ട്രാവൻകൂർ ടൈറ്റാനിയം 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസ്; ശശികുമാരന്‍ തമ്പിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തളളി, ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരന്‍ തമ്പി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയാണ് തള്ളിയത്... തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് 3 കേസുകളിലായി 3 ഹർജികൾ സമർപ്പിച്ചത്!

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിയും ടൈറ്റാനിയം കമ്പനിയിലെ ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ കവടിയാര്‍ ശ്രീവിലാസം ലൈന്‍ ശരത്തില്‍ ശശികുമാരന്‍ തമ്പിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തളളി. തിരുവനന്തപുരം ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് ഒരു കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയത്.
ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസിലും ശശികുമാരന്‍ തമ്പിയുടെ അടുത്താണ് മറ്റ് പ്രതികള്‍ ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന്റെ പേരില്‍ കൊണ്ട് വന്ന് ഉദ്യോഗാര്‍ത്ഥികളില്‍ വിശ്വാസ്യത ഉണ്ടാക്കി തട്ടിപ്പ് നടത്തിയത്. ജോലി തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലും നിരവധി പരാതികള്‍ ഇപ്പോഴും പോലീസിന് ദിനം പ്രതി ലഭിക്കുന്നതിനാല്‍ പ്രതിയുടെ പങ്ക് വ്യക്തമാകാന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയത്. നിലവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ഇതുവരെയുളള അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. പ്രതിയുടെ ബാങ്ക് രേഖകല്‍ അടക്കമുളള തെളിവുകള്‍ കണ്ടെത്തേണ്ടത് കേസിന് അത്യന്താപേക്ഷിതമാണ്. ജാമ്യം ലഭിച്ചാല്‍ പ്രതി തെളിവുകള്‍ നശിപ്പിയ്ക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.
പൂജപ്പുര പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസിലാണ് ശശികുമാരന്‍ തമ്പി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയാണ് ശശികുമാരന്‍ തമ്പി. അധ്യാപികയുടെ ഒപ്പം ജോലിനോക്കിയിരുന്ന അധ്യാപകനായ പാറശ്ശാല പെരുംകുളം പുനലാല്‍ സൈമണ്‍ റോഡില്‍ ഷംനാദാണ് അധ്യാപികയുടെ മകന് ടൈറ്റാനിയം കമ്പനിയില്‍ മെക്കാനിക് ആയി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിലെ മറ്റ് പ്രതികളായ പ്രേം കുമാര്‍ ശ്യാം ലാല്‍ എന്നിവരോടൊപ്പം അധ്യാപികയുടെ മകനെ ടൈറ്റാനിയം കമ്പനിയില്‍ കൊണ്ട് വന്ന് ശശികുമാരന്‍ തമ്പിയെ കാണിച്ച് വിശ്വാസ്യത ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് 3 കേസുകളിലായി 3 ഹർജികൾ സമർപ്പിച്ചത്. കന്റോണ്‍മെന്റ്, പൂജപ്പുര , വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസുകളില്‍ ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ് കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ 2022 ഡിസംബർ 18 ന് അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരന്‍ തമ്പി അടക്കമുള്ള കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്.
ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് നവംബർ മാസം വെഞ്ഞാറമൂട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 12 ലക്ഷത്തിൻ്റെ തട്ടിപ്പിനാണ് പൂജപ്പുര സ്റ്റേഷനിൽ കേസ് വന്നത്. 2018 മുതൽ സംഘം പലരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്നാണ് ആരോപണം.
തട്ടിപ്പിനിരയായവരുടെ പക്കല്‍ നിന്നും പണം വാങ്ങിയ ദിവ്യാ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പോലീസ് ഡിസംബർ 18 ന് കസ്റ്റഡിയിലെടുത്തത്. ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ് ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് അപേക്ഷിക്കുന്നവരില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്. 18 ന് രാത്രി തന്നെ ദിവ്യാ നായരുടെ ഭര്‍ത്താവും കേസിലെ മറ്റൊരു പ്രതിയുമായ രാജേഷ് മുങ്ങിയെന്നാണ് പോലീസ് പറയുന്നത്.
ദിവ്യാജ്യോതി പണം വാങ്ങിയ ശേഷം ശശികുമാരൻ തമ്പിയുടെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ പ്രേംകുമാറും ശ്യാം ലാലും ഈ ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തിലെത്തിക്കും. ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ നടത്തുന്നത് ഡിജിഎം ശശികുമാരന്‍ തമ്ബിയായിരുന്നു. ഇന്‍റര്‍വ്യൂവിന് മുമ്പ് പകുതി പണവും ഇന്‍റര്‍വ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്‍റര്‍വ്യു നടത്തിയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംശയം ഒട്ടു തോന്നിയിരുന്നില്ല. ശശികുമാരന്‍ തമ്പിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
2022 ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്‍റോണ്‍മെന്‍റ് പോലീസ് നടപടിയെടുക്കാതെ കേസ് പൂഴ്ത്തുകയായിരുന്നു. പിന്നീട് പരാതിയുമായി വന്ന അഞ്ചു പേരില്‍ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നല്‍കിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ പോലീസ് പൂഴ്ത്തിവെച്ചതായും ആരോപണമുണ്ട്. ഇതടക്കമുള്ള കന്‍റോണ്‍മെന്‍റ് പോലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവന്‍ വെച്ചത്. ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പോലീസിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പണം കൈമാറുന്നതിന്‍റെ വീഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പോലീസിനെ സമീപിച്ചത്. എന്നിട്ടും കന്‍റോണ്‍മെന്‍റ് പോലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിര്‍ദേശത്തിന്‍റെ ഭാഗമായിട്ടാണെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























