പതിനഞ്ച് അടി താഴ്ചയില്‍ വെള്ളം കെട്ടികിടക്കുന്ന കിണറ്റിലേയ്ക്ക് ജീവനോടെയിരിക്കുന്ന കരടിയെ മയക്കു വെടിവെച്ചിടാന്‍ നിര്‍ദ്ദേശം നല്കിയ ഉദ്യോഗസ്ഥന്റെ സ്ഥിരബുദ്ധിയെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്

ബുധനാഴ്ച അര്‍ദ്ധരാത്രി ജനവാസ മേഖലയായ വെള്ളനാട്ടെ അരവിന്ദാക്ഷന്റെ കിണറ്റില്‍ വീണ കരടിയെ മയക്കുവെടിവെച്ചു കൊന്നത് വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണെന്ന കാര്യത്തില്‍ സംശയമില്ല. കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാന്‍ ആദ്യം ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനം അവസാനമാക്കിയും അവസാനം ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനം ആദ്യമാക്കിയും ഫോറസ്റ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് കരടിയുടെ രക്ഷാകവാടം അടച്ചു. കിണറ്റില്‍ അകപ്പെട്ട ജീവിയുടെ പൊതുസ്വാഭാവം പോലും അറിയാതെ പെരുമാറിയ റാപ്പിഡ് ആക്ഷന്‍ ഫോഴസിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ജീവനക്കാര്‍ക്ക് നല്കിയ ട്രെയിനിംഗിനെ കുറിച്ചും സംശയമുയരുന്നുണ്ട്.
പതിനഞ്ച് അടി താഴ്ചയില്‍ വെള്ളം കെട്ടികിടക്കുന്ന കിണറ്റിലേയ്ക്ക് ജീവനോടെയിരിക്കുന്ന കരടിയെ മയക്കു വെടിവെച്ചിടാന്‍ നിര്‍ദ്ദേശം നല്കിയ ഉദ്യോഗസ്ഥന്റെ സ്ഥിരബുദ്ധിയെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്.പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫീസിന്റെ കീഴിലുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് കരടിയെ രക്ഷിക്കാന്‍ എത്തിയത് എന്നാല്‍ അവരുടെ നീക്കങ്ങള്‍ പൂര്‍ണ്ണമായും പരാജയമായിരുന്നു. കരടി മരത്തില്‍ കയറുന്ന ജീവിയായിരുന്നിട്ടും ഒരു കോണി സംഘടിപ്പിച്ച് കിണറ്റിലേയ്ക്കിറക്കി കൊടുക്കാന്‍ കഴിഞ്ഞില്ലെന്നത് ഒന്നാമത്തെ വീഴ്ചയാണ്. അതിനേക്കാളുപരി കിണറ്റിലെ വെള്ളം മാറ്റുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നില്ല. വെള്ളത്തില്‍ കിടന്ന കരടിയെ മയക്കുവെടി വെച്ച് വലയില്‍ കയറ്റി പുറത്ത് എത്തിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ വെടിയേറ്റ കരടി പതിനഞ്ച് മിനിട്ടിനകം മയങ്ങി നിലയില്ലാക്കയത്തിലേയ്ക്ക് പോവുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് കരടിയെ പൊക്കിയെടുക്കാനായത്.
കരടി വെള്ളത്തില്‍ പെട്ടതിന് ശേഷമാണ് മോട്ടോര്‍ പമ്പ് കൊണ്ടു വന്ന് വെള്ളം പമ്പ് ചെയ്തു മാറ്റാന്‍ തുടങ്ങിയത്. ആദ്യം കൊണ്ടു വന്ന പമ്പ് കേടായി പോയി, രണ്ടാമത് കൊണ്ടുവന്ന അര എച്ച് പി പമ്പ് കൊണ്ടു വന്ന് വെള്ളം അടിച്ചു കൊണ്ടിരിക്കെ അത് കയര്‍ പൊട്ടി കിണറ്റില്‍ പോയി. ഫയര്‍ ഫോഴ്‌സ് ജീവനക്കാരെത്തി കിണറ്റിലിറങ്ങിയാണ് പമ്പ് പുറത്തേയ്്ത്ത് എത്തിച്ചത്. എന്നാല്‍ അപ്പോഴും കരടി കിണറ്റിനുള്ളില്‍ മയക്കത്തില്‍ ജീവനു വേണ്ടി പോരാടുകായയിരുന്നു. വെള്ളം പമ്പ് ചെയ്തു കളയുന്നതിനുള്ള സംവിധാനം ഒരുക്കി നിറുത്താനുള്ള സാമാന്യ ബുദ്ധി പോലും റാപ്പിഡ് ഫോഴ്‌സിനോ, ഫോഴ്‌സിനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ക്കോ ഇല്ലാതെ പോയതെന്തു കൊണ്ടന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
ഒരു മണിക്കൂറിന് ശേഷം രണ്ട് ഫയര്‍ ഫോഴ്‌സ് ജീവനക്കാരെത്തി പാതാള കരണ്ടി കൊണ്ട് ഇളക്കി കരടിയെ പൊക്കി വലയില്‍ കയറ്റിയാണ് കരയിലെത്തിച്ചത്. കരടി കിണറ്റില്‍ വീണിട്ടും ഫോറസ്‌ററ് വകുപ്പോ പോലീസോ ഫയര്‍ ഫോഴസിനെ വിളിച്ചിരുന്നില്ല.
