ചിറ്റപ്പന്‍ ജയരാജനെ പി ജയരാജന്‍ വെട്ടിനിരത്തും, പകരംവീട്ടലിനായി കളത്തിലിറങ്ങിയത് പാർട്ടിക്കുള്ളിൽ ഇപി തീരെ ദുർബലനായി എന്ന തിരിച്ചറിവ് വന്ന നിമിഷം, അന്നത്തെ മുനവെച്ച സംസാരിത്തിന് പിന്നിൽ

പിണറായി കഴിഞ്ഞാൽ സിപിഎമ്മിലെ രണ്ടാമൻ കോടിയേരിയോ ഇ.പി ജയരാജനോ എന്നതായിരുന്നു രണ്ടു വർഷം മുൻപു വരെയുള്ള ചോദ്യം. കോടിയേരിയുടെ വിയോഗത്തിനുശേഷം ഇ.പി ജയരാജൻ പാർട്ടിയുടെ അമരക്കാരനാകുമെന്ന് കരുതിയ സഖാക്കളും അണികളും പലരാണ്. വായ തുറന്നാൽ വിവരക്കേടു മാത്രം എഴുന്നള്ളിക്കുകയും വിവരം അൽപം പോലുമില്ലാത്ത ഇപി ജയരാജന് സിപിഎമ്മിനെ നയിക്കാനുള്ള വിവരം പോരെന്ന് പാർട്ടി നേതൃത്വം കഴിഞ്ഞ പാർട്ടി കോൺഗ്രസ് മുതൽ വിധിച്ചതാണ്.
പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും ഉൾപ്പെടെയുള്ള നേതാക്കൾ സിപിഎം കേരള ഘടകത്തെ നയിക്കാനുള്ള യോഗ്യത ജയരാജനില്ലെന്ന് പോളിറ്റ് ബ്യൂറോയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോടിയേരിക്കു ശേഷം എംഎ ബേബിയെ സംസ്ഥാന സെക്രട്ടറിയാക്കാൻ ആലോചനയുണ്ടായെങ്കിലും പാർട്ടിയുടെ കടിഞ്ഞാൽ കണ്ണൂരിൽതന്നെ വേണമെന്ന പിണറായിയുടെ നിലാപാടിന്റെ ഭാഗമായാണ് എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി അവരോധിച്ചത്.
തന്റെ ശരീരവും ഭാവവും സിപിഎമ്മിനെ നയിക്കാൻ പ്രാപ്തമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം തനിക്ക് ലഭിക്കുമെന്നും ആത്മാർഥമായി പ്രതീക്ഷിച്ചിരുന്ന ഇപി ജയരാജന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ വരവ്. കേവലം ഒരു പ്രൈമറി സ്‌കൂളിലെ കായികാധ്യാപകൻ മാത്രമായിരുന്ന ഗോവിന്ദനെ പിണറായി പാർട്ടിയുടെ അമരക്കാരനാക്കിയതു മുതൽ ഇപി ജയരാജൻ പാർട്ടിയിൽ ദുർബലനായിത്തുടങ്ങി.
കഴിഞ്ഞ ആറു മാസമായി ഇപി ജയരാജൻ പാർട്ടി പ്രവർത്തനങ്ങളിൽ അത്രയേറെ സജീവമല്ലതാനും. പാർട്ടിക്കുള്ളിൽ ഇപി തീരെ ദുർബലനായി എന്ന തിരിച്ചറിവ് വന്ന നിമിഷമാണ് പി ജയരാജൻ പകവീട്ടിൽ കളത്തിലിറങ്ങിയത്.
കണ്ണൂരിലെ അതികായനായിരുന്ന പി ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം മുതൽ നിയമസഭാ സീറ്റ് വരെ നിക്ഷേധിക്കപ്പെട്ടതിനു പിന്നിൽ ഇപി ജയരാജന്റെ ഇടപെടലുകളുണ്ടായിരുന്നു. കണ്ണൂരിൽ ഇപി ജയരാജനെ ഉൾപ്പെടെ നേതാവാക്കി എംഎൽഎയും മന്ത്രിയുമാക്കിയതിനു പിന്നിൽ ഏറെ അധ്വാനിച്ചയാളാണ് പി ജയരാജൻ.
