വാഹനം തടയാതെ, ഗതാഗത നിയമലംഘനങ്ങൾ തടയാം... 20 മുതൽ കാമറയിലൊപ്പിയെടുത്ത് പിഴയിടും...സംസ്ഥാനവ്യാപകമായി സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.ഐ), കാമറകളുടെ പ്രവർത്തനോദ്ഘാടനം ഉടൻ ഉണ്ടാവും...
വാഹനം തടയാതെ, ഗതാഗത നിയമലംഘനങ്ങൾ ഈ മാസം 20 മുതൽ കാമറയിലൊപ്പിയെടുത്ത് പിഴയിടും. സംസ്ഥാനവ്യാപകമായി സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.ഐ) കാമറകളുടെ പ്രവർത്തനോദ്ഘാടനം അന്ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് എ.ഐ കാമറകൾ വഴി പിഴയിനത്തിൽ വൻതുക ലഭിക്കും.ദേശീയ, സംസ്ഥാന പാതകളിലടക്കം കാമറകൾ സ്ഥാപിച്ചു. 675 കാമറകളും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്താനാണ്. ഇവയ്ക്കും മഞ്ഞവര മുറിച്ചുകടക്കൽ, വളവുകളിൽ വരകളുടെ അതിർത്തി ലംഘിച്ച് ഓവർടേക്കിംഗ് ഉൾപ്പെടെ നിയമ ലംഘനങ്ങൾക്കും നിലവിലെ പിഴ തന്നെയായിരിക്കും.എല്ലാ ജില്ലകളിലും കൺട്രോൾ റൂമുണ്ടാകും.
കാമറയിൽ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോൾ മെസേജായി അയയ്ക്കും.റോഡപകടം കുറയ്ക്കാൻ ആവിഷ്കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച് കെൽട്രോൺ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.എ.ഐ കാമറകൾ പൊലീസ് വകുപ്പിന്റെ കാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്.ശേഖരിക്കുന്ന ഡേറ്റയും കാമറ ഫീഡും പൊലീസിന് ആവശ്യാനുസരണം നൽകും. ഡേറ്റകൾ എക്‌സൈസ്, മോട്ടോർ വാഹനം, ജി.എസ്.ടി വകുപ്പുകൾക്കും കൈമാറും. കേടാവുന്ന കാമറകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മാറ്റിസ്ഥാപിക്കും.
ലംഘനം വെവ്വേറെ പിടിക്കും
1. അനധികൃത പാർക്കിംഗ് കണ്ടുപിടിക്കാൻ 25 കാമറകൾ
2. അമിതവേഗത കണ്ടുപിടിക്കുന്ന 4 ഫിക്സഡ് കാമറകൾ
3. മോട്ടോർവാഹന വകുപ്പിന്റെ വാഹനനത്തിൽ 4 കാമറകൾ
4. റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാൻ 18 കാമറകൾ
പിഴത്തുക
ഫോൺ വിളി₹2000
അമിതവേഗം₹1500
ഹെൽമറ്റ്, സീറ്റ് ബെൽറ്റ്₹500
അനധികൃത പാർക്കിംഗ്₹250
നടപ്പാക്കും മുമ്പ് വേണംബോധവത്കരണം
എ.ഐ കാമറയുപയോഗിച്ച് വൻതോതിൽ പിഴയീടാക്കുംമുമ്പ് നിയമലംഘനങ്ങൾ കുറയ്ക്കാനുള്ള ബോധവത്കരണം നടത്തിയിട്ടില്ല. അത്യന്താധുനിക കാമറകളൊരുക്കുമ്പോൾ റോഡുകളുടെ നിലവാരമുയർത്തണം.
വാഹനയാത്രികർക്ക് കാണാവുന്ന തരത്തിൽ റോഡുകളും വരകളും ക്രമീകരിക്കണം.തിരക്കേറിയ ജംഗ്ഷനുകളിൽ അടുത്തിടെ റോഡിൽ പതലരം വരകളിട്ടു. മഞ്ഞയും വെള്ളയുമുണ്ട്. ഇവ എന്താണെന്ന് ഭൂരിപക്ഷം പേർക്കുമറിയില്ല. രാത്രിയിൽ വ്യക്തമായി കാണാവുന്ന തരത്തില്ല വരകളും സിഗ്നലുകളും. എന്നാൽ രാത്രിയിലടക്കം എ.ഐ കാമറകൾ എല്ലാം കൃത്യമായി ഒപ്പിയെടുക്കും.കർണാടകയിൽ എ.ഐ കാമറകൾ സജ്ജമാക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ബോധവത്കരണം നടത്തി. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലും പക്ഷേ, ബോധവത്കരണ നടപടി പ്രഖ്യാപിച്ചില്ല. ഇനി ഒരാഴ്ച ശേഷിക്കെ എത്രത്തോളം ബോധവത്കരണം നടത്താനാകുമെന്ന ചോദ്യവും ബാക്കി.
https://www.facebook.com/Malayalivartha