അപകടം നടന്ന് പതിനഞ്ച് മണിക്കൂര്‍ കഴിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് തന്നെയാണ് കരടിയെ പുറത്തെത്തിച്ചതും. ജനവാസ മേഖലയും മലയോരവുമായി യാതൊരു ബന്ധവുമില്ലാത്ത വെള്ളനാട് പോലൊരു സ്ഥലത്ത് അറുന്നുറു കിലോയോളം ഭാരമുള്ള കരടി എങ്ങനെ എത്തിയെന്ന ചോദ്യം അവശേഷിക്കുകയാണ്. വനത്തിനുള്ളില്‍ പോയ വാഹനങ്ങളില്‍ കയറി എത്തിയതാകാമെന്നും സംശയിക്കുന്നുണ്ട്. അല്ലെങ്കില്‍ വെള്ളനാട്, അരുവിക്കര പഞ്ചായത്ത് പ്രദേശങ്ങളിലെ കാടുകളില്‍ എവിടെയെങ്കിലും കരടികള്‍ താമസിക്കുന്നുണ്ടോയെന്ന കാര്യത്തിലും സംശയിക്കുന്നുണ്ട്. എന്തായാലും വെള്ളനാട്ടുകാര്‍ കരടി ഭീതിയിലായിരിക്കുകയാണ്.
ദുരന്ത നിവാരണ സേനയെ പോലെ വന്ധീകരിക്കപ്പെട്ടിരിക്കുകയാണോ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എന്ന സംശയം ഉയരുകയാണ്. അതോ വനംവകുപ്പിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കയറി കൂടി ഇരിക്കാനുള്ള കേന്ദ്രമായി മാറ്റിയിരിക്കുകയാണോ ഇത്തരം ഫോഴ്‌സുകളെന്ന കാര്യത്തില്‍ സംശയം ഉയരുന്നുണ്ട്. എന്തായാലും പൂര്‍ണ്ണ ആരോഗ്യവാനായ കരടിയെ രക്ഷിക്കാന്‍ നൂറു കാര്യങ്ങള്‍ മുന്നിലുണ്ടായിരുന്നപ്പോള്‍ മയക്കു വെടിവെയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ആരുടെ നിര്‍ദ്ദേശമെന്നതും അന്വേഷിക്കേണ്ടതാണ്.
പുറത്തെത്തിച്ചപ്പോഴും കരടിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു്. പാലോട് മൃഗാശുപത്രിയിലേയ്ക്ക് കരടിയെ മാറ്റിയിരിക്കുകയാണ് .പാലോട് വെറ്റിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം മറവുചെയ്യുമെന്ന് തിരുവന്തപുരം ഡിഎഫ് ഒ പറഞ്ഞു.
ജനങ്ങളെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് മയക്കുവെടി വെച്ച് പുറത്തെടുക്കാന്‍ ശ്രമിച്ചതെന്ന് ഡിഎഫ് ഒ പറഞ്ഞു. വെള്ളം വറ്റിക്കുന്ന അത്രയും സമയം കരടി വെള്ളത്തില്‍ കിടുക്കുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് വെള്ളം വറ്റിക്കാതിരുന്നതെന്നാണ് ഡിഎഫ്ഒ പറയുന്നത്.
മയക്കു വെടിവെയക്കാതെ പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കരടി ജനവാസ മേഖലയില്‍ പ്രശ്‌നമാകുമെന്നായിരുന്നു അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് കരടിയെന്നു മനസിലായത്. കിണറ്റില്‍ വീണ കരടി കരയ്ക്ക് കയറാന്‍ ശ്രമിക്കുന്നത് കണ്ട് വീട്ടുകാര്‍ കതകടച്ച് അകത്തിരുന്നു. കോഴിയെ ഓടിച്ച് വരുന്നതിനിടയിലാണ് കരടി കിണറ്റില്‍ വീണത്. കിണറ്റില്‍ കിടന്ന കരടി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചത്.
ആര്യനാട് പോലീസും, പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും എത്തിയാണ് വെളിച്ചവും സംവിധാനങ്ങളും ഒരുക്കിയത്. എന്നാല്‍ വെള്ളം വറ്റിക്കാനുള്ള നടപടികള്‍ കൈകൊള്ളാത്തതാണ് കരടിയെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് പറയാം. അതിനുത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടികള്‍ വരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha























