മാധ്യമപ്രവർത്തനം ഒരു ജോലിയാണ്.ഒരു പത്രത്തിൽ വന്ന കാർട്ടൂണിനെയും വരച്ച കാർട്ടൂണിസ്റ്റിനെയും ആക്രമിക്കുകയാണ് ഇപ്പോൾ DYFI ചെയ്യുന്നത്
കേരളം കെ-റെയിലിന് വച്ച വെള്ളം കേന്ദ്രം വാങ്ങി വച്ചു എന്ന് മാത്രമല്ല വന്ദേഭാരത് കേരളത്തിൽ എത്തുകയും ചെയ്തു. ആ ദേഷ്യത്തിലും ചൊരുക്കിലുമാണ് സിപിഐ -എം ഉം,അവരുടെ യുവജന വിദ്യാർത്ഥി സംഘടനകളുമൊക്കെ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്നതുപോലെ ഒരു പത്രത്തിൽ വന്ന കാർട്ടൂണിനെയും വരച്ച കാർട്ടൂണിസ്റ്റിനെയും ആക്രമിക്കുകയാണ് ഇപ്പോൾ DYFI ചെയ്യുന്നത്. മാധ്യമപ്രവർത്തനം ഒരു ജോലിയാണ്... പലപ്പോഴും,പല സ്ഥാപനങ്ങളിലും സ്വന്തം അഭിപ്രായങ്ങളിലൂന്നി ജോലിചെയ്യാൻ കഴിയണമെന്നില്ല.
സ്ഥാപനം ആവശ്യപ്പെടുന്നതുപോലെയോ , സ്താപനത്തിന്റെ ശൈലിക്കനുസരിച്ചോ ഒക്കെയാവും ജോലി ചെയ്യേണ്ടിവരുക. പിന്നെ, ഭരിക്കുന്ന പാർട്ടിയുടെ തെറ്റുകുറ്റങ്ങളും പോരായ്മകളും ഭരണപക്ഷത്തിന്റെ മുഖപ്പത്രത്തിലൊഴികെ മറ്റൊരിടത്തും വാഴ്ത്തപ്പെടില്ല എന്നതെങ്കിലും ഈ സഖാക്കൾ മനസിലാക്കണം . വിമർശനങ്ങളുണ്ടാവും ... തികച്ചും സ്വാഭാവികം.
അത് ഉൾക്കൊള്ളാനും അതിൻരേതായ അർത്ഥത്തിൽ മനസിലാക്കി പ്രവർത്തിക്കാനും കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് രാഷ്ട്രീയം,എന്ത് പൊതുപ്രവർത്തനം? യങ് ഇൻഡ്യ ആസ്ക് എന്ന ഏപ്രിൽ 23 ന് നടക്കുന്ന പരിപാടിയെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിലുണ്ടായ സംഭവങ്ങളും തുടർന്ന് പത്രത്തിൽ വന്ന പ്രമുഖ കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ കാർട്ടൂണുമാണ് ഇപ്പോൾ DYFI യെ ചൊടിപ്പിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ നടത്തിയ വാർത്താ സമ്മേളനത്തിലെ വന്ദേഭാരത് എക്‌സ്‌പ്രസുമായി ബന്ധപ്പെട്ട മറുപടി വളച്ചൊടിച്ചു എന്നാണ് സംസ്ഥാന സെക്രട്ടറി വി കെ സനോജ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരിക്കുന്നത്. അതിരൂക്ഷമായ വാക് പോരിന് തന്നെ തുടക്കമിട്ടിരിക്കുകയാണ് സനോജ്.
ഇത് അതിവിശാലമായി റിപ്പോർട്ട് ചെയ്ത്, പാർട്ടി മുഖപ്പത്രമായ ദേശാഭിമാനിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കാർട്ടൂണിസ്റ്റ് ഗോപീകൃഷ്‌ണന്റെ സംഘപരിവാർ പക്ഷപാതിത്വവും ആ കൂടാരത്തിനോട് അടിമപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ കാർട്ടൂൺ നിലവാരവും പുതിയ കാര്യമല്ല എന്നാണ് ദേശാഭിമാനി പറഞ്ഞിരിക്കുന്നത്.
സിപിഐ എം ചെയ്യുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങിയാൽ അത് മികച്ചതും, വിമർശിച്ചാൽ അത് സംഘപരിവാർ ചിന്താഗതിയും ആവുന്നതിലെ ഔചിത്യമില്ലായ്മ ഇവർക്ക് എന്ന് മനസിലാവുമെന്നറിയില്ല. മാധ്യമങ്ങൾ നാളിതുവരെ അവർ നടത്തിക്കൊണ്ടിരുന്ന സിൽവർ ലൈൻ വിരുദ്ധ സാഹിത്യത്തിന് ഒരു കച്ചിത്തുരുമ്പായാണ് വന്ദേ ഭാരത് ട്രെയിനിനെ കണ്ടതെന്നും അതിന്റെ മുനയൊടിക്കുന്ന വാക്കുകൾ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നിന്ന് കേട്ടപ്പോഴുള്ള അസ്വസ്ഥതയാണ് ഈ വ്യാജ വാർത്ത നൽകലെന്നും സനോജ് ഫെയ്സ് ബുക്കിൽ ഫറയുന്നു.