കണ്ണൂരിൽ മാത്രമല്ല സംസ്ഥാനതലത്തിൽ വരെ പാർട്ടിയിൽ മുതലെടുപ്പ് നടത്തുന്ന ഇപിയെ ഒതുക്കാൻ രണ്ടും കൽപിച്ച് പി ജയരാജൻ കളത്തിലിറങ്ങുകയായിരുന്നു. മന്ത്രിയായിരിക്കെ ചിറ്റപ്പൻ ജയരാജൻ നടത്തിയ പ്രകടമായ അഴിമതികളും ബന്ധു നിയമനങ്ങളുമൊക്കെ മുൻപ് പിണറായി അക്കാലത്ത് ഒതുക്കുകയായിരുന്നു. എന്നാൽ കണ്ണൂരിൽ പാർട്ടിയെ ഇപി ജയരാൻ വിൽക്കുകയാണെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് പി ജയരാജൻ രണ്ടും കൽപ്പിച്ച് സംസ്ഥാന കമ്മിറ്റിയിൽ ഇപിക്കെതിരെ വാളോങ്ങിയത്. ഇതിനു പിന്നിൽ സിപിഎമ്മിലെതന്നെ ഒരു വിഭാഗത്തിന്റെ പിൻതുണയുമുണ്ടായിരുന്നു.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിൽ ഉയർത്തിയ സാമ്പത്തിക ആരോപണത്തിൽ പി ജയരാജൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. പാർട്ടി ഫോറത്തിൽ തന്നെ ഇത്തരത്തിൽ പി ജയാജൻ ആരോപണം ഉന്നയിച്ച ശേഷം പിണറായി വിജയനും മൗനത്തിലാണ്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്ന് ആരോപണം.സിപിഎം ശക്തികേന്ദ്രമായ മൊറാഴയിൽ വെള്ളിക്കീലിൽ പാലോക്കുന്നിന് മുകളിൽ, വലിയ മല ഇടിച്ചുനിരത്തിയാണ് ഇവിടെ റിസോർട്ട് പണി തുടങ്ങിയത്. വലിയ കർഷക പോരാട്ടം നടന്ന സ്ഥലത്ത് ആയുർവേദ വില്ലേജ് പദ്ധതി തുടങ്ങിപ്പോൾതന്നെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. സിപിഎമ്മിന് സർവാധിപത്യമുള്ള ആന്തൂർ നഗരസഭയിൽ നിന്ന്
അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ജില്ലാ ബാങ്കിൽ നിന്ന് വിരമിച്ച ഇപി ജയരാജന്റെ ഭാര്യ ഈ ഡയറക്ടർബോർഡിൽ അംഗമാണ്. എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്റെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ ആയുർവേദ റിസോർട്ട് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സിലേക്കു വിരൽ ചൂണ്ടിയാണ് പി.ജയരാജൻ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയായിരിക്കെ ലക്ഷം രൂപ ശമ്പളത്തിൽ ഉറ്റ ബന്ധുക്കൾക്ക് നിയമനം നടത്തിയതിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായ നേതാവാണ് ജയരാജൻ.
മദ്യം, ലഹരിമരുന്ന്, അനധികൃത സ്വത്ത് സമ്പാദനം എന്നിവയോടുള്ള പുതുനിര നേതാക്കളുടെ ആഭിമുഖ്യം, പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പാലിക്കേണ്ട ജാഗ്രത തുടങ്ങിയവ ചൂണ്ടിക്കാട്ടുന്ന രേഖയുടെ ചർച്ചയിലാണ് പാർട്ടിക്കു നിരക്കാത്ത പലതും കണ്ണൂരിൽ നടക്കുന്നതായി പി.ജയരാജൻ ആഞ്ഞടിച്ചത്.കണ്ണൂർ മൊറാഴയിലെ അത്യാധുനിക സൗകര്യങ്ങളുളള ആയുർവേദ റിസോർട്ടിനു വേണ്ടിയുളള ധനസമാഹരണമാണ് പി.ജയരാജൻ ചോദ്യം ചെയ്തത്. ഇ.പി.ജയരാജന്റെ മകൻ പി.കെ.ജയ്‌സൺ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ ഉണ്ടെന്ന് പി.ജയരാജൻ ചൂണ്ടിക്കാട്ടി.
ആയിരത്തിലേറെ പേരെ ഓഹരി ഉടമകളാക്കി ഇതിനായി പണം സമാഹരിച്ചിട്ടെണ്ടെന്നും കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന പ്രൈവറ്റ് കമ്പനി ആയാണ് ഇതു റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി. മാത്രവുമല്ല അനധികൃതമായി സമ്പാദിച്ച സ്വത്ത് ഇതിനായി ഉപയോഗിച്ചെന്ന സംശയം ശക്തമാണ്. സാമ്പത്തിക തിരിമറികൾ പിന്നിൽ നടക്കുന്നതായും കരുതണം. 30 കോടിയോളം രൂപയുടെ അനധികൃത ഇടപാടു നടന്നതായാണ് പി.ജയരാജന്റെ ആരോപണം.
ഉത്തമ വിശ്വാസത്തോടെ ആധികാരികമായാണ് ഇക്കാര്യം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽനിന്നു തന്നെയുള്ള പ്രമുഖനായ നേതാവിന്റെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പി.ജയരാജന്റെ പ്രസംഗം സംസ്ഥാന കമ്മിറ്റിയെ ഞെട്ടിക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ മുന്നിലിരുത്തിയതാണ് പി.ജയരാജൻ ഈ വെടി പൊട്ടിച്ചത്.
ഇ.പി.ജയരാജന്റെ അസാന്നിധ്യത്തിൽ പി.ജയരാജൻ ഈ ആരോപണം ഉന്നയിച്ചപ്പോൾ അതിൽ ഇടപെടാനോ തടയാനോ അധ്യക്ഷനോ സംസ്ഥാന സെക്രട്ടറിയോ മുതിർന്നതുമില്ല. നിസാര ആരോപണമല്ല പി ജയരാജൻ ഇപിയെപ്പോലെ കരുത്തനായ നേതാവിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒന്നുകിൽ പി ജയരാജൻ സമാധാനം പറയണം.അതല്ലെങ്കിൽ ഇപി കാര്യങ്ങൾ വ്യക്തമാക്കണം. പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെടെയുള്ളവർക്കെരേ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരിക്കെ സിപിഎമ്മിൽ അഴിമതിയും കുടുംബവാഴ്ചയും വർധിച്ചുവരുന്നതായുള്ള ആക്ഷേപം പാർട്ടിയുടെ വിവിധ ഫോറങ്ങളിൽ ചർച്ചയാവുകയാണ്. അറിവും പാകതയും തെല്ലുമില്ലാതെ ഗുണ്ടായിസംകൊണ്ട് നേതാവായവർ ഏറെക്കാലം വാഴില്ലെന്ന പി ജയരാജൻ മുൻപ് പറഞ്ഞത് ഇപി ജയരാജനെ ഉന്നംവച്ചായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്.
https://www.facebook.com/Malayalivartha
























