ചങ്കിടിച്ച് സഖാക്കള്‍... മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം: ദുരിതാശ്വാസ നിധി കേസില്‍ ലോകായുക്താ വിധി; കോടതിയുടെ വിധി അനുസരിച്ചാകും മുഖ്യമന്ത്രിയുടെ ഭാവി; ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലാത്തത് തിരിച്ചടി

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് അതി നിര്‍ണായകമാണ്. ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയില്‍ ലോകായുക്ത ഇന്ന് വിധി പറയും. ഗവര്‍ണറെ പിണക്കിയതിനാല്‍ വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ പഴയ നിയമമാണ് നിലനില്‍ക്കുന്നത്. ലോകായുക്ത വിധി എതിരായാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിര്‍ബന്ധമായും രാജിവെക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്.
കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് മരിച്ച പൊലിസുകാരന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയതിന് എതിരെയാണ് കേസെടുത്തത്.
പണം അനുവദിക്കുന്നതില്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. 2022 മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായി. ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറഞ്ഞില്ല. തുടര്‍ന്ന് പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.
എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്.
വിധി മുന്നില്‍ കണ്ട് ലോകായുക്ത നിയമം തന്നെ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ നിയമസഭ പാസാക്കി. എന്നാല്‍ ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടിരുന്നില്ല. ലോകായുക്ത നിയമം 14 വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടര്‍ന്ന് കെടി ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. സമാനമായ വകുപ്പിലെ കേസില്‍ വിധി എതിരായാല്‍ പിണറായി വിജയനും സ്ഥാനം ഒഴിയേണ്ടിവരും.
https://www.facebook.com/Malayalivartha
