കെ-റെയിൽ കട്ടപ്പുറത്താവുകയും സംസ്ഥാനത്തോട് ഒരക്ഷരം പറയാതെ വന്ദേഭാരത് എത്തുകയും ചെയ്തതിലുള്ള എതിർപ്പ് പല രൂപത്തിൽ പാർട്ടി അറിയിക്കുന്നുണ്ട്. വേഗതക്കുറവാണെന്നും സ്റ്റോപ്പില്ലെന്നും, നിരക്ക് കൂടുതലാണെന്നുമൊക്കെ ബാലിശമായ പരാമർശങ്ങൾ നടത്തി സ്വയം വിലകളയുന്നതിനിടയ്ക്കാണ്, വന്ദേഭാരത് വിഷയം രിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളോടുള്ള ഈ നിലപാടും.
മറ്റു പല സംസ്ഥാനങ്ങളിലും നേരത്തെ ആരംഭിച്ച വന്ദേ ഭാരത് പതിനഞ്ചാമത്തെ സർവീസായാണ് കേരളത്തിൽ എത്തിച്ചേർന്നതെന്നും കേരളത്തിന് എന്നോ ലഭിക്കേണ്ട വന്ദേ ഭാരത് കേരളത്തിന് വളരെ വൈകി ലഭിച്ചപ്പോൾ, ബിജെപി അതിനെ വലിയ സംഭവമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് എന്നുമൊക്കെ സനോജ് ഫെയ്സ്ബുക്കിൽ കുറിക്കുന്നു. 21 മിനിറ്റ് നീണ്ട വാർത്താ സമ്മേളനത്തിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറിയായ സനോജോ സംസ്ഥാന അധ്യക്ഷൻ വി വസീഫോ ഒരിടത്തും "വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ എത്തിച്ചത് കേരളത്തോടുള്ള വിരോധത്തിൽ" എന്ന് പറഞ്ഞിട്ടില്ല എന്നാണ് പറയുന്നത്.
മാത്രമല്ല സനോജ് പറഞ്ഞതിന്റെ വിപരീത അർത്ഥത്തിലുള്ള ആശയമായാണ് ബോധപൂർവ്വംകാർട്ടൂണാക്കിയത് എന്നുമൊക്കെയാണ് സനോജിന്റെ വാദം. എന്നാൽ നിങ്ങളിത് കേൾക്കൂ....സനോജ് ഫെയ്സ്ബുക്കിലെഴുതിയ പോസ്റ്റിലെ വരികളാണ്... കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കെ. റെയിൽ, ദേശീയ പാതാ വികസനം അടക്കമുള്ള പദ്ധതികൾ ഇടതു സർക്കാർ മുന്നോട്ട് വച്ചപ്പോൾ അതിനോടൊക്കെ അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് ബിജെപിയും കോൺഗ്രസ്സും അടക്കമുള്ള കക്ഷികൾ സ്വീകരിച്ചത്.
സിൽവർ ലൈനിന് ബദലാണ് വന്ദേ ഭാരത് എന്ന് പ്രചരിപ്പിച്ച് കേരളത്തിന്റെ അത്തരം വികസന കാര്യങ്ങൾ ഇനി ചർച്ച ചെയ്യേണ്ടതില്ല എന്ന് സ്ഥാപിക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയം ഉണ്ട്. അത് കേരളത്തോടുള്ള വിരോധത്തിൽ നിന്ന് ഉൾപ്പെടെ രൂപപ്പെടുന്ന ഒരു രാഷ്ട്രീയമാണ്. എന്നുതന്നെയാണ് സനോജ് കുറിച്ചിട്ടുള്ളത്.
പ്രിയ സഖാക്കളേ, കാർട്ടൂൺ കലയും, രാഷ്ട്രീയവും, ആശയങ്ങളും ഒക്കെ ഒന്നിക്കുന്ന ഒരു ആശയ സംവേദന രീതിയാണ്. പിന്നെ ഗോപീകൃഷ്ണൻ എന്ന കാർട്ടൂണിസ്റ്റിന് ജോലിചെയ്യുന്ന മാധ്യമം അനുവദിച്ചു കൊടുക്കുന്ന ഒരു സ്പെയിസ് ഉണ്ട്, ഇടം...ഇവതിനുള്ളിൽ നിന്നുകൊണ്ടാണ് ആവിഷ്കരിക്കുന്നത്.
അല്ലാതെ നിങ്ങളുടെ പാർട്ടി ഓഫീസിൽ ഇരുന്നല്ല. ആവിഷ്കാര സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് ഓരോരുത്തരും പുലരുന്നത്. അതുകൊണ്ട് പാർട്ടിക്കെതിരായി ആരെങ്കിലും വാക്കുകളായോ കാർട്ടൂണായോ ശബ്ദമുയർത്തിയാൽ ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് സ്വയം മെച്ചപ്പെടാൻ ശ്രമിക്കുകയോ, അതിനെ അതിന്റെ വഴിക്ക് വിടുകയോ വേണം. അല്ലാതെ ഇങ്ങനെ അലമുറയിടുന്നത് സ്വന്തം പൊള്ളത്തരത്തിൽ നിന്നുണ്ടാവുന്ന ശബ്ദമാണെന്ന് ആരെങ്കിലും പറഞ്ഞാൽ, കേൾക്കാതെ നിവർത്തിയില്ല.
സനോജോ പാർട്ടി പ്രവർത്തരോ പാർട്ടി നേതാക്കളോ പറയുന്നതുപോലെ കാര്യങ്ങളെ ഉൾക്കൊള്ളുകയും വിമർശിക്കുകയും വേണം എന്ന് വാശിപിടിക്കാനാവുന്നതെങ്ങനെ? വന്ദേഭാരതിന്റെ വരവേൽപിനും പ്രചരണത്തിനും തികച്ചും രാഷ്ട്രീയം ഉണ്ട് െന്ന് പറഞ്ഞുകൊണ്ട് വിശദമാക്കുന്നതൊക്കെ വ്യക്തമായ രാഷ്ട്രീയത്തോടെ ആവുമ്പോൾ, പ്രസംഗത്തിന്റെ ആകെത്തുക ഗോപീകൃഷ്ൻ അങ്ങനെ അവതരിപ്പിച്ചു.
അടിമുടി നീളുന്ന സോഷ്യൽമീഡിയ- വെർബൽ ഡയേറിയ പോലെയല്ല, ഇത്തിരിപ്പോന്ന ചതുരത്തിനുള്ളിൽ ആശയം അവതരിപ്പിക്കുന്ന കാർട്ടൂൺ.ഇനി ഇതിനും കലാപാഹ്വാനത്തിന് കേസെടുക്കുമായിരിക്കാം. ആവിഷ്കാര ,സ്വാതന്ത്ര്യ്ം എന്തെന്ന് മനസിലാവുന്നില്ലേ ഇപ്പോഴത്തെ കുട്ടി സഖാക്കൾക്ക്.
സാക്ഷാൽ എം.എപഫ ഹുസൈൻ ദേവീസങ്കൽപ്പത്തെ കളങ്കപ്പെടുത്തി എന്ന് സംഘപരിവാർ മുറവിളികൂട്ടിയ അതേ നിലവാരത്തോടെ തന്നെയല്ലേ ഇപ്പോൾ നിങ്ങളും പ്രതികരിച്ചിരിക്കുന്നത്. ആരെയൊക്കെ, എന്തിനെയൊക്കെ നിങ്ങൾ അടക്കിവയ്ക്കും. മാധ്യമങ്ങളെയും, മാധ്യമപ്രവർത്തകരെയും, എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യരെയും നിങ്ങൾ ചെറുത്ത് തോൽപ്പിക്കുമോ? ധീര കാഹളം മുഴക്കി നിങ്ങൾ ഭരിക്കുന്നത്, കേരളത്തിലാണ്.
പ്രബുദ്ധരായ മനുഷ്യരുടെ കേരളത്തിൽ. പ്രബുദ്ധതയും ആവിഷ്കാരവുമൊന്നും ഇടത് സൈദ്ധാന്തികരുടെ മാത്രം കുത്തകയല്ല. കടിച്ചാൽ പൊട്ടാത്ത പദപ്രയോഗങ്ങളും വാചകക്കസർത്തും നടത്തി കൊള്ലരുതായ്മകളിൽ നിന്ന തടിയൂരുന്ന പതിവു ശൈലി മാറ്റിപ്പിടിച്ച്, ചുറ്റുമുള്ളതിനോടൊക്കെ സഹിഷ്ണുത കാണിക്കുന്നതല്ലേ ഉചിതം. മൂക്കും മുന്നേ പഴുക്കാൻ നോക്കാതെ, കൃത്യമായ മൂപ്പെത്താൻ നോക്കൂ കുട്ടി സഖാക്കളേ....
https://www.facebook.com/Malayalivartha