ലോകായുക്തക്കെതിരെ ഗവർണർക്ക് പരാതി....ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് സുപ്രിംകോടതിയുടെ മാർഗരേഖകൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു.. ജസ്റ്റിസ് സിറിയക് ജോസഫിനെയും ജസ്റ്റിസ് ഹാറൂൺ റഷീദിനെയും ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും പരാതിയിലുണ്ട്....

ലോകായുക്തക്കെതിരെ ഗവർണർക്ക് പരാതി. ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് സുപ്രിംകോടതിയുടെ മാർഗരേഖകൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. ജസ്റ്റിസ് സിറിയക് ജോസഫിനെയും ജസ്റ്റിസ് ഹാറൂൺ റഷീദിനെയും ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും പരാതിയിലുണ്ട്.
1997 മെയ് ഏഴാം തീയതി സുപ്രിംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ജഡ്‌ജിമാർ ഏതെങ്കിലും തരത്തിലുള്ള ഗിഫ്റ്റോ ആതിഥേയത്വമോ കുടുംബാംഗങ്ങളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ സ്വീകരിക്കാൻ പാടില്ലെന്ന് ഈ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയാണ് ലോകായുക്തയും ഉപലോകായുക്തയും പ്രവർത്തിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്ത് വിവാദത്തിൽ. ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി പരാതിക്കാരൻ ആർ.എസ് ശശികുമാർ പറഞ്ഞു. പി.ആർ.ഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.
ചൊവ്വാഴ്ച നിയമസഭയുടെ മെമ്പേഴ്‌സ് ലോഞ്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് ഒരുക്കിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും, മന്ത്രിമാരും, പ്രതിപക്ഷനേതാവുമെല്ലാം ഇഫ്താറിൽ പങ്കെടുത്തിരിന്നു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ഇഫ്താറിൽ പങ്കെടുത്തതിനെ ചൊല്ലിയാണ് ഇപ്പോൾ വിവാദം. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ഫുൾ ബഞ്ചിന് വിടാനുള്ള തീരുമാനം കഴിഞ്ഞാഴ്ചാണ് ലോകായുക്ത പുറപ്പെടുവിച്ചത്. ഈ വിധി മുഖ്യമന്ത്രിക്ക് വലിയ ആശ്വാസവുമായിരിന്നു. ലോകായുക്ത ഫുൾ ബെഞ്ച് ഈ മാസം 12 ന് കേസ് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെയും ഉപലോകായുക്തയുടേയും സാന്നിധ്യത്തെയാണ് പരാതിക്കാരൻ ആർ.എസ് ശശികുമാർ ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും ഇപ്പോഴത്തേത് അനാവശ്യ വിവാദമാണെന്നുമാണ് സർക്കാർ വിശദീകരണം. ചാനലുകൾക്ക് പി.ആർ.ഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെയും ഉപലോകായുക്തയേയും ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























