ഇസ്ലാമിക പ്രവർത്തനത്തിനും ജീവിക്കാനും ഗൾഫിനെക്കാൾ മികച്ചത് ഇന്ത്യയാണ്! കാന്തപുരത്തിന്റെ വെളിപാട്... സമസ്തയ്ക്ക് നേരം വെളുത്ത് തുടങ്ങി

കേന്ദ്ര സർക്കാരിനോട് ഇടഞ്ഞ് നിന്ന രാഷ്ട്രീയ സാമുദായിക പാർട്ടികൾ ഇപ്പോൾ കാര്യങ്ങൾ ഏകദേശം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുകയാണ്. അതിന്റെ സൂചന ഇതിനോടകം ലഭിക്കുന്നുണ്ട്. നമുക്ക് ലഭിക്കുന്ന ഗുണഫലങ്ങളെ കുറിച്ച് മാത്രം ബോധവാൻമാരായാൽ അത് ആർക്കും തിരിച്ചറിയാവുന്നതേയുള്ളൂ.
ഇന്ത്യയിലേതു പോലെ മതസ്വാതന്ത്ര്യം മറ്റൊരു രാജ്യത്തുമില്ലെന്ന് തുറന്ന് പറയുകയാണ് എപി വിഭാഗം സമസ്ത നേതാവ്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറലായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ല. ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും എപി വിഭാഗം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ പറഞ്ഞു.
കോഴിക്കോട്ട് SSF ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മുസ്ലിങ്ങൾ വെല്ലുവിളി നേരിടുന്നില്ല. ലോകരാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ ഇസ്ലാമികമായി ഇവിടെ പ്രവർത്തനം നടത്തുന്നതുപോലെ നടത്താൻ സൗകര്യമുള്ള ഒരു രാജ്യവുമില്ല. വെള്ളിയാഴ്ച മതപ്രഭാഷണം നടത്താൻ നാട്ടിലൊരു പ്രശ്നവുമില്ലെന്നും അബ്ദുൽ ഖാദർ മുസലിയാർ പറഞ്ഞു.
ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു നാടാണ്. ഇസ്ലാമിക സംഘടനാ പ്രവർത്തനം ഇവിടത്തെ പോലെ ലോകരാജ്യങ്ങളിൽ എവിടെയുമില്ല. സൗദി, ഖത്തർ, യുഎഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ പോലും ഇവിടത്തെ സ്വാതന്ത്ര്യമില്ല. മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലുമില്ല. അതുകൊണ്ട് ഇക്കാര്യം അംഗീകരിച്ചേ മതിയാകൂ.
ഇവിടെ കേന്ദ്ര മുശാവിറമുതൽ മേഖല മുശാവിറ വരെയുള്ള തലത്തിൽ നമുക്ക് പ്രവർത്തിക്കാൻ കഴിയുന്നു എന്ന ചാരിദാർധ്യം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. താഴെത്തട്ടുവരെ മതപ്രവർത്തന സ്വാതന്ത്ര്യം മറ്റൊരു രാജ്യത്തുമില്ലെന്നും പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാറും ചൂണ്ടിക്കാട്ടി. കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചിരുന്നു.
തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്നും സുന്നികളുടെ ആശയം തീവ്രവാദത്തിന് എതിരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം എ.പി. അബുബേക്കർ മുസലിയാറും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സംസ്കാരം മാറ്റിമറിക്കാൻ ആരെയും അനുവദിക്കരുത്. ഭീകരവാദം വിജയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സമസ്ത നേതാവിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി SSF പിന്നാലെ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായി കാണണമെന്നും ഭരണകൂടത്തോടുളള വിമർശനം തുടരുമെന്നും SSF പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. സർക്കാരിൻറെ നയങ്ങളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല. ഫാസിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളോട് യോജിക്കാനാവില്ല.
ഭരണകൂടത്തോട് ശക്തമായ വിമർശനങ്ങൾ ഉയർത്തിക്കൊണ്ടുതന്നെ രാഷ്ട്രമൂല്യങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാർഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്. സംഘപരിവാറിൻറെ വെറുപ്പിന്റെ രാഷ്ട്രീയത്തെ വെറുപ്പ് കൊണ്ട് നേരിടാനാവില്ല. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാർ അനുകൂല നിലപാടെന്ന് വ്യാഖ്യാനിക്കരുത്.
പൗരാണിക കാലം മുതൽ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടെത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങൾക്കൊപ്പം പൗരസമൂഹവും ഇക്കാര്യത്തിൽ ജാഗരൂകാരാവണമെന്നും എസ്.എസ്.എഫ്. ആവശ്യപ്പെട്ടു. സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഡോ. അബൂബക്കർ കാടാമ്പുഴയാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
ഇതിന് മുൻപും സമസ്ത നേതാക്കളിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു. അത് വഖഫ് വിഷയത്തിലായിരുന്നു. സുന്നി വേദിയിൽ രാഷ്ട്രീയ ചായ്‍വിനെ ചൊല്ലിയായിരുന്നു സമസ്ത നേതാക്കൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ നടന്നത്. മുഷാവറ അംഗങ്ങളായ ബഹാവുദ്ദിൻ നദ് വിയും മുക്കം ഉമർ ഫൈസിയുമാണ് സംഘടനയുടെ ഇടത് ചായ്‍വിനെ ചൊല്ലി ഇടഞ്ഞത്.
SKSSF വിശദീകരണയോഗത്തിൽ ബഹാവുദ്ദിൻ നദ്‍ വി വഖഫ് വിഷയത്തെച്ചൊല്ലി സമസ്ത അധ്യക്ഷനെ പരോക്ഷമായി വിമർശിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. തുടർന്ന് സംസാരിച്ച സമസ്തയിലെ ജിഫ്രി തങ്ങൾ പക്ഷപാതിയും ലീഗ് വിരുദ്ധനുമായ മുക്കം ഉമർ ഫൈസി സമസ്തയുടെ നിലപാടിനെ ആരും ചോദ്യം ചെയ്യേണ്ടെന്ന് തുറന്നടിച്ചിരുന്നു.
മുസ്ലീം ലീഗ് തന്നെ ഇടത് പക്ഷത്തേക്ക് നീങ്ങുമ്പോൾ സമസ്തയെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. സമസ്തയെ വിമർശിക്കുന്ന മുസ്ലിം ലീഗ് താമസിയാതെ ഇടത് മുന്നണിയിലെത്തുമെന്നും ഉമർ ഫൈസി പരിഹസിച്ചു. രാഷ്ട്രീയ നിലപാടിനെച്ചൊല്ലി സമസ്‍തയ്ക്കുള്ളിൽ രണ്ട് ചേരികൾ രൂപപ്പെട്ടെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് മുതിർന്ന നേതാക്കളുടെ പൊതുവേദിയിലെ ഏറ്റുമുട്ടൽ. ലീഗിനോട് ഇടഞ്ഞ് ഇടതുമുന്നണിയുമായി അടുപ്പം പുലർത്താൻ സമസ്ത അധ്യക്ഷനടക്കമുള്ളവർ ശ്രമിച്ചതോടെയാണ് ചേരിതിരിവ് ശക്തമായത്.
https://www.facebook.com/Malayalivartha


























