ലക്ഷങ്ങള്‍ പിഴയായി വരുമാനം നല്‍കുന്ന ആര്‍.ടി. ഓഫീസുകളിലെ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസല്‍ അടിക്കാന്‍ പോലും അനുവദിക്കുന്നില്ല. പെട്രോള്‍ പമ്പിലെ കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്‌ക്വാഡ് വാഹനങ്ങള്‍ കട്ടപ്പുറത്താണ്

രാജ്യത്തെ പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ കേരളീയ വേഷമായ മുണ്ടു ധരിച്ചാണ് പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ മുണ്ട് ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ മുണ്ടുടുത്ത് വണ്ടിയോടിച്ചാല്‍ പോലും പെറ്റിയടിക്കണമെന്ന നിര്‍ദ്ദേശമാണിപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്കയിരിക്കുന്നത്. മുണ്ടുടുത്ത് കാറോടിച്ചയാളിന് കോഴിക്കോട് നഗരത്തില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പെറ്റി എഴുതി നല്കിയിരുന്നു. വാഹനത്തില്‍ എല്ലാ രേഖകളും ക്ൃത്യമായിട്ടും എന്തിന് പെറ്റി എന്ന ചേദ്യത്തിന് മുണ്ടുടുത്തതെന്തിനെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി . മോട്ടോര്‍ വാഹനവകുപ്പിനെ കൊണ്ട് പണം പിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന വിരട്ടലും വിലപേശലും ചെറുതല്ലെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
എ ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ വാഹന യാത്രക്കാര്‍ നിയമലംഘനങ്ങള്‍ പരമാവധി കുറച്ചിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പോലും പറഞ്ഞത്. ആ സ്ഥിതിയ്ക്ക് പഴയ പോലെ പെറ്റിപണം പിരിച്ചെത്തിക്കാത്ത ജീവനക്കാരെ എണ്ണച്ചട്ടിയിലിട്ട് പൊരിക്കുന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ എണ്ണവും ഈടാക്കിയ പിഴയും കുറഞ്ഞതിന്റെ പേരില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കി കൊണ്ടാണ് സര്‍ക്കാര്‍ പ്രതികാര നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 26 മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനെതിരെ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതോടെ വിവാദവും കടുത്തിരിക്കുകയാണ്. വാഹന പരിശോധനയ്ക്കു വേണ്ട സൗകര്യങ്ങളൊരുക്കാത്തതാണ് കേസും പിഴത്തുകയും കുറയാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥ നിലപാട്. ലക്ഷങ്ങള്‍ പിഴയായി വരുമാനം നല്‍കുന്ന ആര്‍.ടി. ഓഫീസുകളിലെ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസല്‍ അടിക്കാന്‍ പോലും അനുവദിക്കുന്നില്ല. പെട്രോള്‍ പമ്പിലെ കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്‌ക്വാഡ് വാഹനങ്ങള്‍ കട്ടപ്പുറത്താണ്. പല വാഹനങ്ങളുടെയും ബാറ്ററികള്‍ ഉള്‍പ്പെടെ തകരാറിലാണ്. ഇതൊന്നും പരിഗണിക്കാതെ ഉദ്യോഗസ്ഥരെ ടാര്‍ജറ്റിന്റെ പേരില്‍ പിഴിയുന്ന വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ഇതിന്റെ പേരില്‍ പലരെയും സ്ഥലം മാറ്റുന്നതിനെതിരേയും പ്രതിഷേധമുണ്ട്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഓരോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മാസം ഒരുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് പിഴത്തുകയായി ഈടാക്കി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നത്. മാര്‍ച്ചില്‍ പിഴത്തുക പകുതിയായി കുറഞ്ഞ ഇന്‍സ്‌പെക്ടര്‍മാരോടാണ് വിശദീകരണം ചോദിച്ച് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.പെട്രോള്‍ പമ്പില്‍ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഡീസലടിക്കാനാവാതെ എറണാകുളം ആര്‍.ടി. ഓഫീസില്‍ തന്നെ നാല് വാഹനങ്ങളാണ് ഓടാതെ കിടക്കുന്നത്. കാക്കനാട്ടെ പെട്രോള്‍ പമ്പ് ഉടമയ്ക്ക് ഒന്നര ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. പമ്പ് ഉടമകള്‍ ഇന്ധനം കടം നല്‍കില്ലെന്ന് കടുത്ത നിലപാട് എടുത്തതോടെയാണ് എറണാകുളത്ത് ഔദ്യോഗിക വാഹന പരിശോധന പൂര്‍ണമായും നിലച്ചത്. പല ആര്‍.ടി. ഓഫീസുകളിലും സമാന സ്ഥിതിയാണ്.
