ഒരുവശത്ത് ജനം ഇളകുമ്പോഴും... ചിന്നക്കനാലില്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല; എവിടെ വിടണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി; അരിക്കൊമ്പന്റെ വിജയം മറ്റാനകള്‍ക്കും രക്ഷയാകുന്നു

കുറേ നാളുകളായി ഒരാനയാണ് ചര്‍ച്ചകളില്‍ നിറയെ. അരിക്കൊമ്പന്‍. ഇന്നലെ അരിക്കൊമ്പനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ചിന്നക്കനാലില്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടില്‍ കേരള ഹൈക്കോടതി. എവിടെ വിടണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാല്‍ കോടതി എതിര്‍ക്കില്ലെന്നും പറഞ്ഞു. പുല്‍മേടുകള്‍ കളഞ്ഞു യൂക്കാലിമരങ്ങള്‍ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി.
ഈ സമയത്ത് ആരാണ് അരിക്കൊമ്പന്‍ എന്നറിയണം. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ, ആനയിറങ്കല്‍ എന്നിവിടങ്ങളില്‍ നിരന്തരം ശല്യക്കാരായ കാട്ടാനകളില്‍ ഒരുവനാണ് അരിക്കൊമ്പന്‍. പ്രായം 30-നും നാല്‍പ്പതിനും ഇടയില്‍. രണ്ടുപതിറ്റാണ്ടിലേറെയായി ഇടുക്കിയില്‍ അരിക്കൊമ്പന്റെ ശല്യമുണ്ട്. ചിന്നക്കനാലിലെ ജനവാസമേഖലയായ 301 കോളനിയിലും പരിസരപ്രദേശങ്ങളിലുമാണ് അരിക്കൊമ്പന്റെ പരാക്രമങ്ങളിലേറെയും.
റേഷന്‍കടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകര്‍ത്ത് അരി ഉള്‍പ്പെടെയുള്ളവ അകത്താക്കുന്നതാണ് ഈ കൊമ്പന്റെ ശീലം. ഇതോടെയാണ് അരിക്കൊമ്പനെന്ന പേരുവീണത്. എട്ടുവര്‍ഷത്തിനിടെ അരിക്കൊമ്പന്‍ 15 തവണ റേഷന്‍കടകളില്‍ കയറി. കട തകര്‍ത്ത് ഉള്ളിലുള്ള അരിയും ഗോതമ്പും ആട്ടയുമൊക്കെ കഴിക്കും. ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒരുതവണ ആന അകത്താക്കുന്നത്.
മാര്‍ച്ച് 16-ന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായെത്തിയ ലോറി തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അരി, പഞ്ചസാര തുടങ്ങിയവ അരിക്കൊമ്പന്‍ അകത്താക്കി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ തമിഴ്നാട്ടില്‍നിന്ന് സാധനങ്ങളുമായി വന്ന ലോറിയായിരുന്നു ഇത്.
പന്തല്ലൂര്‍ മെക്കന-2 (പി.എം.-2), പാലക്കാട് ടസ്‌കര്‍-7 (പി.ടി.-7) എന്നീ ശല്യക്കാരായ കാട്ടാനകളെ സമീപകാലത്ത് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കിയതോടെയാണ് ഇടുക്കിയിലും സമാന ആവശ്യമുയര്‍ന്നത്. കാലങ്ങളായി ചിന്നക്കനാലില്‍ പ്രശ്‌നക്കാരനായ അരിക്കൊമ്പനെ പിടികൂടി കൂട്ടിലാക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍, വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ഹൈക്കോടതി അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് ഉത്തരവിട്ടു. കൂടുതല്‍ തീറ്റയും വെള്ളവുമുള്ള മേഖലയായതിനാല്‍ മനുഷ്യര്‍ക്ക് ആന ശല്യമുണ്ടാക്കാനിടയില്ല എന്ന നിഗമനത്തിലാണ് തീരുമാനം.
അരിക്കൊമ്പന്‍ ഇതുവരെ ഏഴുമനുഷ്യരെ കൊന്നിട്ടുണ്ടെന്നും മൂന്നുപേരുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നുമാണ് വനംവകുപ്പിന്റെ കണക്ക്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 22 വീടുകളും ആറ് കെട്ടിടങ്ങളും മൂന്ന് റേഷന്‍കടകളും അരിക്കൊമ്പന്‍ തകര്‍ത്തിട്ടുണ്ട്.
18 വര്‍ഷത്തിനിടെ അരിക്കൊമ്പന്‍ 180-ല്‍പ്പരം കെട്ടിടങ്ങള്‍ തകര്‍ത്തതായി പറയുന്നു. ആക്രമണത്തില്‍ വീടുകളുംമറ്റും തകര്‍ന്ന് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണിവ. ഏക്കറുകണക്കിന് കൃഷിയും നശിപ്പിച്ചതായി പറയുന്നു.
അഞ്ചുവര്‍ഷംമുമ്പ് അരിക്കൊമ്പനെ പിടിക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. മയക്കുവെടി വെച്ചെങ്കിലും ചെങ്കുത്തായ പ്രദേശത്തുനിന്ന് ആനയെ പിടികൂടി കൂട്ടിലടയ്ക്കാനായില്ല. അതോടെ ആ ദൗത്യം പാളി.
മയക്കുവെടിവെച്ച് പിടികൂടിയാല്‍ ആനയുടെ കഴുത്തില്‍ ബെല്‍റ്റ് കെട്ടി അതില്‍ ജി.പി.എസ്. റേഡിയോ കോളര്‍ ധരിപ്പിക്കും. ജി.പി.എസ്. ട്രാക്കറും ആക്‌സിലറോ മീറ്ററും ഇതിലുണ്ടാകും. റേഡിയോ കോളറില്‍നിന്നുള്ള വിവരങ്ങള്‍ ഉപഗ്രഹസഹായത്തോടെ വനംവകുപ്പിന് ലഭിക്കും. ഇതിലൂടെ, ആന നില്‍ക്കുന്ന സ്ഥലം കൃത്യമായി കണക്കാക്കാനാകും. ആന ജനവാസ മേഖലയിലേക്ക് എത്തുന്നത് മുന്‍കൂട്ടി അറിഞ്ഞ് ജനങ്ങള്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കാനാകും. ആക്‌സിലറോ മീറ്ററില്‍നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച് ആനയുടെ സഞ്ചാരത്തിന്റെ വേഗവും മനസ്സിലാക്കാനാകും.
https://www.facebook.com/Malayalivartha

























