ലൈഫ് മിഷൻ ഇടപാടിന്റെ ഗൂഢാലോചന മുതൽ ശിവശങ്കർ പങ്കാളിയും അഴിമതിയുടെ ഗുണഭോക്താവുമാണ്; ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിനെതിരെ ഇ.ഡി എറണാകുളം അഡി. സെഷൻസ് കോടതിയിൽ ആദ്യകുറ്റപത്രം സമർപ്പിച്ചു
ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായകമായ നീക്കം കഴിഞ്ഞ ദിവസം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുകയാണ്. അതായത്, എം.ശിവശങ്കറിനെതിരെ ഇ.ഡി എറണാകുളം അഡി. സെഷൻസ് കോടതിയിൽ ആദ്യകുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്ന ശ്രദ്ധേയമായ കാര്യങ്ങൾ ഇതാണ്; ലൈഫ് മിഷൻ ഇടപാടിന്റെ ഗൂഢാലോചന മുതൽ ശിവശങ്കർ പങ്കാളിയാണെന്നും അഴിമതിയുടെ ഗുണഭോക്താവാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
അറസ്റ്റിലായി 60 ദിവസം കഴിഞ്ഞാൽ സ്വാഭാവികജാമ്യംകിട്ടും. അതിനാൽ കുറ്റപത്രം സമർപ്പിച്ചത് 59–ാം ദിവസമായിരുന്നു. തൃശൂർ വടക്കാഞ്ചേരിയിൽ ഭൂരഹിതർക്ക് വീട് നിർമ്മിച്ച് കൊടുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേടുണ്ടെന്നാരോപിച്ചുള്ള കേസിലായിരുന്നു കുറ്റപത്രം ഇ ഡി സമർപ്പിച്ചത്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് നടത്തിയ കേസിന്റെ അന്വേഷണത്തിനിടയിൽ ബാങ്ക് ലോക്കറിൽ ഒരു കോടി രൂപയുടെ കറൻസി നോട്ട് കണ്ടെത്തി.
ഇതാണ് ഈ കേസിലെ തൊണ്ടി മുതൽ. ഇ.ഡിയുടെ കേസ് ഈ തുക സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനിക്ക് ലൈഫ് മിഷൻ പദ്ധതിയുടെ കരാർ അനുവദിക്കാൻ ശിവശങ്കർ കൈപ്പറ്റിയ കോഴയാണെന്നാണ്. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, മറ്റു പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ തുടങ്ങിയവർക്കെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കേന്ദ്രസർക്കാരിന്റെ അറിവില്ലാതെ 19കോടിരൂപയുടെ വിദേശസഹായം സ്വീകരിച്ച് അതിൽ 4.5 കോടിരൂപ കമ്മിഷനായി തട്ടിയെടുത്തെന്നതാണ് കേസ്. ഈ കേസിലാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഈ പണത്തിൽ ഒരുകോടിരൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തുകയായിരുന്നു . സ്വപ്നയടക്കമുള്ളവരുടെ കുറ്റസമ്മതമാണ് കേസിലേക്ക് നയിച്ചത്. കുറ്റപത്രം സൂക്ഷ്മ പരിശോധനയ്ക്കുശേഷം കോടതി ഫയലിൽ സ്വീകരിക്കുവാനൊരുങ്ങുകയാണ്.
https://www.facebook.com/Malayalivartha