ഉദ്യോഗസ്ഥരില്‍ ചിലര്‍ നടപടി ഭയന്ന് ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുംവഴി സ്വന്തം വാഹനത്തിലാണ് നിയമ ലംഘനങ്ങള്‍ക്ക് കേസെഴുതുന്നത്. ഇത് ചില യാത്രക്കാര്‍ ചോദ്യം ചെയ്യുന്നത് തര്‍ക്കത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ വാഹനമില്ലാതെ സ്വന്തം വാഹനം ഉപയോഗിച്ച് റോഡ് വ്ക്കില്‍ നിന്ന് വാഹനങ്ങള്‍ കൈകാണിച്ചാല്‍ പോലും നിറുത്താറില്ല. എന്നിട്ടും ക്വാറി വാഹനങ്ങളെയും, മണല്‍ വാഹനങ്ങളെയും തപ്പി പിടിച്ച് സര്‍ക്കാര്‍ പറഞ്ഞ തുകയായ നാല് ല്കഷം വരെ അടപ്പിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാ മാസവും അത്തരം തന്ത്രങ്ങള്‍ പ്രായോഗികമല്ല. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ നല്കുന്ന സഹായം കൊണ്ടാണ് പലപ്പോഴും ടാര്‍ഗെറ്റ് തികയ്ക്കുന്നത്. എന്നിട്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ ചിലവിനായി പണം കൊടുക്കാറില്ലെന്നാണ് ജീവനക്കാരുടെ പരാതി. വകുപ്പ് മന്ത്രി ആന്റണി രാജുവാകട്ടെ ഇതൊന്നും അറിയാറുമില്ല. സിപിഎം ലോബി തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പും ഭരിക്കുന്നത്.
അതേസമയം,എ.ഐ ക്യാമറ പദ്ധതി ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച പരാതിയില്‍ മുന്‍ ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്തിനെതിരേ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചു. ഇപ്പോഴത്തെ കമ്മിഷണര്‍ എസ്.ശ്രീജിത്തിലേയ്ക്കും അന്വേഷണം എത്താന്‍ വഴിയൊരുങ്ങുന്നുണ്ട്. എസ്.ശ്രീജിത്തിന്റെ നോട്ടിന്റെ പുറത്താണ് ഗതാഗത സെക്രട്ടറി എ.ഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ഉത്തരവ് നല്കിയിരിക്കുന്നത്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അഴിമതിവിരുദ്ധ സംഘടനയുടെ പരാതിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രാഥമികാന്വേഷണത്തിന് അനുമതി നല്‍കിയത്.ഇക്കഴിഞ്ഞ ഒക്ടോബറില്‍ ലഭിച്ച പരാതിയില്‍ കഴിഞ്ഞമാസമാണ് പ്രാഥമികാന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് കൂടിയ തുകയ്ക്ക് എ.ഐ. ക്യാമറ സ്ഥാപിക്കുന്നത്, മോട്ടോര്‍വാഹനവകുപ്പില്‍ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിലെ ക്രമക്കേട്, വൈദ്യുതവാഹനങ്ങള്‍ വാടകയ്‌ക്കെടുത്തതിലെ ക്രമക്കേട്, സ്ഥലംമാറ്റ നടപടികള്‍ തുടങ്ങിയവയിലെ ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടിയുള്ള പരാതിയാണ് പ്രാഥമികാന്വേഷണത്തിലേക്കെത്തിയത്. മോട്ടോര്‍ വാഹനവകുപ്പിലെ ഒരു ക്ലാര്‍ക്കിനെതിരേയും അന്വേഷണമുണ്ട്. 2021-ല്‍ രാജീവ് പുത്തലത്ത് സര്‍വീസില്‍നിന്ന് വിരമിച്ചിരുന്നു.ഒക്ടോബറില്‍ വിജിലന്‍സിന് ലഭിച്ച പരാതി സര്‍ക്കാരിന് സമര്‍പ്പിക്കുകയും പ്രാഥമിക പരിശോധനയ്ക്ക് നേരത്തേ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. പ്രാഥമിക പരിശോധനയില്‍ ആരോപണങ്ങളില്‍ ചിലതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രാഥമികാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രാഥമികാന്വേഷണത്തെത്തുടര്‍ന്ന് ആവശ്യമെങ്കില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും.
പത്തലത്ത് രാജീവിനെതിരെയുള്ള അന്വേഷണത്തിന് പുറമേയാണ് എ ഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാര്‍ മറ്റൊരു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമറയുടെ കരാര്‍ മുതല്‍ അടിമുടി അഴിമതിയാണെന്ന രേഖകള്‍ സഹിതമാണ് പ്രതിപക്ഷം വാദിക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ കരാറിനെ കുറിച്ചോ കരാറേറ്റെടുത്ത കമ്പനികളുടെയോ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. കണ്ണൂരിലെ കറക്ക് കമ്പനികള്‍ക്ക് കരാര്‍ നല്കി കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് പച്ചയ്ക്ക് പറഞ്ഞിട്ടും വിവാദത്തിന് മറുപടി നല്കാന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എത്തിയില്ല. പകരം മറുപടി നല്കിയതാവട്ടെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും.
എ.ഐ. ക്യാമറകളുടെ വരവ് ആശ്വാസമായെന്ന് കരുതിയിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കെതിരെ വീണ്ട് ഭീഷണിയും അച്ചടക്ക നടപടിയും കര്‍ശമായതോടെയാണ് സര്‍ക്കാര്‍ പീഡനങ്ങള്‍ പുറത്തായി തുടങ്ങിയത്. ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിനും പിഴ ഈടാക്കുന്നതിനും കേരളീയര്‍ എതിരല്ല. മറിച്ച് മദ്യവും , ലോട്ടറിയും പോലെ സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയായി പിഴ ഈടാക്കലും മാറുന്നിടത്താണ് ജനകീയ ധാര്‍മ്മിക രോഷം അണപ്പൊട്ടിയൊഴുകുന്നത്. ക്യ്മറകള്‍ പ്രവര്‍ത്തിപ്പിക്കാനും പിഴ ഈടാക്കാനും സ്വകാര്യ കമ്പനികളെ ഏല്‍പിച്ചിരിക്കുന്നത് വീണ്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ പിരിവിനുവേണ്ടിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























