കള്ളക്കടത്ത് കേസിൽ നിന്നും മുഖ്യമന്ത്രി ഊരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാൻ ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം, കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് ശിവശങ്കറിനെക്കൊണ്ടു തന്നെ പിണറായിക്കെതിരെ പറയിക്കുക എന്നത്, ലോകസഭാ തിരഞ്ഞടുപ്പിന് ഇനി 10 മാസം... അപ്പോഴറിയാം കേന്ദ്രം കൂട്ടുന്ന കഷായത്തിൻ്റെ രുചി
മുഖ്യമന്ത്രി പിണറായി വിജയന് സ്വർണ്ണ കള്ളക്കടത്ത് കേസിൽ നിന്നും ഊരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം 59-ാം ദിവസം ഇ ഡി സമർപ്പിച്ചത്. 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലായിരുന്നെങ്കിൽ വിഷുദിനത്തിൽ ശിവശങ്കർ ജയിൽ മോചിതനാകുമായിരുന്നു. അതായത് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു.
കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് ശിവശങ്കറിനെക്കൊണ്ടു തന്നെ പിണറായിക്കെതിരെ പറയിക്കുക എന്നാണ്. നടന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞെങ്കിൽ ഇതിനു മുമ്പ് തന്നെ ശിവശങ്കറിന് ജയിൽ മോചിതനാകാമായിരുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കേന്ദ്ര സർക്കാരിൻ്റെ അറിവോ സമ്മതമോ കൂടാതെ 19 കോടി വാങ്ങി അതിൽ നിന്നും നാലര കോടി രൂപ ശിവശങ്കരൻ തട്ടിയെന്നാണ് സ്വപ്ന അടക്കമുള്ളവർ നൽകിയിരിക്കുന്ന കുറ്റസമ്മതം.
ഏതായാലും ശിവശങ്കർ വിചാരിച്ചാൽ ഒരു വിദേശ രാജ്യത്ത് നിന്ന് ധനസഹായം വാങ്ങാൻ കഴിയില്ല. അതിന് മുഖ്യമന്ത്രി വിചാരിക്കണം. ധനസഹായം സ്വീകരിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷത യിൽ ചേർന്ന യോഗമാണ് എടുത്തത്. അതിനാൽ മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞേ തീരൂ എന്ന ഇ.ഡി.കരുതുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തിന് അനുസൃതമായാണ് ശിവശങ്കർ പ്രവർത്തിച്ചതെന്ന് ഇ ഡിക്ക് അറിയാം.എന്നാൽ അദ്ദേഹം അത് സമ്മതിക്കണം. അതാണ് തടസം.
ലൈഫ് മിഷൻ കേസിൽ ശിവശങ്കറിനെതിരായ അന്തിമറിപ്പോർട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കേസിൽ അറസ്റ്റിലായി നിലവിൽ റിമാൻഡിലാണ് ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിന്റെ മുഖ്യ ആസൂത്രകൻ ശിവശങ്കറെന്നാണ് ഇഡിയുടെ ആരോപണം. ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്.
ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ശിവശങ്കർ ഇത് നിഷേധിച്ചു. അതേസമയം, ജാമ്യം തേടി ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഭരിക്കുന്ന പാർട്ടിയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയിലും വൻ സ്വാധീനമുള്ളതിനാൽ ശിവശങ്കർ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത മുൻകൂട്ടി കാണാനാകുമെന്നു വിലയിരുത്തിയാണു ജാമ്യാപേക്ഷ തള്ളിയത്. ഈ കേസിനു മുൻപ് ഗുരുതര കുറ്റകൃത്യത്തിൽ പങ്കുണ്ടായിട്ടും സർക്കാരിലുള്ള അധികാര സ്വാധീനം കാരണം ശിവശങ്കറിന്റെ ഔദ്യോഗിക പദവിക്ക് ഒരു കുഴപ്പവുമുണ്ടായില്ല.
ആദ്യം ജാമ്യം ലഭിച്ചതിനുശേഷം 2022 ജനുവരി 6ന് ശിവശങ്കറെ ജോലിയിൽ പുനഃപ്രതിഷ്ഠിച്ചു, വിരമിക്കുന്നതുവരെ സുപ്രധാനപദവിയിൽ തുടർന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതായത് ശിവശങ്കറിന് മുഖ്യമന്ത്രി തലത്തിൽ സഹായം കിട്ടിയെന്നാണ് കോടതി പറഞ്ഞത്. ഗുരുതര കുറ്റകൃത്യമായിട്ടും എന്തുകൊണ്ടാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി പറഞ്ഞിരുന്നു.മറ്റേത് മുഖ്യമന്ത്രിയായാലും കഴിഞ്ഞ ദിവസത്തെ കോടതി പരാമർശത്തിൽ രാജിവയ്ക്കുമായിരുന്നു.
ശിവശങ്കറിന് മുഖ്യമന്ത്രിയുമായി ഇപ്പോഴും മികച്ച ബന്ധമാണുള്ളതെന്നാണ് കോടതി ശരിവച്ചത്.. അതായത് ഇ.ഡി. പറഞ്ഞ കാര്യങ്ങളെല്ലാം കോടതി അംഗീകരിച്ചിരിക്കുന്നു. അങ്ങനെയാണെങ്കിൽ കേസിൽ മുഖ്യമന്ത്രിയും പ്രതിയാകണം. എന്നാൽ ഇത്തരം ഒരു നിരീക്ഷണം കോടതിയിൽ നിന്നുണ്ടായതിനെ കുറിച്ച് ആരും ഒരക്ഷരവും മിണ്ടിയില്ല. മുഖ്യമന്ത്രിയാകട്ടെ ഇക്കാര്യം അറിഞ്ഞെന്ന് പോലും ഭാവിച്ചില്ല. പക്ഷേ ഏറെ നാളായി മുഖ്യമന്ത്രിയുമായി തെറ്റി നിൽക്കുന്ന ഇ പി ജയരാജൻ മാത്രം മുന വച്ച ചിലവർത്തമാനങ്ങൾ പറഞ്ഞു. പ്രത്യക്ഷത്തിൽ ഇതിൽ മുഖ്യമന്ത്രിക്കെതിരെ ഒന്നുമില്ലെന്ന് തോന്നാമെങ്കിലും അതല്ല സത്യം .
എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയ പരാമർശം മാധ്യമങ്ങളില്‍ വന്നത് തെറ്റിദ്ധാരണാജനകമായാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.. ശിവശങ്കറിന് ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ കേസുമായോ സസ്‌പെന്‍ഷനുമായോ ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.‘‘ഒരാള്‍ക്ക് അന്യായമായി സ്‌പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്തി കൊടുത്തു എന്ന പ്രശ്‌നം വന്നപ്പോഴാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
ഇതൊരു രാഷ്ട്രീയ തീരുമാനം ആയിരുന്നില്ല. ശിവശങ്കരനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സസ്‌പെന്‍ഷന്‍ ശുപാര്‍ശ ചെയ്‌തത്. സസ്‌പെന്‍ഡ് ചെയ്യുന്ന ഘട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ അദ്ദേഹം ഏജന്‍സികളുടെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നില്ല. സ്‌പോര്‍ട്‌സ്, മൃഗ സംരക്ഷണം പോലുള്ള വകുപ്പിലാണ് ശിവശങ്കറിനെ പിന്നീട് നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഏതെങ്കിലും വകുപ്പിലോ, ഓഫിസിലോ, ചീഫ് സെക്രട്ടറിയുടെ ഓഫിസിലോ, പ്രധാനപ്പെട്ട ഏതെങ്കിലും വകുപ്പിന്റെ ചാര്‍ജോ പിന്നീട് ശിവശങ്കറിന് നല്‍കിയിട്ടില്ല.
ചട്ടപ്രകാരം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ഏതെങ്കിലും ചുമതല ഏല്‍പ്പിക്കണം. അങ്ങനെ ചുമതല ഏല്‍പ്പിക്കലാണുണ്ടായത്. മുഖ്യമന്ത്രിയിലും സര്‍ക്കാരിലും ഭരിക്കുന്ന പാര്‍ട്ടിയിലും അളവറ്റ സ്വാധീനവും പിടിപാടുമുള്ള വ്യക്തി എന്ന് ആരോപിക്കപ്പെടുന്ന ശിവശങ്കര്‍ ജയില്‍ മോചിതനായതിനു ശേഷവും പതിനൊന്ന് മാസം സസ്‌പെന്‍ഷനില്‍നിന്നു എന്നത് ആര്‍ക്കാണ് മറച്ചു വയ്ക്കാന്‍ കഴിയുക? 6 മാസത്തിലധികം ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ സസ്‌പെന്‍ഷനില്‍ തുടരണമെങ്കില്‍ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാരിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷം വരെ മാത്രമേ സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവൂ എന്നതാണ്. അതിനുശേഷം സസ്‌പെന്‍ഷന്‍ ദീര്‍ഘിപ്പിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. സസ്‌പെന്‍ഷന്‍ നീട്ടുന്നതിന് കേന്ദ്ര സര്‍ക്കാരിന് കേരളം കത്തെഴുതി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആ ആവശ്യത്തോട് പ്രതികരിച്ചതേയില്ല. ആരോപണവിധേയനായ ഉദ്യോഗസ്ഥനോട് ഒരു തരത്തിലുള്ള അനുഭാവവും സര്‍ക്കാര്‍ കാട്ടിയതായി ആര്‍ക്കും പറയാനാവില്ല. ശിവശങ്കര്‍ സര്‍ക്കാരിനെതിരെ കേസ് നടത്തി കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്ന് തന്നെ സര്‍ക്കാര്‍ ശിവശങ്കറിനെ സഹായിക്കുന്നു എന്ന വാദം പൊളിയുന്നു’’– ഇ.പി.ജയരാജൻ പറഞ്ഞു.
