക്സിൻ എടുത്തവരിലും രോഗം വരുത്തും. പ്രതിരോധ ശേഷി കൂടിയ വകദേദമല്ല
അമേരിക്കയിൽ 5 ശതമാനവും യു.കെയിൽ 7.26 ശതമാനവും ബി.എഫ് 7 കേസുകൾ. ഈ രാജ്യങ്ങളിൽ വ്യാപനത്തോതും ഗുരുതരാവസ്ഥയും തുലോം കുറവാണ്. ചൈനയിൽ രൂക്ഷമാണ്. ബീജിംഗിൽ 40 ശതമാനവും കൊവിഡ് ബാധിതർ
ലക്ഷണങ്ങൾ
പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്
രോഗികൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 129 പുതിയ അണുബാധകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ സജീവമായ കേസുകൾ 3,408
https://www.facebook.com/Malayalivartha

