ശിവശങ്കർ ഇപ്പോൾ ഒന്നും സംസാരിക്കാറില്ല. സംസാരിക്കാതിരുന്നാൽ ഇനിയും ഏറെക്കാലം അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വരും. ഇക്കാര്യം ഇ.ഡി.ശിവശങ്കരനെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ ഇയാൾക്ക് ഒരു കുലുക്കവും ഉണ്ടായിട്ടില്ല. ഇത് ഇയാളുടെ ഒരു നമ്പരായി മാത്രം ഇ.ഡി. മനസിലാക്കുന്നു. റെഡ്ക്രസൻ്റ് എന്ന വിദേശ ഏജൻസിയെ സംസ്ഥാനത്തെ ഒരു പദ്ധതിയുമായി സഹകരിപ്പിച്ചതിനെ കുറിച്ചുള്ള അന്വേഷണം പിന്നാലെ വരുമെന്നാണ് മനസ്സിലാക്കുന്നത്. അത് സർക്കാരിലേക്ക് തന്നെ ലക്ഷ്യമിടും.
യു.വി.ജോസ് വിചാരിച്ചാൽ മാത്രം ഒരു വിദേശ ഏജൻസിയെ സംസ്ഥാന പദ്ധതിയുമായി സഹകരിപ്പിക്കാൻ കഴിയില്ല. അതായത് ഇത്തരം ഒരു നീക്കത്തിന് മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെന്നാണ് ഇ ഡി. കരുതുന്നത്. ആ അനുമതിയുടെ ചുരുളാണ് ഇ ഡിക്ക് അഴിക്കേണ്ടത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്‌ക് ബാലകുമാർ മെന്ററാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയതിന്റെ തെളിവുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
മാത്യു കുഴൽനാടൻ എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദം കത്തിനിൽക്കെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഉൾപ്പെടെയുള്ളവർ എക്സാലോജിക്കിന്റെ പേജില്‍ ജെയ്‌ക് മെന്ററാണെന്നു രേഖപ്പെടുത്തിയതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പ്രൈസ് വാട്ടർ കൂപ്പറാണ് സ്വപ്നയെ നിയമിച്ചതെന്ന് നേരത്തെ പുറത്തു വന്നിരുന്നു.മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെൻറർ കൂപ്പറിൻെറ ഡയറക്ടർ ആണെങ്കിൽ ഇക്കാര്യം മുഖ്യമന്ത്രി അറിയാതിരിക്കുന്നത് എങ്ങനെയാണെന്നാണ് ഇ ഡി യുടെ ചോദ്യം.
സ്വർണ്ണ കള്ളകടത്ത് കേസ് സസൂക്ഷ്മം വീക്ഷിക്കാനാണ് ഇ.ഡി യുടെ തീരുമാനം.ലോകസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ പിണറായിക്കെതിരെ അടിക്കാനുള്ള വടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. വന്ദേ ഭാരത് തീവണ്ടി കേരളത്തിൽ എത്തിയിട്ടും അക്കാര്യം നിശബ്ദമായി കേന്ദ്ര സർക്കാർ സൂക്ഷിച്ചത് പിണറായിയോടുള്ള വൈരാഗ്യത്തിലാണ്. ഒരു ഏകാധിപതിയെ പോലെ പിണറായി ഭരിക്കുന്നതിൽ തീർത്തും ആകുലരാണ് ബി ജെ പിയുടെ കേന്ദ്ര നേതൃത്വം.
ജയിലിൽ കിടക്കുന്ന ശിവശങ്കരൻ എല്ലാം പറയുമെന്ന് തന്നെ ഇ.ഡി വിശ്വസിക്കുന്നു. ഒരു പാട് കാലം ശിവശങ്കറിന് ജയിലിൽ കിടക്കാൻ കഴിയില്ല. അദ്ദേഹം ഇപ്പോൾതന്നെ തീർത്തും ക്ഷീണിതനാണ്. എന്താണ് സംഭവിച്ചതെന്ന് ശിവശങ്കറിന് അറിയാം. അത് മുഴുവനായി വെള്ളം ചേർക്കാതെ പറഞ്ഞാൽ ശിവശങ്കറിന് രക്ഷപ്പെടാം. അതിനുള്ള ടോക്കനാണ് 59-ാം ദിവസത്തെ കുറ്റപത്രം. ലോകസഭാ തിരഞ്ഞടുപ്പിന് ഇനി 10 മാസം. അപ്പോഴറിയാം കേന്ദ്രം കൂട്ടുന്ന കഷായത്തിൻ്റെ രുചി.
https://www.facebook.com/Malayalivartha